തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം മാണി അഴിമതിനടത്തിയതിനും ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതിനും തെളിവില്ലെന്ന് വിജിലന്‍സിന്റെ അന്തിമറിപ്പോര്‍ട്ട്. അന്വേഷണം അവസാനിപ്പിക്കണമെന്ന് കാണിച്ച് വിജിലന്‍സ് എസ്പി:ആര്.സുകേശന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു.
കോടതിയില്‍ സമര്‍പ്പിച്ച 54 പേജുള്ള റിപ്പോര്‍ട്ട് മാണി കോഴ വാങ്ങിയില്ലെന്ന് സമര്‍ത്ഥിക്കുന്നതാണ്.ബാറുടമകള്‍ മാണിയുടെ പാലായിലെ വീട്ടില്‍ പോയിരുന്നെങ്കിലും പണം കൈമാറിയതിന് തെളിവില്ല. ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാണി കോഴ ആവശ്യപ്പെട്ടതിനോ കൈപ്പറ്റിയതിനോ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാറുടമകള്‍ ലീഗല്ഫണ്ട് എന്നപേരില്‍ പണം പിരിച്ചതായി കണ്ടെത്തിയെങ്കിലും 2014 മാര്‍ച്ച് 22ന് മാണിക്ക് പണം കൈമാറിയതായി തെളിവില്ല.അന്നേദിവസം രാജ്കുമാര് അടക്കം ആറുപേര്‍ പാലായിലെ വീട്ടിലെത്തിയെങ്കിലും പണം നല്‍കിയതായി തെളിവില്ല. ബാറുടമകളുടെ സംഘടനയായ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചു.സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.ഈ പശ്ചാത്തലത്തില്‍ മാണിക്ക് പണം കോഴയായി നല്‍കിയെന്ന് പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിക്കുന്നു.
ഏപ്രില്‍ 2ന് ക്ലിഫ് ഹൗസ് കോംപൗണ്ടില്‍ ബാറുടമകള്‍ എത്തിയെങ്കിലും പണം കൈമാറിയതിന് തെളിവില്ല. പണം കൈമാറിയത് കണ്ടെന്നുള്ള ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. ബിജു രമേശിന്റെ മൊഴിയും വിശ്വാസയോഗ്യമല്ല. മാണി ഒരുകോടി രൂപ വാങ്ങിയെന്ന ബിജു രമേശിന്റെ മൊഴിയെ അനുകൂലിച്ച് ബാറുടമകള്‍ ആരുംതന്നെ മൊഴി നല്‍കിയിട്ടില്ല.
ബിജു രമേശ് കോടതിയില്‍ രഹസ്യമൊഴിയോടൊപ്പം നല്കിയ ശബ്ദരേഖയടങ്ങിയ സിഡി ആധികാരികമല്ല. ബിജു രമേശ് കോടതിയില്‍ നല്കിയ സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അതിനാല്‍തന്നെ ഇത് മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ 337 സാക്ഷികളുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: