കൊച്ചി: പാഠപുസ്തകം അച്ചടി ഈ മാസം 23ന് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷക്കു മുന്‍പ് പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
24 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തയാറായ പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ കെബിപിഎസിനെ (കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി) ഹൈക്കോടതി കക്ഷിചേര്‍ത്തു.
കെബിപിഎസ് നിലപാട് വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അച്ചടി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി ബുധനാഴ്ച ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. ഇതിനകം അച്ചടിച്ചിറക്കേണ്ട 43 ലക്ഷത്തില്‍ 19 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം പതിനെട്ടാം തീയതിക്കകം ബാക്കിയുളള 24 ലക്ഷം പുസ്തകങ്ങളും അച്ചടിച്ചിറക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നല്കിയ നിര്‍ദേശം കെബിപിഎസ് അധികൃതര്‍ നിരാകരിച്ചു.
പതിനെട്ടാം തീയതിയ്ക്കകം 9 ലക്ഷം പുസ്കങ്ങള്കൂടി അച്ചടിച്ചിറക്കാനേസാധിക്കൂ എന്നാണ് കെബിപിഎസിന്റെ വിശദീകരണം. കെബിപിഎസിലെ ഹാരിസ്,ഓറിയന്റ് എന്നീ രണ്ടു അച്ചടി യന്ത്രങ്ങളാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. 32 പേജ് അച്ചടിച്ചിറക്കാവുന്ന ഓറിയന്റ് മെഷിനാണ് ഇതില്‍ പ്രധാനം.ലോട്ടറിയടിക്കുന്ന ഹാരിസ് മെഷീനിലും പുസ്തകങ്ങള്‍ അച്ചടിക്കുന്നുണ്ട്.
കഴിയുന്നതും വേഗം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് ഇവ രണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: