ഹൈദരാബാദ്: രാജ്യത്തെ തൊഴില്‍ നിയമത്തി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും 983 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഘട്ടംഘട്ടമായി ദേശീയ തൊഴില്‍ സേവന കേന്ദ്രങ്ങളാക്കി (എന്‍സിഎസ്) വികസിപ്പിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. ആദ്യ ഘട്ടത്തില്‍ 400 കോടി രൂപ മടുക്കി 100 എക്സ്ചേഞ്ചുകള്‍ ഈ നിലവാരത്തിലേക്കുയര്‍ത്തും. മന്ത്രി പറഞ്ഞു. വരുന്ന പാര്‍ലമെന്റു സമ്മേളനത്തില്‍ പുതിയ തൊഴില്‍ നിയമ ഭേദഗതി നിര്‍മ്മാണം നടത്തുമെന്നു പറഞ്ഞ ദത്താത്രേയ, 20ന് ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയ ലേബര്‍ കോണ്‍ഗ്രസില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍സിഎസിന്റെ പോര്‍ട്ടലും ലോഗോയും പ്രകാശനം ചെയ്യും.
വിവിധ ചട്ടങ്ങളിലായി വിഭജിച്ചു പോയ തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് സമഗ്ര തൊഴില്‍ നിയമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മിക്ക നിയമങ്ങളും 50 മുതല്‍ 60 വര്‍ഷം വരെ പഴക്കമുള്ളതാണ്. ശമ്പള, വ്യവസായ, തൊഴില്‍ സുരക്ഷിതത്വ ചട്ടങ്ങള്‍ നിലവില്‍ വ്യത്യസ്ത നിയമങ്ങള്‍ക്കു കീഴിലാണ്. ശമ്പള നിയമമാണ് ഇവയില്‍ പ്രധാനം. വ്യത്യസ്ത ചട്ടങ്ങളില്‍ ഇത് വെവ്വേറെ രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. വ്യാവസായിക വിഷയങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ട്രേഡ് യൂണിയന്, വേതന ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നു. സാമൂഹ്യ സുരക്ഷാ ചട്ടം, ജോലി സ്ഥലത്തെ അവസ്ഥ, സുരക്ഷിതത്വം തുടങ്ങിയവ പരാമര്‍ശിക്കുന്ന ചടങ്ങളും ഇത്തരത്തിലാണുള്ളത്. ഇതെല്ലാം ഏകീകരിക്കാന്‍ 44-ാം ചട്ടം ഭേദഗതി ചെയ്യും. പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ, ബാലവേല നിയമങ്ങള്‍, ചെറുകിട വ്യാവസായിക നിയമം തുടങ്ങിയവ പരിഷ്കരിക്കും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ നിയമ ഭേദഗതികള്‍ അവതരിപ്പിക്കും. ഇവ പാര്‍ലമെന്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമത്തിനൊപ്പം, വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഒരു സ്ഥാപനം ലോക്കൗട്ട് ചെയ്യുന്ന സാഹചര്യം വന്നാല്‍, തൊഴിലാളികള്‍ക്ക് 45 ദിവസത്തെ വേതനം നല്‍കും. നിലവിലിത് 15 ദിവസമാണ്. തൊഴിലാളികള്‍ക്കു വേണ്ടിയാണ് ഈ ഭേദഗതി. എന്നാല്‍, ഇതുകൊണ്ട് തൊഴില്‍സ്ഥാപനങ്ങള്‍ ലോക്കൗട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്ന് കരുതരുത്. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചില ഘട്ടങ്ങളില്‍ നിവൃത്തിയില്ലാതെ വരും. തൊഴിലിനനുസരിച്ച് വേതനം നല്‍കുകയെന്ന നയം രൂപീകരിക്കുകയും ലക്ഷ്യം. രാജ്യത്തെ യുവത്വം അതിവേഗം വളരുന്നു.
അവര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതു സര്‍ക്കാരിന്റെ കടമ. അതിനായി കൂടുതല്‍ നിക്ഷേപം വരണം. അപ്പോള്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടി വരും. എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയും, സ്കില്‍ ഇന്ത്യയുമെല്ലാം മുന്നോട്ടു കൊണ്ടുപോകാന്‍ പരിഷ്കാരങ്ങള്‍ ആവശ്യമെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: