തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം കുതിച്ചുയരുകയാണെന്ന് മൂന്നാം പൊതുചെലവ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. നിലവിലെ മദ്യനയം കൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം അന്യസംസ്ഥാനങ്ങള്‍ക്ക് ഗുണകരമായെന്നും സമിതി.
ഡോ. കെ പുഷ്പാംദഗന്‍ ചെയര്‍മാനും ഡോ.കെ.വി.ജോസഫ്, ഡോ. മേരി ജോര്‍ജ്, ഡോ. വി. നാഗരാജന് നായിഡു എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
2010 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 70,969 കോടി രൂപയായിരുന്ന കടം 2013 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോള്‍ 1,19,009 കോടിയായി. വളര്‍ച്ചാ നിരക്ക് കുറയുന്നതിന് ഒപ്പം റവന്യുകമ്മിയും കൂടുന്നതായി സമിതിയുടെ നാലാമത്തെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള വായ്പയും മുന്‍കൂറും ഉള്‍പ്പെടെ മൊത്തം കടത്തില്‍ 60 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പൊതുവിപണിയില്‍ നിന്നുള്ള ധനസമാഹരണം ഇരട്ടിയോളമായതാണ് കടം വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം ചെലവിലും വര്‍ധനവുണ്ടായി. വരവില്‍ ഭൂരിഭാഗവും ചെലവിടുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിനാണ്. 2011-12 ലെ കണക്ക് അനുസരിച്ച് വരുമാനത്തിന്റെ 48.6 ശതമാനമാണ് ഈയിനത്തിലെ ചെലവ്. ശമ്പളത്തിനും പെന്‍ഷനും മാത്രം 24,782 കോടി രൂപയാണ് മാറ്റിവെയ്ക്കുന്നത്.
2010 -11 ല്‍ ഇത് 16,805 കോടി രൂപ (43.32 ശതമാനം) ആയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രജീവനക്കാരുടെ മാതൃകയില്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്കരണം പത്ത് വര്‍ഷത്തിലൊരിക്കലായി നിജപ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
റവന്യുകമ്മിയും വര്‍ദ്ധിച്ചു. 2012-13 ല്‍ റവന്യുകമ്മി 62.33 ശതമാനമായിരുന്നത് 2013-14 ല്‍ 66.74 ശതമാനമായി.അതായത്9351 കോടി രൂപയായിരുന്നത് 13-14ല്‍ 11308 കോടി രൂപയായി. നികുതിയിതരവരുമാനത്തില് കുറവുണ്ടായി. വില്‍പ്പനനികുതിയും മൂല്യവര്‍ധിത നികുതിയുമാണ് സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ 70 ശതമാനവും സംഭാവന ചെയ്യുന്നത്.മൂലധനച്ചെലവിന്റെ വളര്‍ച്ചാ നിരക്ക് 14.5 ശതമാനത്തില്‍ നിന്നും 6.4 ശതമാനമായി കുറഞ്ഞു. പദ്ധതിച്ചെലവിലും ഈ പ്രവണത ദൃശ്യമാകുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. നിലവിലെ മദ്യനയം കൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം അന്യസംസ്ഥാനങ്ങള്‍ക്ക് ഗുണകരമായി.
ഈ നഷ്ടം നികത്തുന്നതിന് വാര്‍ഷികാടിസ്ഥാനത്തിലുളള നയത്തിന് പകരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മദ്യനയം രൂപീകരിക്കണം. നികുതിയിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ, ഫീസ് പുതുക്കല്‍, വിഭാവസമാഹരണം, തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ കര്‍മപദ്ധതി തയാറാക്കി നടപ്പാക്കണം. ലോട്ടറിയില്‍ നിന്നും വരുമാനം കൂടുന്നുണ്ടെങ്കിലും ചെലവ് അധികരിക്കുന്നത് ഒഴിവാക്കാന്‍ ധനവകുപ്പ് കൃത്യമായ അവലോകന സംവിധാനം നടപ്പാക്കണം.
നിലവിലെ സാമൂഹ്യക്ഷേമ പെന്ഷന് വിതരണരീതിയില്‍ മാറ്റം വേണം. സാമൂഹ്യക്ഷേമ പെന്ഷന് വിതരണം ആധാറുമായി ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കണം.
കേന്ദ്രവിഹിതം സംസ്ഥാനം ഫലവത്തായി ചെലവിടുന്നില്ലെന്ന പരാതി പരിശോധിച്ച സമിതി ഫണ്ട് പരമാവധി ചെലവിടണമെന്നും ശുപാര്‍ശ ചെയ്തു. പഞ്ചായത്തുകളുടെ പദ്ധതിവിഹിതം ചെലവിടുന്നതും കുറയുന്നു. പദ്ധതികള്‍ക്ക് കൃത്യസമയത്ത് ഭരണാനുമതി നല്‍കാത്തതാണ് പഞ്ചാത്തുകള്‍ക്ക് പദ്ധതിവിഹിതം കൃത്യമായി ചെലവിടാന്‍ കഴിയാത്തത്. നേരത്തെ തന്നെ അനുമതി നല്കിയാല് ഫലപ്രദമായി രീതിയില്‍ പരമാവധി തുക വിനിയോഗിക്കാനാകും. പണം ചെലവഴിക്കുന്നതില്‍ വകുപ്പുകള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നൂതന സംവിധാനങ്ങളുടെയും ആശയങ്ങളുടെയും പോരായ്മ കാരണമാണ് ഇത് സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: