ന്യൂദല്‍ഹി: പ്രവാസി വോട്ടവകാശം സംബന്ധിച്ച നിയമഭേദഗതി ഉടന്‍ പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജനപ്രാതിനിത്യ നിയമത്തിലെ 8, 20, 60 വകുപ്പുകളാണ് ഭേദഗതി ചെയ്യുക. ഇതിന്റെ കരടിന് മന്ത്രിസഭായോഗം ഉടന്‍ അംഗീകാരം നല്‍കുമെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
സൈനിക വഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജോലിസ്ഥലങ്ങളില്‍ തന്നെ വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്ന തരത്തിലായിരിക്കും നിയമഭേദഗതി. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. സപ്തംബര്‍ 15നകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേസ് പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
പ്രവാസി വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശകള്‍ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ടോ(പ്രോക്സി വോട്ട്) ഇലക്ട്രോണിക് തപാല്‍ വോട്ടോ അനുവദിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രോക്സി വോട്ടാണ് നടപ്പാക്കുന്നതെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തേണ്ട കാലതാമസമുണ്ടെന്നും ഇ-തപാല്‍ വോട്ടാണെങ്കില്‍ വിജ്ഞാപനം ഇറക്കിയാല്‍ മതിയെന്നുമായിരുന്നു കേന്ദ്രനിലപാട്.
തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശകള്‍
ഇ-തപാല്‍ വോട്ട് പ്രകാരം ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പ്രവാസി വോട്ടര്‍ക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി റിട്ടേണിംഗ് ഓഫീസര്‍ക്ക് തിരിച്ചയക്കണം. പ്രോക്സി വോട്ടാണെങ്കില്‍ പ്രവാസി വോട്ടര്‍ സ്വന്തം മണ്ഡലത്തിലെ വോട്ടറായ പകരക്കാരനെ നിര്‍ദ്ദേശിക്കണം. പകരക്കാരന് ആരെന്നതു സംബന്ധിച്ച് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റോ നോട്ടറിയോ സാക്ഷ്യപ്പെടുത്തി വേണം അപേക്ഷിക്കാന്‍. നിലവില്‍ സൈനികര്‍ക്ക് 2002 മുതല്‍ പ്രോക്സി വോട്ടുണ്ട്. സൈനികര്‍ അവരുടെ അടുത്ത ബന്ധുക്കളെയാണ് പ്രോക്സി വോട്ടറാക്കുന്നത്. മുക്ത്യാര്‍ വോട്ട് ചെയ്യുന്നയാളുടെ നടുവിരലിലാണ് മഷി രേഖപ്പെടുത്തുക.
പ്രോക്സി വോട്ടോ ഇ-തപാല്‍ വോട്ടോ ചെയ്യാത്ത പ്രവാസിക്ക് നാട്ടിലെത്തി സ്വന്തം പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനാകും. ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിംഗ് സൈറ്റുകളില്‍ വൈറസ് കടത്തി ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനും മറ്റും സാധ്യതയുണ്ട്. ഇ-തപാല്‍, പ്രോക്സി വോട്ടിംഗ് സമ്പ്രദായം ആദ്യഘട്ടത്തില്‍ ഏതെങ്കിലും നിയോജനമണ്ഡലങ്ങളിലും പിന്നീട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിച്ച ശേഷം മാത്രം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചാല്‍ മതിയെന്നാണ് കമ്മീഷന് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: