കോട്ടയം: സമരത്തിന്റെ മറവില്‍ നഗരത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പാഠപുസ്തകം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച്കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭം പലസ്ഥലത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. അതില്‍ പ്രതിഷേധിച്ച് ഇന്നലെ കോട്ടയത്തു നടന്ന കളക്ട്രേറ്റ് മാര്‍ച്ചിന്റെ മറവിലായിരുന്നു എസ്എഫ്ഐക്കാരുടെ അഴിഞ്ഞാട്ടം. കളക്ട്രേറ്റ് കവാടത്തില്‍ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്നായിരുന്നു സമരക്കാരുടെ പരാക്രമം. കുറുവടികളും കല്ലും ഉപയോഗിച്ച് സമരക്കാര്‍ പോലീസിനെ നേരിട്ടു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. ഈസമയത്താണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് എത്തുന്നത്. ഇതോടെ വര്‍ദ്ധിതവീര്യത്തോടെ ഓടിക്കൂടിയ സമരക്കാര്‍ സ്കൂള്‍ ബാഗുകളില്‍ കരുതിയ കല്ലുകള്‍ എടുത്തെറിയാന്‍ തുടങ്ങി. പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പോലീസുകാ രെ വളഞ്ഞിട്ട് ആക്രമിച്ചു. റോഡുകളില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് ഡിവൈഡറുകള്‍ തകര്‍ത്തു. എസ്എഫ്ഐ അക്രമത്തെ തുടര്‍ന്ന് നഗരം സ്തംഭിച്ചു. കളക്ട്രേറ്റ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സംഘര്‍ഷത്തില്‍ ഒരു വനിതാപോലീസടക്കം നാലുപോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: