കുറവിലങ്ങാട്: മരങ്ങാട്ടുപള്ളി പോലീസ് കസ്റ്റഡിയിലെടുത്ത പാറയ്ക്കല്‍ സിബിയെ എസ് ഐ കെ എ ജോര്‍ജ്കുട്ടിയും സംഘവും മര്‍ദ്ദിച്ചുവെന്ന പത്രവാര്‍ത്തകളെ തുടര്‍ന്ന് കേരള പോലീസ് കംപ്ലൈയിന്റ് അതോറിറ്റി സ്വമേധയ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കംപ്ലൈയിന്റ് അതോറിറ്റി ചെയര്മാന് റിട്ടേ. ജസ്റ്റീസ് കെ നാരായണക്കുറുപ്പ് കോട്ടയം മെഡിക്കല്‍ കോളേജിലും, മരങ്ങാട്ടുപള്ളി പോലീസ് സ്റ്റേഷന്, സിബിയെ കസ്റ്റഡിയിലെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവടങ്ങളില്‍ നേരിട്ടെത്തി തെളിവെടുത്തു. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന സിബിയുടെ മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്തു. വൈകിട്ട് മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി സിബിയെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നത് കണ്ട ദൃക്സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനുശേഷം മരങ്ങാട്ടുപള്ളി പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധനകള്‍ നടത്തി. സംഭവ സമയത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എസ്ഐ ഡ്യൂട്ടി സമയത്ത് മദ്യപിക്കുമെന്നുള്ള നാട്ടുകാരുടെ പരാതിയും കൂടാതെ പ്രിന്‍സിപ്പല്‍ എസ്ഐ താമസിച്ചിരുന്ന പോലീസ് ക്വോര്‍ട്ടേഴ്സിലും, പരിസരവും പരിശോധനയില്‍ വില കൂടിയ വിദേശ മദ്യത്തിന്റെ ഒഴിഞ്ഞ കവറുകളും, കുപ്പികളും, ചെയര്മാന് കണ്ടെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: