തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം തുടര്‍ന്നതോടെയാണ് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചത്.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ മാണി രാജി വയ്ക്കണമെന്ന പ്ലക്കാര്‍ഡുകളുമേന്തി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. അതിനിടെ ബാര്‍ കേസില്‍ എല്ലാത്തരം ശാസ്ത്രീയ തെളിവെടുപ്പും നടത്തിയാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിജിലന്‍സ് റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഇത്തരത്തിലുള്ള ചര്‍ച്ച കോടതിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷത്തു നിന്നും കെ. സുരേഷ് കുറുപ്പ് നല്കിയ അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു സഭ ബഹിഷ്കരിക്കാതെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചത്. സഭയ്ക്ക് പുറത്ത് വന്ന പ്രതിപക്ഷ നേതാക്കള്‍ മാണി രാജി വയ്ക്കണമെന്ന ബാനറുകളേന്തിയും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: