കുറുപ്പംപടി: മലയാറ്റൂര്‍ വാഴച്ചാല്‍ ആനവേട്ടക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കേസിന്റെ അന്വേഷണത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്ന വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ എസ്ഐ ടി.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ വൈകിട്ടാണ് പ്രതികളായ തിരുവനന്തപുരം ചാക്കകേന്തിമടമ്പില് ചാക്കരവിയെന്ന കെ.രവി (63), ഇയാളുടെ സുഹൃത്ത് വില്യംസ്, സോജയെന്ന സ്ത്രീയെയുമാണ് കോടനാട് എത്തിച്ചത്.
2014 ജൂണ്‍ മുതല്‍ മൂന്ന് മാസക്കാലയളവിലാണ് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് പരിധിയിലുള്‍പ്പെട്ട വനമേഖലയില്‍ അഞ്ച് ആനവേട്ടകള്‍ നടന്നത്. അന്തര്‍സംസ്ഥാന ബന്ധമുള്ള ഈ കേസിലെ മുഖ്യപ്രതിയായ കുട്ടമ്പുഴ കുവപ്പാറ സ്വദേശി ഐക്കര വാസു, കൂട്ടാളികളായ എല്‍ദോസ്, ജിജോ എന്നിവരടങ്ങുന്ന അഞ്ചംഗസംഘം ഇപ്പോഴും ഒളിവിലാണ്. ഒളിവിലുള്ള പ്രതികളാണ് കാട്ടില്‍കയറി ആനകളെ വെടിവച്ച് കൊന്ന് കൊമ്പെടുക്കുന്നത്.
ആനക്കൊമ്പുകളില്‍ ശില്‍പ്പം നിര്‍മ്മിക്കുന്നയാളാണ് ചാക്ക രവി. കഴിഞ്ഞദിവസം കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസര്‍ ടി.എസ്.മാത്യു, തിരുവനന്തപുരം വിജിലന്‍സ് സംഘം എന്നിവര്‍ ചേര്‍ന്ന് രവിയുടെ കയ്യില്‍ നിന്നും 200ഗ്രാം ആനക്കൊമ്പ് പിടികൂടി. ഇയാള്‍ നിര്‍മ്മിക്കുന്ന ശില്പങ്ങള് വിദേശരാജ്യങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.
അന്യസംസ്ഥാന ബന്ധമുള്ള കേസായതിനാല്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, കേസ് അട്ടിമറിച്ചുവെന്ന കാരണത്താല്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
സ്വമേധയ കീഴടങ്ങിയ പ്രതിയായ വടാട്ടുപാറ സ്വദേശി കെ.ടി.കുഞ്ഞുമോന്റെ മൊഴിയാണ് ഉദ്യോഗസ്ഥര്‍ ഭേദഗതി വരുത്തിയത്. പിടിയിലായ പ്രതികളുടെ മൊഴിയും തിരുത്തിയെന്നും ആക്ഷേപമുണ്ട്. നിലവില്‍ രക്ഷപ്പെട്ട പ്രതികള്‍ക്ക് അവസരമൊരുക്കിയതും ഇതേ ഉദ്യോഗസ്ഥരെന്നാണ് പറയുന്നത്. തെളിവെടുപ്പിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഹരികുമാര്‍, കോടനാട് ഡിഎഫ്ഒ വിജയാനന്ദ് എന്നിവര്‍ നേതൃത്വം നല്കുന്നു.
എന്നാല്‍, ആനക്കൊമ്പുപയോഗിച്ച് ശില്പം നിര്‍മ്മിക്കുന്ന പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് പ്രഹസനമാണെന്നും ആക്ഷേപമുയരുന്നു. ആനകെളെ വെടിവച്ച് കൊമ്പെടുത്തവര്, ഇത് തിരുവനന്തപുരത്ത് എത്തിച്ച് നല്‍കിയെന്നാണ് പറയുന്നത്. തിരുവനന്തപുരത്ത് വച്ച് കൊമ്പ് വാങ്ങിയവരെ, ആനയെ വെടിവച്ച് വീഴ്ത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതെന്തിനെന്നും ചില ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: