ഈ പൗരാവലിയുടെ പിന്തുടരല് തങ്ങളുടെ യാത്രക്കും വനവാസത്തിനും ഒരു വലിയ പ്രതിബന്ധമായിരിക്കും. അവര്‍ തിരിച്ചുപോയില്ലെങ്കില്‍ അയോദ്ധ്യ വിജനമാകും. ഈ പ്രശ്നം പരിഹരിച്ചേ പറ്റു. സുമന്ത്രരേയും സീതയേയും വിളിച്ചുണര്‍ത്തി. താന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ക്ഷീണിച്ചുകിടന്നുറങ്ങുന്ന പൗരാവലി ഉണരുന്നതിനുമുമ്പ് തമസാനദി കടക്കുവാന്‍ തീര്‍ച്ചയാക്കി. ജനങ്ങള്‍ പിന്തുടരാതിരിക്കാന് തേര് കുറച്ചുദൂരം വടക്കോട്ടോടിച്ച് തിരിച്ച് തപോവനം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
ഗാഢനിദ്രയിലായിരുന്ന പൗരാവലി ഞങ്ങള്‍ യാത്ര പുറപ്പെട്ട വിവരം അറിഞ്ഞില്ല. പിറ്റേന്ന് ഉണര്‍ന്നു നോക്കിയപ്പോള്‍ സീതാരാമലക്ഷ്മണ സുമന്ത്രര്‍മാരെ കാണാത്തതിനാലും തേരു രുള്‍പ്പാടുകളും കുതിരക്കുളമ്പടികളും അയോദ്ധ്യക്കുനേരെയായി കണ്ടതിനാലും അവരെല്ലാം അയോദ്ധ്യയിലേക്ക് തിരിച്ചുപോയി.
തേരില്‍ തപോവനം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ ഞങ്ങള്‍ പ്രഭാതമായപ്പോഴേക്കും കോസലരാജ്യ സീമകടന്ന് വേദശ്രുതി, ഗോമതി, സ്യന്ദിക എന്നീ നദികള്‍ പിന്നിട്ട് ഗംഗാതീരത്തുള്ള ശൃംഗിവേര പുരത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീരാമന്റെ ആത്മമിത്രമായ ഗുഹന് എന്ന നിഷാദരാജാവായിരുന്നു അവിടുത്തെ അധിപതി. നിഷാദരുടെ ചതുരംഗപ്പടയും ഗുഹന്റെ കീഴില്‍ ഉണ്ടായിരുന്നു.
രാമന്റെ ആഗമന വൃത്താന്തം അറിഞ്ഞ ഗുഹന് തന്റെ മുതിര്‍ന്ന മന്ത്രിമാരോടൊപ്പം രാമദര്‍ശനത്തിനു ചെന്നു. ഗുഹനെ ദൂരെനിന്നും കണ്ട ശ്രീരാമന് തന്നേയും കൂട്ടി കുറച്ചുനേരം നടന്നുചെന്ന് ഗുഹന് സ്വാഗതവചസ്സുകളരുളി. ശ്രീരാമന്റെ താപസവേഷം കണ്ട് ഗുഹന് ദുഃഖിതനായി.
താമാര്‍ത: സമ്പരിഷ്വജ്യ ഗുഹോ രാഘവമബ്രവീത്
യഥാളയോദ്ധ്യാ തഥേതം തേ രാമ കിം കരവാണി തേ
ദുഃഖിതനായ ഗുഹന് രാമനോട് പറഞ്ഞു. ഇവിടെ അയോദ്ധ്യപോലെ അങ്ങയുടേതു തന്നെയാണ്. അങ്ങു വന്നല്ലോ സന്തോഷമായി ഞാന്‍ അങ്ങേക്ക് എന്താണ് ചെയ്തുതരേണ്ടത്.
വിവിധ ഭക്ഷണപാനീയങ്ങള്‍ അവിടെ കൊണ്ടുവന്നു നിരത്തി. ഗുഹന് ശ്രീരാമനോട് പറഞ്ഞു. അങ്ങ് ഞങ്ങളുടെ തമ്പുരാനാണ്. അങ്ങേക്ക് ഇവിടെ വാഴാം. എല്ലാം സുലഭം സമൃദ്ധം. യാത്രയ്ക്ക് കുതിരകള്‍ രഥം എല്ലാം ഉണ്ട്.
ഇതുകേട്ട് രാമന് പറഞ്ഞു.
കുശചീരാജിനധരം ഫലമൂലാശിനം ച മാം
വിദ്ധി പ്രണിഹിതം ധര്‍മേ താപസം വനഗോചരം
ഞാന്‍ കുശപ്പുല്ലും വല്ക്കലവും മൃഗത്തോലുമാണ് ധരിക്കുക. പഴങ്ങളും കിഴങ്ങുകളുമാണ് ആഹാരം. ഞാന്‍ അച്ഛന്റെ ആജ്ഞ അനുസരിക്കുന്ന വനസഞ്ചാരിയായ താപസനാണെന്ന് ധരിച്ചാലും. ഗുഹന് മറുത്തൊന്നും പറയാനില്ലായിരുന്നു. ഗുഹന്റെ ആതിഥ്യത്തില്‍ കുതിരകള്‍ക്കുള്ള തീറ്റി മാത്രമേ രാമന് അംഗീകരിച്ചുള്ളു. വെള്ളം മാത്രം കഴിച്ച് ഗംഗാതീരത്തിലുറങ്ങി. ഗുഹനും സുമന്ത്രരും താനും രാമകഥകളും പറഞ്ഞ് ഉറക്കമിളച്ച് സീതാരാമന്മാരെ കാത്തുരക്ഷിച്ചു.
നേരം വെളുത്തു. ഗംഗ കടക്കാന്‍ തോണി തയ്യാറാക്കുന്നതിനായി രാമന് ഗുഹനെ വിളിച്ചേര്‍പ്പാടു ചെയ്തു. തോണിയെത്തി സാധനങ്ങളെല്ലാം കയറ്റി തങ്ങള്‍ വഞ്ചിയില്‍ കയറാന്‍ തയ്യാറെടുക്കുമ്പോള്‍ സുമന്ത്രര്‍ രാമനെ സമീപിച്ചുകൊണ്ട് ചോദിച്ചു. ഞാനിനി എന്താണ് ചെയ്യേണ്ടത്? എനിക്കെന്താണ് കല്പന? രാമന് സുമന്ത്രരുടെ വലതുകരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു. രഥയാത്ര ഇവിടെ അവസാനിക്കുന്നു. അങ്ങ് തിരിച്ച് അയോദ്ധ്യയില്‍ ചെന്ന് അച്ഛന്റെ അടുത്തുണ്ടാകണം. അച്ഛനേയും ഭരതനേയും സേവിക്കണം. രാമനെക്കൂടാതെ അയോദ്ധ്യക്കു മടങ്ങാന്‍ താന്‍ ശക്തനല്ലെന്നും തന്നെക്കൂടി വനവാസത്തിന് അനുവദിക്കണമെന്നും സുമന്ത്രര്‍ അഭ്യര്‍ത്ഥിച്ചു. സുമന്ത്രരെ സമാധാനിപ്പിച്ചുകൊണ്ട് രാമന് പറഞ്ഞു. അങ്ങ് തിരിച്ച് അയോദ്ധ്യയിലേക്ക് പോകേണ്ടത് അത്യാവശ്യമാണ്.
നഗരീം ത്വാംഗതം ദൂഷ്ട്വാ ജനനീമേ യവീയസി
കൈകേയി പ്രത്യയം ഗച്ഛേദിതി രാമോവനം ഗത:
അങ്ങ് അയോദ്ധ്യയില്‍ ചെല്ലുമ്പോള്‍ അങ്ങയെക്കണ്ട് രാമന് വനത്തിലേക്കുതന്നെ പോയിരിക്കുന്നെന്ന് എന്റെ ചെറിയമ്മ കൈകേയിക്ക് വിശ്വാസം ഉണ്ടാകട്ടെ. അല്ലെങ്കില്‍ അവര്‍ രാജാവെന്തോ കാപട്യം കാണിച്ചിട്ടുണ്ടെന്ന് സംശയിക്കും. അതുകൊണ്ട് അച്ഛന്റേയും എന്റേയും പ്രിയത്തിനുവേണ്ടി അങ്ങ് തിരിച്ചുപോകണം. അച്ഛന് ഒരുവിധത്തിലും സങ്കടമുണ്ടാക്കാതെ നോക്കണം. ഞങ്ങളുടെ കുശലമറിയിച്ച് അമ്മമാരെ അഭിവാദനം ചെയ്യണം.രാമവചനങ്ങള്‍ കേട്ട സുമന്ത്രര്‍ മനസ്സോടെ അല്ലെങ്കിലും അയോദ്ധ്യയിലേക്ക് തിരിച്ചുപോയി.
ഗുഹനോട് ആവശ്യപ്പെട്ടു വരുത്തിയ വടവൃക്ഷക്കറകൊണ്ട് തങ്ങള്‍ മുടി ജടയാക്കി. വഞ്ചിയില്‍ കയറി സീത വനവാസം നിര്‍വിഘ്നം സമാപിക്കുന്നതിന്ന്.
തുംഗശ്രീ കരുണാഭോഗ സംഗതാമൃത പൂരിതേ
മംഗലാത്മാ മഹാഭാഗേ ഗംഗാദേവി നമോസ്തുതേ
എന്ന് ഗംഗാദേവിക്ക് സ്തുതിയും നന്ദിയും സമര്‍പ്പിച്ചു. ഗംഗകടന്ന് മറുകരയെത്തിയപ്പോള്‍ വനത്തിലേക്കുള്ള യാത്ര ആരംഭിച്ചു. തങ്ങളെ പിരിയാതെ കൂടെ യാത്രതുടര്‍ന്നിരുന്ന ഗുഹനോട് തിരിച്ച് ശൃംഗിവേരത്തിലേക്ക് പൊയ്ക്കൊള്ളാന്‍ രാമന് നിര്‍ദ്ദേശിച്ചു. ഗുഹന് കുണ്ഠിതമായി രാമനെ പിരിയാന്‍ മനസ്സില്ലായിരുന്നു. രാമന് ഗുഹനോടു പറഞ്ഞു. നീ സ്നേഹമുള്ളവനാണ്. ജന്മംകൊണ്ട് മൂന്നു സഹോദരന്മാരാണ് എനിക്ക് ഇതുവരെ ഉണ്ടായിരുന്നത്. നീയുമായുള്ള ബന്ധംകൊണ്ട് ഇന്ന് മുതല്‍ ഞാന്‍ നാല് അനുജന്മാരുള്ളവനായിത്തീര്‍ന്നിരിക്കുന്നു. എന്റെ ഒരു അനുജനായ ഭരതന് അയോദ്ധ്യയില്‍ രാജാവായി വാഴുന്നതുപോലെ ശൃംഗിവേരപുരാധിപത്യം വഹിച്ച് നിഷാദവര്‍ഗ്ഗത്തെ സംരക്ഷിച്ച് അവരില്‍ സന്തുഷ്ടിയും സമ്പത്തില്‍ സംപുഷ്ടിയും വളര്‍ത്തുക. എന്നോടുള്ള സ്നേഹത്തിന്റെ ലക്ഷ്യമായി നീ അനുഷ്ഠിക്കേണ്ട കടമ ഇതാണ്. രാമവാക്യം നിരസിക്കാന്‍ കഴിയാത്തതുകൊണ്ട് പൂര്‍ണ്ണമനസ്സോടെ അല്ലെങ്കിലും ഗുഹന് ശൃംഗിവേരപുരത്തേക്ക് തിരിച്ചുപോയി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: