ന്യൂയോര്‍ക്ക്: സാമൂഹ്യ പരിവര്‍ത്തനത്തിന് പൗരാണിക ആത്മീയജ്ഞാനവും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും കൈകോര്‍ക്കണമെന്ന് മാതാ അമൃതാനന്ദമയീ ദേവി. സന്തുലിതവും സുശക്തവുമായ ലോകം സൃഷ്ടിക്കണമെങ്കില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും ആത്മീയതയും ഒന്നിച്ചു നില്‍ക്കണം. ലോകം മുഴുവനും ഇക്കാര്യം ആഗ്രഹിക്കുന്നു – അമ്മ പറഞ്ഞു. ഐക്യരാഷ്ട സഭ സംഘടിപ്പിച്ച ‘സാങ്കേതികവിദ്യയും സുസ്ഥിര വികസനവും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അമ്മ.
ശാസ്ത്രവും സാങ്കേതികവിദ്യയും കടിഞ്ഞാണില്ലാതെ വളരുകയാണ്. ഈ പോക്ക് എങ്ങോട്ട് നയിക്കും എന്നത് ആര്‍ക്കും പറയാനാവാത്ത അവസ്ഥ. സ്നേഹം ഒഴികെ എന്തും വിരല്‍ തുമ്പില്‍ ലഭിക്കുന്നു. ശീതീകരിച്ച വീടുകളും കാറുകളും ഓഫീസുകളും ഒക്കെയുണ്ട്, പക്ഷേ, മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല.
മനസിനെ ശീതീകരിക്കുക എന്നതാണ് ഇതിനു പ്രതിവിധി. ആത്മീയതയ്ക്ക് അതു സാധിക്കും. ആത്മീയത ഒരു ശാസ്ത്രമാണെന്നത് മറക്കരുത്, ലോക രഹസ്യങ്ങള്‍ ഭൗതികമായി കണ്ടെത്താന്‍ ശാസ്ത്ര ലോകം ശ്രമിക്കുന്നു, ആത്മീയാചാര്യന്മാര് മറ്റൊരു മാര്‍ഗത്തിലൂടെ തേടുന്നതും ഇതു തന്നെ. ലോക പ്രശസ്തരായ ശാസ്ത്രജ്ഞന്മാര് പലരും അവരുടെ അവസാന കാലത്ത് ആത്മീയതയെ പുല്‍കിയവരാണെന്നും അമ്മ പറഞ്ഞു.
അമ്മയുടെ പ്രഭാഷണത്തിനു ശേഷം അമൃത വിദ്യാപീഠവും ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളും ചേര്‍ന്ന് മനുഷ്യ പുരോഗതിക്ക് വഴിതെളിക്കുന്ന നിര്‍ണായക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ യു.എന്‍.എ.ഐ മേധാവി രാമു ദാമോദരന്‍, അഡ്മിനിസ്ട്രേറ്റര്‍ ഹെലന് ക്ലര്‍ക്ക്, ജോര്‍ജിയയുടെ യുഎന്‍ പ്രതിനിധി കസാ ഇംനാഡസ്, യുഎന്‍ സെക്രട്ടറി ജനറലിന്റെ ഉപദേശകന് വിജയ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. 700 പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: