എനിക്ക് ചിത്രരചന വശമില്ല.ഒരു കസേര വരയ്ക്കാന്‍കൂടി കഴിയാത്ത കലാബോധമാണ് എന്റേത്. പക്ഷേ ചിത്രപ്രദര്‍ശനം കാണാന്‍ എനിക്കിഷ്ടമാണ്. മോഡേണ്‍ പെയിന്റിംഗുകളുടെ അര്‍ത്ഥം എനിക്ക് മനസ്സിലാകുകയില്ല. ഒരിക്കല്‍ എന്റെ ഭര്‍ത്താവ് ഭാസ്കരന് പറഞ്ഞുതന്നു, ചിത്രകല നസ്സിലാകലല്ല, ആസ്വദിക്കലാണ് പ്രധാനമെന്ന്.
ഇതെല്ലാം ഞാന്‍ ഇപ്പോള്‍ ഓര്‍ത്തത് ഷൈനി സുധീറിന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ്. ഷൈനിയുടെ ചിത്രങ്ങള്‍ സാധാരണ ചിത്രകാരന്മാര്/കാരികള്‍ രചിക്കുന്നതുപോലെ സ്ത്രീ-പുരുഷ സൗന്ദര്യമോ, കുട്ടികളുടെ നിഷ്ക്കളങ്കതയോ മാത്രം പ്രതിഫലിപ്പിക്കുന്നതല്ല. അത് സമകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്ക്, പ്രത്യേകിച്ച് സ്ത്രീപീഡനം, ബാലലൈംഗിക പീഡനം എന്നിവയിലേക്ക് എത്തിനോക്കി സത്യം പ്രതിഫലിപ്പിക്കുന്നതാണ്. എല്ലാം ജീവിതത്തിന്റെ നിഴല്‍ചിത്രങ്ങള്‍. ഷൈനി തൃപ്പൂണിത്തുറ ആര്‍ട്സ് കോളേജില്‍നിന്നും പാസ്സായ വ്യക്തിയാണ്. മറ്റൊരു പ്രത്യേകത ഷൈനിയുടെ ഭര്‍ത്താവ് സുധീറും മകളും കലാകാരന്മാരാണ് എന്നതാണ്.
സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ത്തകളില്‍ വായിച്ച് നാം മൈ ഗോഡ്! എന്നോ, ഹാ! കഷ്ടം! എന്നോ,സമൂഹം എത്ര അധഃപതിച്ചു! എന്നോ പറഞ്ഞു വിലപിക്കുന്നു. ഷൈനിയാകട്ടെ ഈ വികാരങ്ങളെല്ലാം ചിത്രങ്ങളാക്കുന്നു. മാനസികാഘാതവും പീഡനവ്യഥയും മറ്റും മനസ്സിലാകാത്ത കുഞ്ഞിന്റെ നിസ്സഹായാവസ്ഥ ഈ ചിത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. സാമൂഹിക പ്രശ്നങ്ങള്‍, സ്ത്രീപീഡനങ്ങള്‍, ബാലബാലികാ പീഡനങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രകൃതിയുടെ മനോഹാരിതയും ഹിമാലയം കയറാന്‍ വരുന്നവരെ കാത്തുനില്ക്കുന്ന കുതിരകളെയും മറ്റും ഷൈനി അനായാസമായി ആവിഷ്കരിക്കുന്നു. ഇങ്ങനെ എത്രയോ ഹൃദയസ്പര്‍ശിയായ രംഗങ്ങളാണ് ഷൈനിയുടെ പ്രദര്‍ശനത്തില്‍.
ഞാന്‍ നേരത്തെ പറഞ്ഞപോലെ എനിക്ക് ചിത്രകല വശമില്ല. പ്രൈമറി സ്കൂളില്‍ ഡ്രോയിംഗ് പഠിപ്പിക്കാന്‍ ഒരു ഡ്രോയിങ് മാസ്റ്റര്‍ വരുമായിരുന്നു. അദ്ദേഹം ഡ്രോയിംഗിന് ചോക്ക് കൈയിലെടുക്കുമ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി ”സാര്‍ വരയ്ക്കണ്ട, കഥ പറഞ്ഞാല്‍ മതി” എന്നു പറയുമായിരുന്നു. ഡ്രോയിംഗിന് പരീക്ഷയില്ല. അതുകൊണ്ട് ധൈര്യമായിരുന്ന് കഥകേള്‍ക്കാം. പല വര്‍ണങ്ങളില്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍ നമ്മുടെ മനസ്സുകളില്‍നിന്ന് ഒരിക്കലും മായുന്നില്ല.കുട്ടികളുടെ മനസ്സിന്റെ സംഘര്ഷങ്ങള്മാറാനും ചിത്രരചന ഉപകരിക്കുമെന്ന് എന്റെ സുഹൃത്തും മനഃശാസ്ത്രജ്ഞയുമായ ഡോ.ശാരദാ രാജീവന് പറയുന്നു.
കലയും ഒരു ചികിത്സയാണെന്ന് ശാരദ അഭിപ്രായപ്പെടുന്നു. മാനസികാരോഗ്യ പരിരരക്ഷണത്തിന് കല വളരെ പ്രസക്തമാണത്രെ. മനഃശാസ്ത്രജ്ഞര്‍ അതിന് കൊടുത്തിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. അക്ഷരലോകത്തേക്ക് കാല്‍വയ്ക്കുമ്പോഴും വിദ്യാഭ്യാസം നേടി വിജ്ഞാനം വര്‍ധിപ്പിക്കുമ്പോഴും ഉന്നത ഗ്രേഡുകള്‍ കരസ്ഥമാക്കാന്‍ കുട്ടികള്‍ മത്സരിക്കുമ്പോഴും അറിയാതെ പോകുന്ന സത്യം വര്‍ണങ്ങളുടെ മാസ്മര പ്രപഞ്ചമാണ്. അവരുടെ വികാര-വിചാരധാര അനുസ്യൂതം പ്രവഹിക്കാന്‍ ചിത്രകല അത്യുത്തമമാണ്. ബാല്യത്തിലെ മനസ്സിനെ അക്ഷരങ്ങളുടേതുപോലെ വര്‍ണങ്ങളുടെ ലോകവും വളരെയധികം സഹായിക്കുന്നു. ഒരുദിവസം ഒരു മണിക്കൂറെങ്കിലും കലയുടെ വിഹായസ്സില്‍ പൂമ്പാറ്റയെപ്പോലെ പാറിനടക്കുവാന്‍ കുഞ്ഞുങ്ങള്ക്കവസരം നല്‍കണം.
ഇന്ന് മൂന്നര വയസ്സായ കുഞ്ഞിന്റെ തോളിലെ സഞ്ചി കാണുമ്പോള്‍ സങ്കടം തോന്നാത്തവരുണ്ടോ? പഠനം ലളിതവും സുഖകരവും ഗുണപരവും ആകണമെങ്കില്‍ ഇടവേളകളില്‍ കുഞ്ഞുങ്ങള്‍ക്ക് തന്റെ സ്വതസിദ്ധമായ കലാവാസന, കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കണം. ഇപ്പോഴതില്ല എന്നല്ല. പക്ഷെ അതിന് യാതൊരു പ്രാധാന്യവും അധ്യാപകതലത്തില്‍ ലഭിക്കുന്നില്ല.
സ്കൂളുകളിലെ പഠനസമ്പ്രദായത്തില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തണം. കലകള്‍ക്കുള്ള സുപ്രധാന പങ്ക് മനസ്സിലാക്കി എല്ലാ സ്കൂളുകളിലും പേയിന്റിംഗ്/ആര്‍ട്ട് അധ്യാപകരെ നിയമിക്കണം. ഇന്ന് ചുരുക്കം സ്കൂളുകളില്‍ മാത്രമേ കലാധ്യാപകരുള്ളൂ. മറ്റ് അധ്യാപകര്‍ക്ക് നല്കുന്ന ശമ്പളം കലാധ്യാപകരും അര്‍ഹിക്കുന്നുവെന്ന കാര്യം അധികൃതര്‍ പലപ്പോഴും വിസ്മരിക്കുകയാണ് പതിവ്.
സ്കൂളുകളില്‍ കലാപഠനങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാത്തതിന്റെ കാരണക്കാര്‍ രക്ഷിതാക്കള്‍ കൂടിയാണ്. തന്റെ കുട്ടികള്‍ കലാകാരന്മാരാകണമെന്നില്ല, മറിച്ച് എഞ്ചിനീയറോ ഡോക്ടറോ ആകണമെന്നാണ് പല മാതാപിതാക്കളുടെയും ആഗ്രഹം. കുട്ടികളുടെ കലാവാസന തല്ലിക്കെടുത്തി പുസ്തകപ്പുഴുക്കളാക്കാന്‍ അവരും ശ്രമിക്കുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗ് മന്ത്രി അബ്ദുറബ്ബിന്റെ കീഴില്‍ തീര്‍ത്തും അലങ്കോലപ്പെട്ടു കിടക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തില്‍ പിഴവുപറ്റിയെന്ന വിദ്യാഭ്യാസവകുപ്പിന്റെ കുറ്റസമ്മതം തന്നെ ഒരു ഉദാഹരണം. ഏകജാലക സംവിധാനത്തിലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ സംഭവിച്ച അപാകതകള്‍ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് പരിശോധിച്ചപ്പോള്‍ യോഗ്യരായ കുട്ടികള്‍ക്ക് പ്രവേശനം കിട്ടിയില്ലെന്ന് വ്യക്തമായി. പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെ ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നത്. റി-അലോട്ട്മെന്റ് ലിസ്റ്റിലും സംവരണാനുകൂല്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇടം നേടാനായില്ല.
കുട്ടികളോടുളള അനീതിയുടെ മറ്റൊരുദാഹരണം ഓണപരീക്ഷയായിട്ടും പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല എന്നതാണ്. ഇനി അച്ചടിക്കാന്‍ 25 ലക്ഷം പുസ്തകങ്ങള്‍ കൂടിയുണ്ടത്രെ.എട്ടാം ക്ലാസിലെ 120 ഉം 160 ഉം പേജുള്ള പുസ്തകങ്ങള്‍ അച്ചടിക്കാനുണ്ട്. പുറംകരാര്‍ അച്ചടിയ്ക്ക് മന്ത്രിയ്ക്ക് എത്ര ലാഭം എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഓണപരീക്ഷ ഓണംകഴിഞ്ഞ് നടത്താനാണ് ആലോചന. പലകുട്ടികളും നെറ്റില്‍നിന്ന് കോപ്പിയെടുത്താണ് പഠിക്കുന്നത്. ഇങ്ങനെ ഒരു വിദ്യാഭ്യാസമന്ത്രി കേരളത്തിനെന്തിനാണ്?നിലവിളക്കിനുപോലും വര്‍ഗീയത കല്‍പ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയ്ക്കുനേരെ ചിലര്‍ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചു. ഇന്ന് ക്രിസ്ത്യന്‍ പള്ളികളിലും നിലവിളക്കുണ്ട്;മുകളില്‍ ഒരുകുരിശുണ്ട് എന്നുമാത്രം.മുസ്ലിംസമുദായത്തിന് കുരിശിനുപകരം ചന്ദ്രക്കല ചാര്‍ത്താമല്ലോ!
കുട്ടികളോടുള്ള അനീതിയുടെ മറ്റൊരുദാഹരണമാണ് അവരുടെ മദ്യപാന ശീലം. മൂന്നുവയസ്സുകാരന്റെ മദ്യപാനം ഈയിടെ വൈറലായതോടെ അമ്മാവന് അകത്തായി എങ്കിലും കുട്ടി മദ്യപിക്കുന്ന കാഴ്ച ആസ്വദിക്കേണ്ടിയിരിക്കുന്നു! ഡിജെ പാര്‍ട്ടിക്ക് കഞ്ചാവുമായെത്തിയ രണ്ടുകുട്ടികള്‍ പിടിയലായതും കുട്ടികളിലെ മയക്കുമരുന്നുപയോഗത്തിന് അടിവരയിടുന്നു. മദ്യം, കഞ്ചാവ് മുതലായവ അവര്‍ ഉപയോഗിക്കുക മാത്രമല്ല, വിതരണക്കാരുമാകുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ താളംതെറ്റിയാല്‍ അത് ബാധിക്കുന്നത് ഒരു തലമുറയെയും രാജ്യത്തിന്റെ ഭാവിയെയുമാണ്. വിദ്യാഭ്യാസബോധമില്ലാത്ത മതഭ്രാന്തന്മാരെ വിദ്യാഭ്യാസമന്ത്രിയാക്കിയാലുള്ള തിക്തഫലം ഇപ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്നു. പാഠപുസ്തക അച്ചടി വൈകി, വിതരണത്തില്‍ കാലതാമസവും വന്നു. ഇതിനുപുറമെ എത്തിയ പാഠപുസ്തകം വിതരണം ചെയ്യാത്ത സ്കൂളുകളുമുണ്ട്.
ഒരു പാഠപുസ്തകംപോലും ഇതുവരെ അച്ചടിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അച്ചടിക്കരാര്‍ നല്കി കോടികള്‍ ഉണ്ടാക്കാനാവുന്ന നീക്കമാണിത്.പുസ്തക അച്ചടിയുടെപേരില് നിരവധി ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു.ഇപ്പോള്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ അറിയിച്ചതിന് അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുകയാണ്.പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായെന്ന് നുണപറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിനാണ് നോട്ടീസ്.മന്ത്രിയ്ക്ക് ഭാരതീയസംസ്കാരത്തോടുള്ള വെറുപ്പാണോ സംസ്കൃതവുമായി ബന്ധപ്പെട്ട പുസ്തകം അച്ചടിക്കാത്തതിന് കാരണം? ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി ജേര്‍ണലിസം എന്നിവയുടെ പുസ്തകങ്ങളും ഇതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിട്ടില്ല.ആയിരത്തി അഞ്ഞൂറോളം സ്കൂളുകളില്‍ പുസ്തകം എത്തിയിട്ടില്ല.
ഇപ്പോള്‍ സ്കൂളുകളില്‍ ഡ്രില്‍ മാസ്റ്റര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണത്രെ.വ്യായാമം കുട്ടികളുടെ ശാരീരിക/ബൗദ്ധിക വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പഠനംമാത്രമല്ല വ്യായാമത്തിനും സന്തോഷത്തിനുംകൂടി കുട്ടികള്‍ അവകാശികളാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ സര്‍ക്കാരിന്റെ കെട്ടുറപ്പും ഭരണത്തുടര്‍ച്ചയും മാത്രം ലക്ഷ്യമിടുമ്പോള്‍ ഓരോവകുപ്പും കാര്യക്ഷമമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് ശ്രദ്ധിക്കാറില്ല.ശ്രദ്ധപതിപ്പിച്ചാലും മുസ്ലിംലീഗിന്റെ നിയന്ത്രണത്തില്‍ നില്ക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിസ്സഹായനാണ്.വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന്റെ കുത്തകയാക്കി മാറ്റുന്നത് വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗീയധ്രുവീകരണത്തിനും കാരണമാകുന്നു എന്നുമാത്രമല്ല, അവബോധമോ ദീര്‍ഘവീക്ഷണമോ സാമൂഹ്യനന്മ എന്ന ലക്ഷ്യമോ ഇല്ലാത്ത ഒരു മന്ത്രിയ്ക്ക് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നത് വര്‍ഗീയത ശക്തിപ്പെടുത്താനും മതപരമായ ചേരിതിരിവ് വര്‍ധിപ്പിക്കാനും മാത്രമേ സഹായകമാകൂ.കേരളത്തിന്റെ ഭാവിതന്നെ ഇതുമൂലം ഇരുളിലാണ്ടുപോകാം.വെളിച്ചം ദുഃഖമാണെന്നു കരുതുന്നവര്‍ക്ക് ഇതൊന്നും പ്രശ്നമാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: