കൊച്ചി: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. കൊച്ചിയിലെത്തുന്ന സംഘം ചിത്രത്തിന്റെ സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ മൊഴിയെടുക്കും.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനു സംഘത്തിനു ചെന്നൈയിലേക്കു പോകാനും അനുമതി ലഭിച്ചു. പ്രേമം സിനിമയുടെ ഭൂരിഭാഗവും എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സിന്റെ വീടിനു സമീപമുള്ള സ്റ്റുഡിയോയിലാണ്. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണു ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. നാലിടത്തായിട്ടായിരുന്നു സിനിമ അപ്ലോഡ് ചെയ്തത്. കിക്ക്ആസ്, സിപ്പി എന്നീ വെബ്സൈറ്റുകള്‍, ഒരു ബ്ലോഗ്, രാജേഷ് നാരായണന് എന്ന ഛായാഗ്രാഹകന്റെ പേരില്‍ ഉണ്ടാക്കിയ ഫെയ്സ്ബുക്ക് പേജ് എന്നിവിടങ്ങളില്‍.
വ്യാജ ഐ.പി. വിലാസം ഉണ്ടാക്കാവുന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചശേഷമായിരുന്നു സിനിമ കിക്ക്ആസ് ഉള്‍പ്പെടെയുള്ള സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ചൊവ്വാഴ്ച വിദ്യാര്‍ഥികളുടെ വീട്ടിലെത്തിയ ആന്റിപൈറസി സെല്‍, ആദ്യത്തെയാളുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുമ്പോള്‍ ടോറന്റില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി 166 സീഡറുകള്‍ ഉണ്ടായിരുന്നു. ഒരു സീഡര്വഴി നൂറുകണക്കിന് പേരാണ് ഇവ ഡൗണ്‍ലോഡ് ചെയ്യാനുണ്ടായിരുന്നുത്.
പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ചൊവ്വാഴ്ചയാണ് മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ചെയര്‍മാനും തിരുവനന്തപുരം ജുഡീഷല്‍ മജിസ്ട്രേറ്റുമായ വിന്‍സന്റ് ചാര്‍ലി ജാമ്യത്തില്‍ വിട്ടു.
കുറ്റാരോപിതനും കൊല്ലം സ്വദേശിയുമായ മറ്റൊരു വിദ്യാര്‍ഥി സാജിത്തിനെ വൈകുന്നേരത്തോടെ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയില്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി പൈറസി വിഭാഗം ഹാജരാക്കി. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
അന്‍വര്‍ റഷീദിന്റെ പരാതിക്കുശേഷം രാജേഷ് നാരായണനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതാണ് അന്വേഷണ സംഘത്തിന് വിദ്യാര്ഥികളിലേക്കെത്താനായത്. രാജേഷ് നാരായണന്റെതെന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ആന്റിപൈറസി സെല്‍ അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ലഭ്യമായ ഒരു ഇ-മെയില്‍ വിലാസം പിന്തുടര്ന്നാണ് ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം.ഇഖ്ബാല്‍, ഇന്‍സ്പെക്ടര്‍ ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്ഥികളിലേക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: