കല്‍പ്പറ്റ : വയനാട് ജില്ലയില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കാട്ടാനശല്യം രൂക്ഷം. കൂട്ടമായെത്തുന്ന കാട്ടാനകള്‍ രാവും പകലും തോട്ടങ്ങളില്‍ തമ്പടിക്കുന്നു. കാട്ടാനകളെ പേടിച്ച് പലയിടത്തും നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ് കാട്ടാനശല്യം രൂക്ഷം. അപ്പപാറ, തിരുനെല്ലി, ചേകാടി, കോട്ടമൂല, തോല്‍പ്പെട്ടി, നരിക്കല്ല്, പാല്‍വെളിച്ചം, പുതിയൂര്‍, കവിക്കല്‍, പനവല്ലി, തൃശ്ശിലേരി, പോത്തുമൂല, കാരമാട്, കോട്ടയൂര്‍, ബാവലി, മീന്‍കൊല്ലി ഭാഗങ്ങളില്‍ നിരവധി കൃഷിക്കാരാണ് കാട്ടാനശല്യത്തെതുടര്ന്ന് നെല്‍കൃഷി ഉപേക്ഷിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വയംസന്നദ്ധ പനുനരധിവാസ പദ്ധതിപ്രകാരം വനഗ്രാമങ്ങളില്നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം നിര്‍ത്തിവെച്ചു.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് 75 പേരെ ജില്ലയില്‍ കാട്ടാനകള്‍ വകവരുത്തിയിട്ടുണ്ട്. യഥാര്‍ത്ഥ കണക്ക് നൂറിലധികം വരുമെന്നാണ് നാട്ടുകാരുടെ പക്ഷം. 165 പേര്‍ക്ക് മാരകമായി പരിക്ക് പറ്റിയിട്ടുണ്ട്.
34,000 ത്തില്‍ അധികം വിളനാശ സംഭവങ്ങള്‍ വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബത്തേരി, പൊന്‍കുഴി, രാംപള്ളി, പുല്‍പ്പള്ളി, പേര്യ, മാനന്തവാടി, പനമരം, അമ്മാനി, നടവയല്‍, പുഞ്ചവയല്‍, മേപ്പാടി, തരിയോട്, വൈത്തിരി ഭാഗങ്ങളിലും കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. വയനാടന്‍ കാടുകളിലെ മുളകള്‍ പൂത്ത് നശിച്ചതാണ് കാട്ടാനശല്യം വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം. വൈദ്യുതി കമ്പിവേലികള്ക്കുമുകളില് വൃക്ഷങ്ങള്‍ പിഴുതിട്ട് വേലി നശിപ്പിച്ചാണ് ജനവാസകേന്ദ്രങ്ങളിലേക്ക് കാട്ടാനകളെത്തുന്നത്. വനാതിര്‍ത്തികളിലെ തകര്‍ന്നുപോയ കിടങ്ങുകളുടെ ഭാഗത്തുകൂടിയും കാട്ടാനകള്‍ എത്തുന്നു.
മുന്‍പൊരിക്കലുമില്ലാത്തവിധം വന്യജീവി-മനുഷ്യ സംഘര്‍ഷമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം തോല്‍പ്പെട്ടിയില്‍ ഭീതിപരത്തിയ മോഴയാനയെ തുരത്താനാവാത്തതിനെതുടര്ന്ന് നാട്ടുകാര്‍ വനപാലകരെ ബന്ധിയാക്കിയിരുന്നു. മീനങ്ങാടി കുമ്പളേരിയില്‍ കഴിഞ്ഞ ദിവസമെത്തിയ കാട്ടുകൊമ്പന് എട്ട് കിലോമീറ്ററോളം ദേശീയപാതയിലൂടെ നടന്നാണ് വന്നതെന്ന് വനപാലകര്‍ സാക്ഷ്യപ്പെടുത്തുന്നു.
വാകേരി വനത്തില്‍നിന്നെത്തിയ കൊമ്പനെ പിറ്റേന്ന് വൈകുന്നേരത്തോടെയാണ് കാട്ടിലേക്ക് തുരത്തിയത്. വേനല്‍ക്കാലത്ത് വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് ജലസേചനം നടത്തി പുഞ്ചകൃഷി ചെയ്യുന്ന കര്‍ഷകരുടെ പാടങ്ങളില്‍ കുടിവെള്ളം തേടിയെത്തുന്ന കാട്ടാനകള്‍ നെല്‍കൃഷി നശിപ്പിച്ചാണ് മടങ്ങാറ്. ജില്ലയുടെ പലഭാഗത്തും കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് പലായനം ചെയ്യുന്നു. തിരുനെല്ലിയിലെ പുതിയൂരില്നിന്ന് 15 ഏക്കറോളം സ്ഥലം ഇത്തരത്തില്‍ വിറ്റ് പുല്‍പ്പള്ളിയിലെ പാക്കത്ത് താമസമാക്കിയ കര്ഷകന് കടക്കെണി മൂലം പിന്നീട് ആത്മഹത്യ ചെയ്യുകയുണ്ടായി. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കാനുള്ള സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: