ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്കുന്നതില് ഹൈക്കമാന്റിനും എതിര്‍പ്പില്ല. ഗുജറാത്ത് ആസ്ഥാനമായ അദാനി വ്യവസായ ഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഈ പരസ്യ നിലപാട് ഏറെ ശ്രദ്ധേയമാണ്. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആര്.പി.എന്‍. സിങ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് അദാനി ഗ്രൂപ്പിനെ അനുകൂലിക്കുകയും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എതിര്‍ക്കുകയുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് ഇതോടെ വ്യക്തമായി.
കേരള സര്‍ക്കാരിന്റെ പദ്ധതിയില്‍ ഇടപെടേണ്ട കാര്യം ഹൈക്കമാന്റിനില്ലെന്ന വിശദീകരണമാണ് കോണ്‍ഗ്രസ് വക്താവ് നല്‍കിയത്. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖ കരാര്‍ നല്കുന്നതില് ഹൈക്കമാന്റിന് ആശങ്കയില്ല, ആര്.പി.എന്‍. സിങ് പറഞ്ഞു. എന്നാല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അതു പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഭിന്നത രൂക്ഷമായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പരസ്യ പ്രസ്താവനയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയത്.
അദാനി ഗ്രൂപ്പിന് ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബന്ധമുണ്ടെന്നാരോപിച്ച് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നാളുകളായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ഇതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഇതിന്റെ പേരിലാണ് ഹൈക്കമാന്റ് പദ്ധതിയെപ്പറ്റി ആശങ്കകള്‍ പ്രകടിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെങ്കിലും അദാനി ഗ്രൂപ്പും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേലും തമ്മിലുള്ള തര്‍ക്കങ്ങളും വിഴിഞ്ഞം പദ്ധതിക്ക് കല്ലുകടിയായി മാറിയിട്ടുണ്ട്.
ബിസിനസ് രംഗത്ത് അംബാനി-അദാനി മത്സരത്തില്‍ ഗുജറാത്ത് സ്വദേശിയായ അഹമ്മദ് പട്ടേല്‍ അംബാനി ഗ്രൂപ്പിന്റെ പക്ഷത്താണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആരംഭിക്കുന്ന പദ്ധതികളുടെ കമ്മീഷന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലഭിച്ചുകൊണ്ടിരുന്ന ‘കേന്ദ്രങ്ങള്‍ക്ക്’ വിഴിഞ്ഞം പദ്ധതിയുടെ കരാറിനായി കമ്മീഷന് നല്കാന് തയ്യാറല്ലെന്ന് അദാനി ഗ്രൂപ്പ് നിലപാട് സ്വീകരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയെന്നത് കേരള സര്‍ക്കാരിന്റെ ആവശ്യമാണെന്നും അതിനു കമ്മീഷന് നല്‍കാനാവില്ലെന്നുമുള്ള ഗൗതം അദാനിയുടെ തീരുമാനമാണ് ഹൈക്കമാന്റിന്റെ ഭിന്നതയ്ക്ക് വഴിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.
7500 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ലഭിക്കുമെന്ന് കേരളാ നേതൃത്വം ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതിനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ചൊവ്വാഴ്ച രാത്രി യോഗം ചേര്‍ന്നു. രാഹുല്‍ഗാന്ധിക്കും വിഴിഞ്ഞം പദ്ധതി അദാനിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: