ന്യൂദല്‍ഹി: തന്റെ വസതിയില്‍ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനെ സിബിഐ ആറു മണിക്കൂര്‍ ചോദ്യം ചെയ്തു.
ഇതിനുപയോഗിച്ച യന്ത്രങ്ങള്‍ അടക്കം തകര്‍ത്ത മാരന് കേസുമായി ബന്ധപ്പെട്ട മിക്ക തെളിവുകളും നശിപ്പിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സണ്‍ ടിവിക്കു വേണ്ടിയായിരുന്നു തന്റെ വസതിയില്‍ മാരന് അനധികൃത എക്സ്ചേഞ്ച് നടത്തിയിരുന്നത്. ബിഎസ്എന്‍എല്‍ ലൈനുകള്‍ എടുത്ത് അവയുപയോഗിച്ചായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.
ബിഎസ്എന്‍എല്‍ അധികൃതരോട് ശബ്ദവും ഡേറ്റയും വീഡിയോയും അയക്കാന്‍ കഴിയുന്ന തരം ലൈനുകള്‍ ആവശ്യപ്പെട്ട മാരന് അവ ചെന്നൈയിലെ തന്റെ ബോട്ട് ഹൗസ് വസതിയില്‍ സ്ഥാപിച്ചു. ഒരേസമയം മുപ്പതു കോളുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്ന പിബിഎക്സ് പോലുള്ള ലൈനായിരുന്നു ഇത്.
ഈ ലൈനില്‍ പിബിഎക്സ് ഘടിപ്പിച്ചു. അങ്ങനെ സണ്‍ ടവിയുടെ ആഭ്യന്തര ആശയവിനിമയത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി മുപ്പതു ചാനലുകളാണ് ഇതുവഴി മാരന് ഓപ്പറേറ്റ് ചെയ്തത്.
ഓരോ ലൈനിലും അഞ്ഞൂറു ഫോണ്‍ കണക്ഷനുകള്‍ വരെ കൊടുക്കാം. സണ്‍ ടിവി ജോലിക്കാരാണ് മാരന്റെ വസതിയില്‍ അനധികൃത ഫോണ്‍ എക്സ്ചേഞ്ച് തയ്യാറാക്കി നല്‍കിയത്. ഇതിനു പുറമെ മറ്റൊരു ലൈനും സജ്ജമാക്കി. ഇതില്‍ 700 കണക്ഷനുകളാണ് നല്‍കിയത്. 2004 മുതല്‍ 2007വരെയാണ് മാരന്റെ അനധികൃത എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചത്. ഇതുവഴി സര്‍ക്കാരിന് 1.8 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ചോദ്യം ചെയ്യലില്‍ മാരന് ഇക്കാര്യം സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: