ന്യൂദല്‍ഹി: പാക് അധീന മേഖലയായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലും പാക്കിസ്ഥാന് വിരോധം ശക്തമാകുന്നു. മേഖലയെ പാക്കിസ്ഥാന്റെ പ്രവിശ്യയായി മാറ്റാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രി ചൗധരി അബ്ദുള്‍ മജീദ് പറഞ്ഞു. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ ഭാരതം ആഭ്യന്തര പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന പാക് സൈന്യത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് മേഖലയിലെ പാക്കിസ്ഥാനുമായുള്ള ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത്.
ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണെന്നും മേഖലയെ പാക് പ്രവിശ്യയാക്കി മാറ്റാനുള്ള ശ്രമം കാശ്മീരികളുടെ സ്വയംഭരണാവകാശത്തിന് എതിരാണെന്നും പാക്അധീന കാശ്മീര്‍ പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ സംസ്ഥാനമായ ജമ്മുകാശ്മീരില്‍ സ്വയംഭരണാവകാശം ഉന്നയിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അതേ മാതൃകയില്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെയും പാക്അധീന കാശ്മീരിലേയും ജനങ്ങള്‍ പാക്കിസ്ഥാന്റെ ഭരണത്തെയും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണെന്നാണ് ചൗധരി അബ്ദുള്‍ മജീദിന്റെ വാക്കുകള്‍ നല്കുന്ന സൂചന.
ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക്കിസ്ഥാന് അതിന്റെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാശ്മീരി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പാക്അധീന കാശ്മീരിന്റെ പ്രസിഡന്റ് സര്‍ദ്ദാര്‍ മുഹമ്മദ് യാഖൂബ് ഖാന് പാക് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക് പ്രവിശ്യയാക്കി മാറ്റാനുള്ള ശ്രമം 1971ല്‍ മേഖലയില്‍ നടന്ന വിഭജനത്തേക്കാള് ഭീകരമായിരിക്കുമെന്ന് യാഖൂബ് ഖാന് പറഞ്ഞു.
സ്വന്തം അധികാരപരിധിയില്‍ അല്ലാത്ത പ്രദേശത്തേക്ക് അധികാരം ഉപയോഗിക്കരുതെന്നും അത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക്-അധീന കാശ്മീര്‍ പ്രധാനമന്ത്രി ചൗധരി അബ്ദുള്‍ മജീദ് വ്യക്തമാക്കി. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക്കിസ്ഥാന്റെ ഭരണപ്രദേശമായി അംഗീകരിച്ചത് താല്‍ക്കാലികം മാത്രമാണ്.
അതിനപ്പുറമുള്ള ആഗ്രഹങ്ങളേപ്പറ്റി ഇസ്ലാമാബാദ് ചിന്തിക്കേണ്ടതില്ല. രണ്ടുകോടിയോളം വരുന്ന കാശ്മീരികള്‍ക്കു വേണ്ടി ഇസ്ലാമാബാദിന് താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും ചിന്തകള്‍ ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഖാതം ഗുരുതരമായിരിക്കുമെന്നും പാക്അധീനകാശ്മീര് പ്രധാനമന്ത്രി വ്യക്തമാക്കി.
ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പാക് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് രൂക്ഷമായതും മേഖലയിലെ വിവിധ സംഘടനകള്‍ ഭാരത അനുകൂല നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയതുമാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക് പ്രവിശ്യയാക്കി മാറ്റുന്നതു സംബന്ധിച്ച ആലോചനകള്‍ക്ക് പാക്കിസ്ഥാന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. തര്ക്കമേഖലയായതിനാല് ഭാരതം ഗില്‍ജിത് ബാള്ട്ടിസ്ഥാനു വേണ്ടി പാര്‍ലമെന്റില്‍ ഒരു സീറ്റ് ഒഴിച്ചിടുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. നിലവില്‍ ജമ്മുകാശ്മീര്‍ അസംബ്ലിയില്‍ നിയമസഭാ സീറ്റുകള്‍ മേഖലയ്ക്കായി ഒഴിച്ചിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: