കൊച്ചി: അട്ടക്കുളങ്ങര ജയില്‍ സുപ്രണ്ട് സോളാര്‍ അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാക്കിയത് തിരുത്തിയ ജയില്‍ രജിസ്റ്ററാണെന്ന് ജയിലിലെ മുന്‍ ഹെഡ് ഗാര്‍ഡ് ശ്രീരാമന്റെ മൊഴി. സരിതയുടെ അമ്മയും ഇവരുടെ കൂടെയെത്തിയ അപരിചിതനും അര മണിക്കൂറോളം ജയിലിനുള്ളിലുണ്ടായിരുന്നു. ഇന്‍ ഔട്ട് രജിസ്റ്ററില്‍ ഇത് താന്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ട് ദിവസങ്ങള്‍ക്കു ശേഷം രജിസ്റ്ററിലെ സന്ദര്‍ശന ദൈര്‍ഘ്യം പത്ത് മിനുട്ടാക്കി തിരുത്തി. ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ച് തടവുകാരെ കാണുന്നതിന് അര മണിക്കൂര്‍ വരെ സമയം അനുവദിക്കാമെങ്കിലും എന്തിനാണ് സമയം തിരുത്തിയതെന്ന് അറിയില്ല.
സരിതയെ കാണാന്‍ അമ്മ എത്തുമെന്ന് രാവിലെ തന്നെ ജയില്‍ സൂപ്രണ്ട് നസീമാ ബീവി തന്നെ അറിയിച്ചിരുന്നു. കൂടെ മറ്റാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ വന്നതിന് ശേഷം കടത്തിവിട്ടാല്‍ മതിയെന്നും പറഞ്ഞു. ഉച്ചയോടെയാണ് സരിതയുടെ അമ്മയും അപരിചിതനും ജയിലിന് മുന്നിലെത്തിയത്. മുഖത്ത് കറുത്ത ചായം തേച്ച് തോളറ്റം വരെ മുട്ടുന്ന വിഗ്ഗ് വച്ചാണ് സഹോദരനെന്ന് പറഞ്ഞ് അപരിചിതന് വന്നത്. ഇയാളുടെ കൈവശം തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ ജയിലിനകത്തേക്ക് കടക്കാന്‍ താന്‍ അനുവദിച്ചില്ല. സരിതയുടെ അമ്മയ്ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.
എന്നാല്‍, സൂപ്രണ്ട് വന്ന് ഇരുവരേയും ജയിലിനകത്തേക്ക് കൊണ്ടുപോയി. സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് ഇവര്‍ സരിതയുമായി കൂടിക്കാഴ്ച നടത്തിയത്. ആള്‍മാറാട്ടം നടത്തി ജയിലിനകത്തേക്ക് കടന്ന ആളെക്കുറിച്ച് പോലീസില്‍ പരാതി നല്കിയിരുന്നെങ്കില് താനിന്ന് സര്വീസിലുണ്ടാകുമായിരുന്നില്ലെന്നും കമ്മീഷന്റെ ചോദ്യത്തിന് മറുപടിയായി ശ്രീരാമന് മൊഴി നല്കി.
സരിതയുടെ അമ്മ ജയിലിലെത്തിയ 2013 ജൂലായ് 27ന് ജയില്‍ ഡിഐജി എച്ച്. ഗോപകുമാറും അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചിരുന്നു. നാലു മണിക്കൂറോളം അദ്ദേഹം ജയിലിലുണ്ടായിരുന്നു. ഡിഐജിക്കൊപ്പം ജയിലിനുള്ളിലേക്ക് അനുഗമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്നെ തടയുകയായിരുന്നു. സരിതയോട് ഗോപകുമാര്‍ സംസാരിച്ചിരുന്നതായി ജയിലിലെ വനിതാ വാര്ഡന്മാര് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതായും ശ്രീരാമന് കമ്മീഷനെ അറിയിച്ചു.
ചാനലുകളില്‍ ഡിഐജി സരിതയെ കണ്ടതായി വാര്‍ത്ത വന്നിരുന്നു. ഇക്കാര്യം താനാണ് മാധ്യമങ്ങളോട് പറഞ്ഞതെന്ന തെറ്റിദ്ധാരണയില്‍ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി. ജൂലായ് 28ന് സരിത നിര്‍ണായകമായ തെളിവുകള്‍ പുറത്ത് വിടും എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജൂലൈ 27ന് നിരവധി മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ജയിലിന് മുന്നിലെത്തിയിരുന്നു.
ഈ ദിവസം തന്നെ നിയമസഹായ പ്രവര്‍ത്തക ശാരോണും ജയിലില്‍ സന്ദര്‍ശനം നടത്താനെത്തി. എന്നാല്‍, ഇവരുടെ കയ്യിലെ മൊബൈല്‍ ഫോണും ഹാന്റ്ബാഗും ഗാര്‍ഡ് റൂമില്‍ വയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. അവര്‍ അതിന് തയാറാകാതെ ആരേയൊ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് സൂപ്രണ്ട് വന്നാണ് ഇവരെ ജയിലിനകത്തേക്ക് കൊണ്ടുപോയത്. അവര്‍ മൊബൈല്‍ ഫോണുമായി ജയിലിനകത്ത് കടന്ന കാര്യം താന്‍ ഇന്‍ ഔട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തി.
തനിക്കെതിരെ നീക്കമുണ്ടാകുമെന്ന് ഉറപ്പായപ്പോള്‍ 27-ാം തിയതിയിലെ ജയില്‍ രജിസ്റ്ററിലെ പേജ് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെന്നും ശ്രീരാമന് പറഞ്ഞു. ഈ പേജ് അദ്ദേഹം കമ്മീഷന് കൈമാറി.
അതേസമയം, സരിതയോ ബിജു രാധാകൃഷ്ണനുമായോ തനിക്ക് രക്തബന്ധമോ മറ്റു ബന്ധങ്ങളൊ ഇല്ലെന്ന് ടീം സോളാര്‍ മുന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നിലമേല്‍ സ്വദേശി ആദര്‍ശ് കമ്മീഷനു മുമ്പാകെ മൊഴി നല്കി. സരിതയുടെ കമ്പനിയില്‍ മൂന്നര മാസം മാത്രമാണ് താന്‍ ജോലി ചെയ്തത്.
പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിന് ജോലിക്ക് കയറിയ തനിക്ക് മൂന്നര മാസത്തിനിടെ ആകെ 52,000 രൂപ മാത്രമാണ് കിട്ടിയത്. ഇതോടെ കമ്പനിയില്‍ നിന്ന് രാജിവച്ചു. സരിതയുടെ സഹോദരനെന്ന പേരില്‍ താന്‍ അട്ടക്കുളങ്ങര ജയിലില്‍ പോയിട്ടില്ല. ഇന്നേവരെ അട്ടക്കുളങ്ങര ജയിലില്‍ പോയിട്ടില്ലെന്നും ആദര്‍ശ് കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: