തിരുവനന്തപുരം: കടത്തില്‍ മുങ്ങിയിരിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ വിവിധ ധനകാര്യസ്ഥാപനങ്ങളിലെ വായ്പാ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്. മാസം 11 കോടി ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായിട്ടും കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്.
ആഗസ്റ്റ് ഒന്നു മുതല്‍ 25 വരെ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സംസ്ഥാനസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിഎംഎസ് നടത്തുന്ന പദയാത്രകളില്‍ മുഖ്യവിഷയമായി കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കി നിലനിര്‍ത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിയില്‍ മാസംതോറും ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്കാന് വേണ്ടത് 160 കോടി രൂപയാണ്. 2015 മെയ് മാസത്തിലെ കോര്‍പ്പറേഷന്റെ വരുമാനം 171 കോടി രൂപയും. സമീപകാല കണക്കുകള്‍ പരിശോധിച്ചാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന് പറയാന്‍ കഴിയില്ല. നിരവധി ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് 14 ഉം 16 ഉം ശതമാനം പലിശയ്ക്ക് വായ്പകളെടുത്തതാണ് കെഎസ്ആര്‍ടിസി ദുരിതത്തിന് കാരണം. രാജഭരണകാലത്ത് ജനസേവനത്തിനാണ് കെഎസ്ആര്‍ടിസി രൂപീകരിച്ചതെങ്കില് ജനാധിപത്യ സര്‍ക്കാരുകള്‍ അത് ലാഭമുണ്ടാക്കാനാണ് വിനിയോഗിക്കുന്നത്. ബാറുകള്‍ പൂട്ടി ബിവറേജസിലൂടെ മുക്കിന് മുക്കിന് മദ്യപാന ചൂതാട്ടകേന്ദ്രങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
2015 ലെ റഫറണ്ടത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുടെ പിന്തുണയോടെ ബിഎംഎസ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനായി മാറും. 250 രൂപ വീതം തൊഴിലാളികളില്‍ നിന്ന് ലെവി പിരിക്കുന്ന കോര്‍പ്പറേഷനിലെ മറ്റ് യൂണിയനുകള്‍ സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹം കണ്ടില്ലെന്നു നടിക്കുകയാണ്. അംഗപരിമിതര്‍ക്ക് സൗജന്യം അനുവദിച്ചതിനാലാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലായതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഒരു ജോലിയും ചെയ്യാതെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളും എംഎല്‍എ-മന്ത്രി പദവികളിലിരുന്നെന്ന കാരണത്താല്‍ ചില രാഷ്ട്രീയനേതാക്കളും പതിനായിരങ്ങള്‍ പെന്ഷന് വാങ്ങുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല.
കെഎസ്ആര്‍ടിസിയില്‍ ജീവിതം മുഴുവന്‍ ഹോമിച്ച 22 തൊഴിലാളികളാണ് പെന്ഷന് ലഭിക്കാതെ ആത്മഹത്യ ചെയ്തത്. മാറിമാറി കേരളം ഭരിച്ചു മുടിപ്പിച്ചവരാണ് ഈ കടുത്ത അനീതിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജി.കെ. അജിത്, സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി രാജേഷ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബാബുക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: