ഇതുകേട്ട് സിദ്ധാര്ത്ഥന് എന്ന വൃദ്ധനായ മന്ത്രിവര്യന് ചോദിച്ചു. അസമഞ്ജനും ശ്രീരാമനും തമ്മില്‍ എന്താണ് സാദൃശ്യം. വഴിയില്‍ കണ്ട കുട്ടികളെയെല്ലാം പുഴയിലെറിഞ്ഞ് വിഹരിച്ചിരുന്ന അസമഞ്ജനെ പൗരന്മാരുടെ പരാതിയനുസരിച്ച് പിതാവ് ഉപേക്ഷിക്കുകയാണ് ചെയ്തത്. രാമനെന്തു അപരാധമാണ് ചെയ്തിട്ടുള്ളത്. രാമനില്‍ യാതൊരു തെറ്റും ഞങ്ങള്‍ കാണുന്നില്ല. ഭവതി രാമന്റെ പേരില്‍ എന്തെങ്കിലും തെറ്റുകാണുന്നുണ്ടെങ്കില് തുറന്നു പറഞ്ഞാലും. കൈകേയിക്ക് മറുപടി ഒന്നും ഉണ്ടായില്ല. കൈകേയി നിശ്ശബ്ദയായി.
രാമന് പറഞ്ഞു. ഞാന്‍ സര്‍വ്വ സുഖങ്ങളും ഉപേക്ഷിച്ചു. എനിക്കെന്തിനാണ് സൈന്യവും ഭണ്ഡാരവും അകമ്പടിയും. എനിക്കു വേണ്ടത് മരവുരിയും കന്ദമൂലാദികള് മാന്തിയെടുക്കാന്‍ ഒരു കൈക്കൂന്താലിയും കുട്ടയും മാത്രം.കൈകേയി ഉടന്‍ അകത്തുചെന്ന് മരവുരി കൊണ്ടുവന്ന് രാമാദികള്‍ക്കു നല്കി. ശ്രീരാമനും താനും നേര്‍ത്ത വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വല്ക്കലം ധരിച്ചു. സീതയ്ക്ക് വല്ക്കലം ഉടുക്കാന്‍ അറിയില്ലായിരുന്നു. സീത ശ്രീരാമനോട് ചോദിച്ചറിഞ്ഞ് പട്ടുവസ്ത്രങ്ങള്‍ക്ക് മേലെ വല്ക്കലം ധരിച്ചു. കൊട്ടാരത്തിലെ സ്ത്രീജനങ്ങള്‍ ഇതുകണ്ട് കണ്ണുനീര് വാര്‍ത്തു. സീത വനവാസത്തിന് പോകരുതെന്ന് അവര്‍ അപേക്ഷിച്ചു. വല്ക്കലം ധരിച്ച സീതയെക്കണ്ട് അന്തംവിട്ട ജനങ്ങള്‍ ഒന്നിച്ച് ആക്രോശിച്ചു.
”ധിക്ത്വാം ദശരഥം.” ദശരഥാ അയ്യോ കഷ്ടം എന്ന്. സീത മരവുരി ധരിക്കുന്നത് വസിഷ്ഠന് വന്ന് തടഞ്ഞു. കുലത്തിനു കളങ്കം വരുത്തിയ കൈകേയി നീ മഹാരാജാവിനെ ചതിച്ചു. പക്ഷെ സീത വനത്തിനു പോകുന്നില്ല. രാമന് വനത്തിനു പോവുകയാണെങ്കില്‍ സീത രാജ്യം ഭരിക്കട്ടെയെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സീത രാമനോടൊത്ത് വനത്തിനു പോകുന്നപക്ഷം തങ്ങളെല്ലാവരും കൂടെപ്പോകുന്നതാണെന്നും ഭരത ശത്രുഘ്നന്മാര് തിരിച്ചെത്തിയാല്‍ അവരും രാമനെ അനുഗമിച്ചേക്കുമെന്നും പറഞ്ഞു. പിന്നെ നിനക്ക് അയോദ്ധ്യ സുഖമായി ഭരിക്കാം പക്ഷെ അത് ശൂന്യമായിരിക്കുമെന്ന് മാത്രം. സീതയുടെ വനവാസം നീ ആവശ്യപ്പെട്ടിട്ടില്ല. നല്ല വസ്ത്രവും ആഭരണവും ധരിച്ച് സൗഭാഗ്യവതിയായ ഒരു സ്ത്രീയെപ്പോലെ സീതയെ വനത്തിലേക്ക് പോകാന്‍ നീ എന്തുകൊണ്ടനുവദിക്കുന്നില്ല.
പക്ഷെ ഈ അഭിപ്രായപ്രകടനങ്ങള്‍ക്കൊന്നും സീതയുടെ മനസ്സിളക്കാന്‍ കഴിഞ്ഞില്ല. അനന്യ ശരണനായ ദശരഥന് സീതയുടെ വനവാസം തന്റെ വരത്തിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് സീത മരവുരി ഉടുക്കാതെ സര്‍വ്വാഭരണ വിദൂഷിതയായിത്തന്നെ സുഖമായി യാത്ര ചെയ്യട്ടെയെന്ന് ആജ്ഞ കൊടുത്തു. സീത മരവുരി ത്യജിച്ച് അടയാഭരണങ്ങളണിഞ്ഞുകൊണ്ടുതന്നെ ശ്രീരാമനെ അനുഗമിക്കട്ടെ എന്നായി ജനങ്ങളും. ശ്രീരാമന് ഭാവഭേദങ്ങളൊന്നും കാട്ടാതെ ഈ തര്‍ക്കത്തെപ്പറ്റി ഗൗനിക്കാതെ എല്ലാ കാര്യങ്ങളും വേണ്ടപ്പെട്ടവരോട് സംസാരിക്കുകയും, മാതാവായ കൗസല്യക്ക് വിശേഷമായ പരിചരണങ്ങള്‍ നല്‍കണമെന്ന് പരിജനങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ബോധം കെട്ടും ബോധം വീണ്ടെടുത്തും ദുര്ദ്ദശയിലായിപ്പോയ ദശരഥന് ഒരുവിധം ധൈര്യം വീണ്ടെടുത്തുകൊണ്ട് സുമന്ത്രരെ സമീപിച്ച് രഥമൊരുക്കുവാനും സീതയ്ക്ക് വിലപിടിപ്പുള്ള വസ്ത്ര ഭൂഷണങ്ങള്‍ നല്കി ധരിപ്പിക്കാനും നിറകണ്ണുകളോടെ ആജ്ഞാപിച്ചു. സീതയ്ക്ക് പതിന്നാലുവര്‍ഷത്തേക്ക് ധരിക്കാന്‍ വേണ്ട ഉത്തമവസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടുവരുവിച്ചു. വസ്ത്രധാരണം കഴിഞ്ഞെത്തിയ സീതയെ കൗസല്യ മാറോടണച്ച് ആശിര്‍വദിച്ചു. സതീധര്മ്മത്തെക്കുറിച്ച് സീതയ്ക്ക് ഉപദേശിച്ചുകൊടുത്തു. അതെല്ലാം വ്യക്തമാക്കി മനസ്സിലാക്കിക്കൊണ്ട് സീത പറഞ്ഞു. ‘അമ്മേ എന്റെ ധര്‍മ്മം ഞാന്‍ പാലിക്കും. അത് എന്നില്‍നിന്നും ഒരിക്കലും വേര്‍പെടുകയില്ല.
ഞങ്ങള്‍ മൂവരും യാത്രക്കൊരുങ്ങി ദശരഥനെ പ്രദക്ഷിണം ചെയ്ത് കാല്‍തൊട്ട് വണങ്ങി നമസ്കരിച്ചു. അച്ഛനെ സമ്മതിപ്പിച്ച ശേഷം രാമന് അമ്മയെ അഭിവാദനം ചെയ്തു. ശ്രീരാമനെ തുടര്‍ന്ന് താന്‍ കൗസല്യയെ വന്ദിച്ചു. ശേഷം സ്വമാതാവായ സുമിത്രയെ വന്ദിച്ചു. സുമിത്രാ മാതാവ് തന്നെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു.
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം
രാമനെ ദശരഥനെന്നറിയുക, ജനകജയെ ഞാനെന്നറിയുക. അടവി അയോദ്ധ്യയെന്നറിക സുഖത്തിന്റെ ശരിയായ വഴി നിനക്ക് കൈവരട്ടെ. സുമന്ത്രര്‍ രഥവുമായെത്തി സീതയാണ് ആദ്യം കയറിയത്. ശ്വശൂരന്‍ നല്കിയ വസ്ത്രാഭരണാദികള്‍ രഥത്തില്‍ യഥാസ്ഥാനത്തുവെച്ചു. രാമനും താനും രഥത്തില്‍ കയറി സുമന്ത്രര്‍ തേരുതെളിച്ചു. അയോദ്ധ്യാ വാസികള്‍ ദുഃഖിതരായി. വ്യസനാക്രാന്തരായ പൗരാവലി തേരിനു പിന്നാലെ പാഞ്ഞു. ദശരഥന് അവസാനമായി പുത്രനെ കാണുന്നതിനായി പുറപ്പെട്ടു.
സ്ത്രീകളുടെ വിലാപം മുഴങ്ങി. തന്നെ കാണുന്നതിന്നായി ദശരഥനും റാണിമാരും രാജകവാടം കടന്നെത്തിയതുകണ്ട രാമന് തേര് വേഗം വിടാന്‍ സുമന്ത്രരോട് പറഞ്ഞു. കെട്ടിയിട്ട പശുക്കുട്ടിയുടെ നേര്‍ക്ക് തള്ളപ്പശു പാഞ്ഞടുക്കുംപോലെ കൗസല്യ രാമ-സീതേ-ലക്ഷ്മണാ എന്നലറിക്കൊണ്ട് രഥത്തിന്റെ നേരെ പാഞ്ഞു. അമ്മയുടെ ദുഃഖം കാണാന്‍ രാമന് ശക്തനായില്ല. മുറവിളിയിട്ട് കണ്ണീര് വാര്‍ത്ത് തുള്ളിയലച്ചുകൊണ്ട് അമ്മ; നില്ക്കു നില്ക്കു എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അച്ഛന്. രഥത്തിന്റെ വേഗം വിടാന്‍ പറഞ്ഞ് രാമന്. സുമന്ത്രന്‍ വിഷമത്തിലായി. ഇതുകണ്ട് രാമന് പറഞ്ഞു. സുമന്ത്രരേ ഈ ദുഃഖം ഇനിയും താങ്ങാന്‍ വയ്യ. തിരിച്ചുചെല്ലുമ്പോള്‍ അച്ഛന് ശകാരിച്ചാല്‍ അദ്ദേഹം രഥം നിറുത്താന്‍ പറഞ്ഞത് കേട്ടില്ലെന്നു പറയുക. അങ്ങ് രഥത്തെ വേഗം വിടുക.
സുമന്ത്രര്‍ രഥം വേഗം കൂട്ടി. ദശരഥന് വേഗത്തില്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ വേഗത്തില്‍ തിരിച്ചുവരേണ്ടവര്‍ യാത്രപോകുമ്പോള്‍ ഏറെ ദൂരം അനുഗമിക്കരുതെന്നാണ് ശാസ്ത്രവചനമെന്ന് അനുസ്മരിപ്പിച്ച് മന്ത്രിമാര്‍ അദ്ദേഹത്തെ ആ ഉദ്യമത്തില്‍നിന്നും പിന്തിരിപ്പിച്ചു. രഥചക്രങ്ങളുയര്ത്തിയ പൊടിപടലങ്ങള്‍ മറയുന്നതുവരെ ദശരഥന് മകന് പോയവഴിയും നോക്കി അവിടെത്തന്നെ നിന്നു.
അന്ന് രണ്ടുയോജനയോളം ദൂരം യാത്ര ചെയ്തു. സമയം സന്ധ്യയായി. തമസാനദിയുടെ തീരപ്രദേശത്തെത്തി. അന്നുരാത്രി ജലപാനം മാത്രം ചെയ്ത് അവിടെ വസിച്ചു. തേരിനെ പിന്തുടര്ന്ന് തന്നോടൊപ്പം എത്തിച്ചേര്‍ന്ന പൗരാവലിയോട് തന്നോട് കാണിക്കുന്ന പ്രീതി ഭരതനില്‍ അര്‍പ്പിക്കാനും; ഭരതന് അവരെ പിതാവിനെപ്പോലെ പരിപാലിക്കുമെന്നും രാമന് ഉപദേശിച്ചു. പക്ഷെ അവര്‍ രാമനോട് നാട്ടിലേക്ക് മടങ്ങാന്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു. യാത്രാ ക്ഷീണം മൂലം എല്ലാവരും ഗാഢനിദ്രയിലായി നേരം പാതിരാത്രി കഴിഞ്ഞപ്പോള്‍ രാമന് ഉണര്‍ന്ന് ഭാവി പരിപാടി ആലോചിച്ചു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: