ഈ മുഴുവന്‍ ലോകത്തെയും ആലിംഗനം ചെയ്യുവാനുള്ള വിശാലത സ്വാമിജിയുടെ ഹൃദയത്തിനും അതിനുള്ള ശക്തിയും നീളവും ആ കൈകള്‍ക്കുണ്ടായിരുന്നു. എങ്കിലും ആ ഹൃദയവും ബുദ്ധിയും ത്രസിച്ചിരുന്നത് ഒരു മനുഷ്യശരീരത്തിലായിരുന്നുവല്ലൊ. അതാണെങ്കില്‍ കാലത്തിന്റെ കൈപെരുമാറ്റങ്ങള്ക്ക് പൂര്‍ണമായും വിധേയമാണുതാനും. പതുക്കെ പതുക്കെ വാര്‍ദ്ധക്യവും, അതിനോടനുബന്ധമായുള്ള അസുഖങ്ങളും ആ ശരീരത്തെ പിടികൂടിത്തുടങ്ങി.
പ്രായം അമ്പതുകഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം ദുര്ബലമാകാനാംരംഭിച്ചിരുന്നു. തൊണ്ടയിലുള്ള അണുബാധയും കഠിനമായ പനിയും പലപ്പോഴും അദ്ദേഹത്തെ വലച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ഗതിവേഗത്തിനു കുറവൊന്നും ഉണ്ടായില്ല.
1969-ല്‍ ആണ് സ്വാമിജിക്ക് ആദ്യമായി ഹൃദയാഘാതമുണ്ടായത്. മൈസൂരില്‍നിന്നും ബാംഗ്ലൂരില്‍ ആയിടെമാത്രം തുടങ്ങിയ ചിന്മയ മിഷന് ആശുപത്രിയിലേക്ക് അദ്ദേഹത്തെക്കൊണ്ടുവന്നു. അവിടെ പ്രവേശിക്കപ്പെട്ട ഏറ്റവും ആദ്യത്തെ രോഗിയും ചിന്മയാനന്ദസ്വാമി തന്നെയായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഭക്തന്മാര് വന്നുചേര്‍ന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യക്തികളെല്ലാം നേരിട്ട് വിവരമറിയുവാനായി ആശുപത്രിയിലെത്തി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാര്‍ത്ഥനകളും സുഖാശംസകളും ഒഴുകിവന്നുകൊണ്ടിരുന്നു. ഭഗവാന് സത്യസായി ബാബയും സ്വാമിജിയെ കാണാന്‍ ആശുപത്രിയിലേക്കു വന്നു.
തിരക്ക് കാര്യമായി കുറയ്ക്കുകതന്നെ വേണം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ദിവസന്തോറുമുള്ള പ്രഭാഷണങ്ങളും, വിദേശയാത്രകളും, നൂറുകണക്കിനു കത്തുകള്‍ക്കു മറുപടി എഴുതലും ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയേയുള്ളൂ. സ്വാമിജി ദിവസവും ഉറങ്ങിയിരുന്നത് മുന്നേമൂന്നുമണിക്കൂര് മാത്രമായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വാമിജി ഉത്തരകാശിയിലേക്കു യാത്രയായി. ഏതാനും ദിവസങ്ങള്‍ മാത്രം അവിടെ അദ്ദേഹം വിശ്രമിച്ചുള്ളൂ. പിന്നെ വീണ്ടും പതിവുതിരക്കുകളിലേക്ക് അദ്ദേഹം മടങ്ങിവന്നു. ആയിടക്ക് ഒരുകാര്യം അദ്ദേഹം ചെയ്യുകയുണ്ടായി. തന്റെ ചുമതലകള്‍, വിശേഷിച്ചും ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ പലതും മറ്റു പലര്‍ക്കുമായി ഏല്‍പ്പിച്ചുകൊടുത്തു.
സ്വാമിജിയുടെ ആരോഗ്യസ്ഥിതി ഒട്ടും മെച്ചപ്പെടുകയുണ്ടായില്ല. തൊണ്ടയിലെ അണുബാധയും, കഠിനമായ പനിയും ഇടക്കിടെ അദ്ദേഹത്തെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. ആയിടക്ക് ഹിമാചല്‍പ്രദേശിലെ സിദ്ധബാരിയില്‍ സ്വാമിജി വേറൊരു ആശ്രമം സ്ഥാപിച്ചിരുന്നു. ഹിമാലയത്തിന്റെ അടിവാരത്തില്‍, അവിടെ വിദ്യാര്‍ത്ഥികളെ ഹിന്ദിയില്‍ അദ്ധ്യാത്മവിദ്യ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്. മറ്റുഭാഷകള്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളും ആ പഠന പദ്ധതികളില്‍ പങ്കെടുത്തിരുന്നു. ഹിമാലയത്തിലെ സാന്ദീപനി തന്റെ വിശ്രമസ്ഥലമായി സ്വാമിജി പ്രയോജനപ്പെടുത്തുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: