തൊടുപുഴ: കഞ്ചാവ് കടത്തിന് പുതിയ തന്ത്രവുമായി മാഫിയ. ചെക്പോസ്റ്റില്‍ കാല്നടക്കാര്വഴി കഞ്ചാവ് കടത്ത് വര്‍ദ്ധിക്കുന്നു. വാഹന പരിശോധന ശക്തമാക്കിയതോടെയാണ് കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്പോസ്റ്റുകളിലൂടെ കാല്‍നടക്കാര്‍ വഴി ബാഗുകളിലും, ശരീരത്ത് കെട്ടിവച്ചും കഞ്ചാവ് കടത്തുന്നത്.
അരക്കിലോ വരെയുള്ള കഞ്ചാവുകളാണ് ഇങ്ങനെ കടത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ നിരവധി കേസുകള്‍ പിടികൂടിയിട്ടും കഞ്ചാവ് കടത്ത് തുടരുകയാണ്. പിടികൂടുന്ന പ്രതികള്‍ വന്‍ മാഫിയ ബന്ധമുള്ളവരാണെന്നും എക്സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 11 കിലോ കഞ്ചാവുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ ദിലീപ് കുമാറും സംഘവും പിടിയിലായി. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് 60ഓളം കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൈനറായ വിദ്യാര്‍ത്ഥികള്‍ അടക്കം മൂന്നുപേരെയാണ് ശരീരത്തില്‍ കഞ്ചാവ് വെച്ചുകെട്ടി കടത്തിയതിന് വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം പിടികൂടിയത്.
വണ്ടിപ്പെരിയാര്‍ എക്സൈസ് രണ്ട് മാസത്തില്‍ 26 കേസുകളിലായി 36 പ്രതികളില്‍ നിന്നായി 50 കിലോ കഞ്ചാവു പിടിച്ചു. കാറും ബൈക്കുമടക്കം വാഹനങ്ങളും എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. സുനില്‍ രാജിന്റെ സംഘത്തിന്റെ പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ കാല്, അര, ഒന്ന്, രണ്ട് കിലോഗ്രാം പാഴ്സലുകളാണ് പിടിയിലാകുന്നവരുടെ പക്കലുള്ളതെന്ന് സുനില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: