ന്യൂദല്‍ഹി: ഐപിഎല്ലില്‍ നിന്നു പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സ് ഫ്രാഞ്ചൈസിയുമായുള്ള നിയമ യുദ്ധത്തില്‍ ബിസിസിഐക്ക് തിരിച്ചടി.
ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്കാന് പ്രശ്നത്തില്‍ മധ്യസ്ഥത വഹിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.സി. ലഹോത്തി അധ്യക്ഷനായ ജുഡീഷ്യല്‍ സമിതി നിര്‍ദേശിച്ചു. പണം നല്‍കിയില്ലെങ്കില്‍ പ്രതിവര്‍ഷം 18 ശതമാനം തുക ടസ്കേഴ്സിന് ബിസിസിഐ പിഴയായി കൊടുക്കേണ്ടിവരും.
എന്നാല്‍ നഷ്ടപരിഹാരത്തുക വേണ്ടെന്നും ടൂര്‍ണമെന്റില്‍ ടീമിനെ വീണ്ടും ഉള്‍പ്പെടുത്തണമെന്നുമുള്ള നിലപാടിലാണ് ടസ്കേഴ്സ് ഫ്രാഞ്ചൈസി എന്നറിയുന്നു. പക്ഷേ, ബിസിസിഐ അതംഗീകരിക്കാന്‍ സാധ്യതയില്ല. ജുഡീഷ്യല്‍ സമിതിയുടെ വിധിക്കെതിരെ നിയമോപദേശം തേടിയശേഷം ഹൈക്കോടതിയെ സമീപിക്കാനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആലോചനയാരംഭിച്ചിട്ടുണ്ട്.
2010ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ കൊച്ചി ടസ്കേഴ്സിനെ കരാര്‍ ലംഘനത്തിന്റെ പേരില്‍ തൊട്ടടുത്ത വര്‍ഷമാണ് ബിസിസിഐ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയത്. പുതിയ ബാങ്ക് ഗ്യാരന്റി നല്കാന് ആറു മാസം സമയം അനുവദിച്ചെങ്കിലും ഉടമകളായ റണ്ദേവൂസ് സ്പോര്‍ട്സ് വേള്‍ഡ് നിര്‍ദേശം പാലിക്കാത്ത പശ്ചാത്തലത്തിലായിരുന്നു നടപടി.
ടസ്കേഴ്സ് സമര്‍പ്പിച്ച 156 കോടിയുടെ ബാങ്ക് ഗ്യാരന്റി ബിസിസിഐ പണമാക്കി മാറ്റുകയും ചെയ്തു. തുടര്‍ന്ന് ടസ്കേഴ്സ് അധികൃതര്‍ നിയമത്തിന്റെ വഴിക്ക് നീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: