കൊച്ചി: രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നാവികസേനയുടേയും ജാഗ്രത മൂലമാണ് പാക് പൗരന്മാരുമായുള്ള ബോട്ട് പിടികൂടാനായത്. ആക്രമണത്തിനോ നിരീക്ഷണത്തിനോ വന്ന ഭീകര സംഘം തന്നെയാണ് ഇവരെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദക്ഷിണ തീര മേഖലയില്‍ സമുദ്ര മാര്‍ഗമുള്ള ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പ് തന്നെ സര്‍ക്കാരിനും വിവിധ സേനാ വിഭാഗങ്ങള്‍ക്കും കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് നാവികസേനയും രഹസ്യാന്വേഷണ വിഭാഗങ്ങളും ദക്ഷിണ സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തിപ്പെടുത്തി.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം ദക്ഷിണേന്ത്യയില്‍ ഭീകരരുടെ ലക്ഷ്യങ്ങളില്‍ പ്രധാനമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കന്യാകുമാരിക്ക് പുറമേ കൊച്ചിയും ഭീകരാക്രമണ ഭീഷണിയുടെ നിഴലിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കടലില്‍ സ്ഥിതിചെയ്യുന്ന വിവേകാനന്ദ കേന്ദ്രവും ദ്വീപുകള്‍ ഉള്‍പ്പെട്ട കൊച്ചിയും ആക്രമിക്കപ്പെടാന്‍ സാധ്യതകളേറെയാണെന്നാണ് നിഗമനം.
ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കന്യാകുമാരിയിലും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് കെ. വിജയകുമാര്‍ കൊച്ചിയിലും നേരിട്ടെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും സുരക്ഷ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസേന എത്തുന്ന കന്യാകുമാരി വിവേകാനന്ദ സ്മാരകം ദേശീയ ഐക്യത്തിന്റെ പ്രതീകം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
കൊച്ചിയില്‍ നേരത്തെ തന്നെ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ ഫെഡറല്‍ പോലീസിന്റെ പിടിയിലായ അന്താരാഷ്ട്ര ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയില്നിന്നു ലഭിച്ച വിവരമനുസരിച്ച് 2009 മുതല്‍ കൊച്ചി നഗരം ഭീകരരുടെ ആക്രമണ ലക്ഷ്യങ്ങളിലൊന്നാണ്. താജ് ഹോട്ടലില്‍ താമസിച്ച് ഹെഡ്ലി ശേഖരിച്ച കൊച്ചി നഗരത്തിന്റെ വിവിധ ചിത്രങ്ങളും പിടിച്ചെടുത്തിരുന്നു. കൊച്ചിയിലെ കായലും ദ്വീപുകളും സുരക്ഷാ ക്രമീകരണങ്ങള്‍ ദുര്‍ബലമാക്കുന്നുണ്ട്. അന്നത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും കൊച്ചി നഗരം ഇപ്പോഴും ആക്രമണ ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, പിടിയിലായ ഇറാന് ബോട്ടിലുണ്ടായിരുന്ന പാക് പൗരന്മാരെക്കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല. ഇറാന് പൗരത്വമുണ്ടെന്ന് അവകാശപ്പെടുന്ന ഇവര്‍ക്കുവേണ്ടി ഇതുവരെ ഇറാന് ഭരണകൂടമോ പാക് ഭരണകൂടമോ രംഗത്തുവന്നിട്ടുമില്ല. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ സ്വദേശികളാണെന്ന് മാത്രമാണ് ലഭിച്ചിട്ടുള്ള വിവരം. പിടിയിലായ ബോട്ടില്‍ വന്‍ ആയുധ ശേഖരം ഉണ്ടായിരുന്നുവെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇവര്‍ അത് കടലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ബോട്ടില്‍നിന്ന് കയര്‍ വഴി ബന്ധിച്ച നിലയില്‍ വെള്ളത്തിനടിയില്‍ വലിയ കെട്ടിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: