വാഷിങ്ടണ്‍: ഫ്ലോയ്ഡ് മെയ്വെതറില് നിന്നും ലോക ബോക്സിംഗ് കിരീടം തിരിച്ചെടുത്തു. നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് പ്രശസ്തമായ മത്സരത്തില്‍ മാനി പാക്വിയാവോയെ ഇടിച്ചിട്ട് നേടിയെടുത്ത കിരീടമാണ് ഫ്ലോയ്ഡ് മെയ്വെതറില് നിന്ന് ലോക ബോക്സിങ് ഓര്ഗനൈസേഷന് തിരിച്ചെടുത്തത്.
മത്സരത്തിന്റെ സാംഗ്ഷനിങ് ഫീസായ 200,000 ഡോളര്‍ അടയ്ക്കാത്തതും നേരത്തെ നേടിയ രണ്ട് ജൂനിയര്‍ മിഡില്‍വെയ്റ്റ് കിരീടങ്ങള്‍ അടിയറവയ്ക്കാത്തതുമാണ് നടപടിക്കു കാരണം. മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ മൂന്ന് ശതമാനം സംഘാടകര്‍ക്ക് നല്‍കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. ഇതില്‍ മെയ്വെതര് വീഴ്ച വരുത്തിയതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോക്സിങ് ഓര്ഗനൈസേഷന് യോഗം കിരീടം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മെയ് രണ്ടിനായിരുന്നു വരുമാനത്തിലും പ്രേക്ഷകരുടെ കാര്യത്തിലും സകലലോകറെക്കോര്ഡുകളും ഭേദിച്ച പോരാട്ടം നടന്നത്. 220 ദശലക്ഷം ഡോളറാണ് ഈ മത്സരത്തില്‍ നിന്ന് മെയ്വെതര് നേടിയത്. അതുപോലെ ഒരേ സമയം ഒരേ ഭാരവിഭാഗത്തില്‍ ഒന്നിലേറെ ലോകപദവികള്‍ കൈവശം വയ്ക്കുന്നതും നിയവിരുദ്ധമാണ്. ഏത് പദവിയാണ് തനിക്ക് വേണ്ടതെന്ന് പത്ത് ദിവസത്തിനുള്ളില്‍ ബോക്സര്‍ അറിയിക്കണം. എന്നാല്‍, ലോക ബോക്സിങ് കൗണ്‍സിലിന്റെയും ലോക ബോക്സിങ് അസോസിയേഷന്റെയും കിരീടങ്ങള്‍ സ്വന്തമാക്കിയ മെയ്വെതര് ഇക്കാര്യത്തില്‍ തന്റെ തീരുമാനം ഇതുവരെ അറിയിച്ചിരുന്നില്ല.
ഇതും നടപടിക്ക് കാരണമായതായി ലോക ബോക്സിങ് ഓര്ഗനൈസേഷന് പറഞ്ഞു.
അതേസമയം ലോക ബോക്സിങ് ഓര്‍ഗനൈസേഷന്റെ നടപടി അപമാനകരമാണെന്ന് മെയ്വെതര് പ്രൊമോഷന്‍സ് സിഇഒ ലിയോനാര്‍ഡ് എല്ലെര്‍ബി പറഞ്ഞു. ഭാവി നടപടികളെ കുറിച്ച് മെയ്വെതര് തന്നെ തീരുമാനമെടുക്കുമെന്നും എല്ലെര്‍ബി പറഞ്ഞു.
19 വര്‍ഷത്തെ കരിയറില്‍ പരാജയമറിയാത്ത മെയ്വെതറിന്റെ നാല്‍പ്പത്തിയെട്ടാം വിജയമായിരുന്നു പാക്വിയാവോയ്ക്കെതിരായത്. തുടര്‍ച്ചായ 49 ജയങ്ങള്‍ സ്വന്തമാക്കിയ റോക്കി മാഴ്സിയാനോ മാത്രമാണ് ഇപ്പാള്‍ മെയ്വെതര്ക്ക് മുന്നില്‍. ഈ റെക്കോഡ് ഭേദിച്ച് സപ്തംബറോട് കരിയര്‍ അവസാനിപ്പിക്കുമെന്നും മെയ്വെതര് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: