തിരുവനന്തപുരം : ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള വിജിലന്‍സ് നടപടിയെ നിയമപരമായി നേരിടാന്‍ എല്‍ഡിഎഫ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നേരത്തേ നല്കിയ പരാതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതിനൊപ്പം എല്‍ഡിഎഫ് സ്വന്തം നിലയിലും നിയമനടപടി സ്വീകരിക്കും.
കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏതുകോടതിയെ സമീപിക്കണമെന്നത് ആലോചിച്ച് തീരുമാനിക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. അക്ഷയ സെന്ററുകള്‍ വഴി ഫീസില്ലാതെ പേര് ചേര്‍ക്കാന്‍ സംവിധാനം ഉണ്ടാവണം.
വാര്‍ഡ് വിഭജനത്തില്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടലുണ്ട്. ഇതിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: