ഹരാരെ: ഇന്ത്യ- സിംബാബ്വെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഹരാരെയാണ് വേദി. ഉച്ചയ്ക്ക് 12.30ന് മത്സരാരംഭം.
താരതമ്യേന ബി ടീം എന്നു വിശേഷിപ്പിക്കാവുന്ന സംഘത്തെ ഇറക്കിയ ഇന്ത്യയ്ക്കിത് പരീക്ഷണ പരമ്പരയാണ്, പ്രത്യേകിച്ച് അജിന്‍ക്യ രഹാനെയുടെ നേതൃമികവുകളുടെ. സിംബാബ്വെ ഫുള്‍ ടീമിനെ തന്നെ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ മത്സരാധിക്യമേറും. ടീമില്‍ ആരൊക്കെയുണ്ടെങ്കിലും ഇല്ലെങ്കിലും ബംഗ്ലാദേശിനോട് തോറ്റമ്പിയ ഇന്ത്യയ്ക്കിനി മറ്റൊരു പരാജയം കൂടി താങ്ങാനാവില്ല.
മുരളി വിജയ്, റോബിന് ഉത്തപ്പ, രഹാനെ, അമ്പാട്ടി റായിഡു, മനോജ് തിവാരി എന്നിവര്‍ ചേരുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ഒട്ടുംമോശമല്ല. ആറാം സ്ഥാനത്തിനുവേണ്ടി കേദാര്‍ ജാദവും മനീഷ് പാണ്ഡെയും പടവെട്ടും. ഭുവനേശ്വര്‍ കുമാറാണ് പേസ് ലൈനപ്പിലെ തുറുപ്പുചീട്ട്. ഒരവസരം കൂടി ലഭിച്ച സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങിന്റെ കരിയറിലെ നിര്‍ണായക പരമ്പരയാകും ഇത്.
ഹാമില്ട്ടണ് മസകാഡ്സ, ഷോണ്‍ വില്യംസ്, വുസി സിബാന്‍ഡ, നായകന് എല്‍ട്ടന്‍ ചിങ്കുംബുര എന്നിവരിലൊക്കെ സിംബാബ്വെ പ്രതീക്ഷയര്‍പ്പിക്കുന്നു. പന്തേറുകാരില്‍ പ്രോസ്പര്‍ ഉത്സേയെയും ബ്രയാന്‍ വിറ്റോറിയെയും തിനാഷ പന്യന്ഗരയെയും ഇന്ത്യ സൂക്ഷിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: