ലണ്ടന്‍: ഏഴു തവണ ചാമ്പ്യനായ സ്വിറ്റ്സര്‍ലന്റ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ സെമി ഫൈനലില്‍ ഇടം ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ഗില്ലെസ് സിമോണെ ഫെഡറര്‍ അനായാസം കീഴടക്കി, സ്കോര്‍: 6-3, 7-5, 6-2. അവസാന നാലില്‍ ഫെഡറര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിടും. കാനഡയുടെ വാസെക് പോസ്പിസിലിനെ മറികടന്ന് മുറെയുടെ വരവ് (6-4, 7-5, 6-4).
കരിയറില്‍ പലവട്ടം തന്നെ മാരത്തോണ്‍ പോരാട്ടങ്ങള്‍ക്ക് പ്രേരിപ്പിച്ച സിമോണ്‍ സ്വിസ് മാസ്റ്റര്‍ ഇക്കുറി യാതൊരു പഴുതും നല്‍കിയില്ല. ഒന്നാം സെറ്റ് ഫെഡെക്സ് നിഷ്പ്രയാസം പോക്കറ്റിലാക്കിയപ്പോള്‍ മത്സരഗതി നിര്‍ണയിക്കപ്പെട്ടു. ഇടയ്ക്ക് രസം കൊല്ലിയായി മഴയെത്തി. അതൊന്നും ഫെഡററുടെ ചൂട് കുറച്ചില്ല. രണ്ടാം സെറ്റില്‍ ഫെഡററെ സിമോണ്‍ ബ്രേക്ക് ചെയ്തു. കഴിഞ്ഞമാസത്തെ ഹാലെ ഓപ്പണിനുശേഷം ഫെഡറര്‍ ഒരു സര്‍വീസ് ഗെയിം നഷ്ടപ്പെടുത്തിയത് ആദ്യമായിട്ടായിരുന്നു. അതിനകം ഫെഡറര്‍ നിലനിര്‍ത്തിയ ഗെയിമുകളുടെ എണ്ണം 116. ഒരു ഗെയിം കൈവിട്ടെങ്കിലും തിരിച്ചു ബ്രേക്ക് ചെയ്ത ഫെഡറര്‍ സെറ്റ് തന്റെ വരുതിയില്‍ നിര്‍ത്തുകയും ചെയ്തു. മൂന്നാം സെറ്റില്‍ സിമോണ്‍ ചിത്രത്തിലേയില്ലായിരുന്നു.
വനിതാ സെമിയില്‍ ഇന്ന് അമേരിക്കയുടെ സെറീന വില്യംസും റഷ്യയുടെ മരിയ ഷറപ്പോവയും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സെറീന ബെലാറസിന്റെ വിക്ടോറിയ അസരെങ്കയെയും (3-6, 6-2, 6-3) ഷറപ്പോവ അമേരിക്കയുടെ കോകോ വാന്ഡ്യൂഗെയെയും പുറത്തേക്കടിച്ചു (6-3, 6-7, 6-2). മറ്റൊരു സെമിയില്‍ പോളണ്ടിന്റെ ആഗ്നിയേസ്ക റഡവാന്‍സ്കയും സ്പെയിന്റെ ഗാര്‍ബൈന്‍ മുഗുറൂസയും കൊമ്പുകോര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: