ആലപ്പുഴ: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎമ്മിന്റെ പുതിയ നിലപാടില്‍ പാര്‍ട്ടിയിലെ അണികളിലും നേതാക്കളിലും അസംതൃപ്തിയും ആശയക്കുഴപ്പവും. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വകാര്യ മലയാളം ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലീഗിനോടുള്ള സിപിഎം നിലപാട് വ്യത്യാസം വ്യക്തമാക്കിയത്.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് അവരുടെ നയങ്ങളും പരിപാടികളും അടിസ്ഥാനമാക്കി വര്ഗീയമാണോയെന്ന് തീരുമാനിക്കാമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. എന്നാല്‍, ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ സിപിഎമ്മിന് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ അടിത്തറ പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മുസ്ലിം, ക്രൈസ്തവ വര്‍ഗീയ പാര്‍ട്ടികളെ ഏതുവിധേയനയും തങ്ങള്‍ക്കൊപ്പം അണിനിരത്തുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്.
ലീഗുമായുള്ള ചങ്ങാത്തത്തിന് നേരത്തെ മുതല്‍ തന്നെ വടക്കന്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അര്ദ്ധമനസാണുള്ളത്. എന്നാല്‍, തെക്കന്‍ കേരളത്തിലെ നേതാക്കളും അണികളുമാണ് ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നത്. നേരത്തെ, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കാന്‍ ശ്രമം നടത്തിയത് വടക്കന്‍ കേരളത്തിലെ നേതാക്കളായിരുന്നു.ബാര്‍ക്കോഴ വെളിച്ചത്തായതോടെ ഈ നീക്കം പാളി.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബാര്‍ക്കോഴ വിഷയത്തിലെ സമരത്തില്‍നിന്നു സിപിഎം പിന്മാറിത്തുടങ്ങി. വി.എസ്. അച്യുതാനന്ദന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, നിയമപോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.
ന്യൂനപക്ഷ വര്‍ഗീയ വികാരമിളക്കിവിട്ട് നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസിനോട് അതേ നാണയത്തില്‍ മത്സരിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം അണികളില്‍ കടുത്ത അമര്‍ഷമുണ്ട്. മുസ്ലിം ലീഗുമായും കേരളാ കോണ്‍ഗ്രസുമായും സിപിഎം സഖ്യം ഉണ്ടാക്കണമെന്ന് 1985ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതിന്റെ പേരിലാണ് എം.വി. രാഘവന് അടക്കമുള്ള പ്രമുഖ നേതാക്കളെ 1986ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വര്‍ഗീയ പ്രസ്ഥാനങ്ങളുമായി യാതൊരുവിധ കൂട്ടുകെട്ടും പാടില്ലെന്ന നിലപാടുയര്‍ത്തി വി.എസ്. അച്യുതാനന്ദന് അടക്കമുള്ളവരാണ് രാഘവന്റെയും മറ്റും നീക്കങ്ങളെ തകര്‍ത്തത്.
അന്നും വടക്കന്‍ കേരളത്തിലെ നേതാക്കളായിരുന്നു പ്രതിക്കൂട്ടില്‍. ഇഎംഎസ് അടക്കമുള്ളവര്‍ എം.വി. രാഘവനെതിരായ നിലപാട് അന്ന് സ്വീകരിച്ചെങ്കില്‍ ഇന്ന് സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്രനേതാക്കള്‍ ലീഗിനെ വെള്ളപൂശുന്നവര്ക്കൊപ്പമാണെന്ന് അണികള്‍ ആക്ഷേപിക്കുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിം ലീഗിന്റെ വര്‍ഗീയത വര്‍ദ്ധിക്കുക മാത്രമാണുണ്ടായിട്ടുള്ളത്. എന്നാല്‍ സിപിഎമ്മാകട്ടെ ബദല്‍ രേഖാ വിവാദത്തെ പോലും തള്ളി ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിലും.
ഈ സാഹചര്യത്തില്‍ രാഘവനെ പുറത്താക്കിയതിനും പീഡിപ്പിച്ചതിനും അണികള്‍ക്ക് പോലും കൃത്യമായ വിശദീകരണം നല്കാന് പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. മുസ്ലിം ലീഗിനെയും ന്യൂനപക്ഷ വര്‍ഗീയതെയും കൂട്ടുപിടിക്കാനുള്ള നീക്കം നിലവിലുള്ള അടിത്തറ പോലും പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തുമെന്നാണ് വിഎസ് അനുകൂലികള്‍ പറയുന്നത്. എക്കാലത്തും ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള അച്യുതാനന്ദന് ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: