തൃശൂര്‍: ഐഎസ്ആര്‍ഒ ജീവനക്കാരന് നെയ്യാറ്റിന്‍കര കൊല്ലമാംവിള ക്രിസ്തുദാസിന്റെ മകന് സി. ആര്. ഇമ്മാനുവല്‍ ദാസിനെ(41) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. ഇതിനു പുറമെ പതിനായിരം രൂപ വീതം പിഴയൊടുക്കാനും കോടതി വിധിച്ചു. മലപ്പുറം കുണ്ടില്‍ സജീഷ്(26), വയനാട് കേളമംഗലം ഇരട്ടയനിക്കല് ലിജോ ജോയ് എന്ന ജോസഫ്(25) എന്നിവരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. പി. സുധീര്‍ ശിക്ഷിച്ചത്. 302, 394 വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്, പതിനായിരം രൂപ പിഴ, കവര്‍ച്ചയില്‍ 10 വര്‍ഷം വീതം കഠിന തടവ്, പതിനായിരം രൂപ പിഴ എന്നിങ്ങനെ വെവ്വേറെയാണ് ശിക്ഷ. എന്നാല്‍ തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി.
പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം.
2011 നവംബര്‍ 22ന് ഇരിങ്ങാലക്കുട ഠാണാവിലെ സ്വകാര്യ ലോഡ്ജില്‍ കഴുത്തില്‍ പഌസ്റ്റിക് കയര്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു ഇമ്മാനുവല്‍ ദാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സ്വര്‍ണ്ണച്ചെയിന്‍, വാച്ച്, മൊബൈല്‍ ഫോണ്‍, പണം എന്നിവ നഷ്ടപ്പെട്ടിരുന്നു. ഇമ്മാനുവല്‍ സഹപ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടവരായിരുന്നു സജീഷും ലിജോ ജോയിയും.
ജോലി നഷ്ടമായെന്നും പുതിയ ജോലിക്കായി സഹായിക്കണമെന്നുമുള്ള പ്രതികളുടെ ആവശ്യത്തെതുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ സുഹൃത്തിനെ പരിചയപ്പെടുത്താമെന്ന് ഇമ്മാനുവല്‍ അറിയിച്ചു. തുടര്‍ന്ന് മൂവരും ഇരിങ്ങാലക്കുടയില്‍ ഇറങ്ങുകയും ലോഡ്ജില്‍ താമസിക്കുകയുമായിരുന്നു. പുലര്‍ച്ചെയോടെ പ്രതികള്‍ തോര്‍ത്ത്മുണ്ട് ഉപയോഗിച്ച് ഇമ്മാനുവല്‍ദാസിന്റെ കൈകള്‍ പിറകിലേക്ക് വരിഞ്ഞു കെട്ടി പഌസ്റ്റിക് കയറ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ആഭരണങ്ങളും പണവും മൊബൈല്‍ഫോണും വാച്ചുമെല്ലാം കവര്‍ന്നാണ് ഇരുവരും രക്ഷപ്പെട്ടത്.
ലോഡ്ജിലെ വാച്ച്മാനായിരുന്ന ഒന്നാം സാക്ഷി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വയനാട് കല്‍പ്പറ്റയിലുള്ള ഒരു ലോഡ്ജില്‍ വെച്ച് ഇവരെ കണ്ടെത്തുകയുമായിരുന്നു. രാമകൃഷ്ണനെ വയനാട്ടില്‍ എത്തിച്ച് പ്രതികളെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ കൊലപാതകത്തിന് മുമ്പ് കേസിലെ ഒന്നാം പ്രതി സജീഷിന്റെ മൊബൈലില്‍ നിന്നും ഇമ്മാനുവല്‍ദാസിന്റെ ഫോണിലേക്കുള്ള വിളിയാണ് കേസില്‍ നിര്‍ണ്ണായകമായത്. കേസില്‍ 32 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകളും 41 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. ഇരിങ്ങാലക്കുട സിഐ എം.സുരേന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ അഡീഷണല്‍ ഗവണ്മെന്റ് പഌഡര്‍ ആന്റ് പബഌക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശേരി, ഷിബു പുതുശേരി എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: