വെഞ്ഞാറമൂട്: ലോറിയുമായി കൂട്ടിയിടിച്ച കാറില്‍ നിന്ന് 114 കിലോ ചന്ദനം പോലീസ് കണ്ടെടുത്തു. കാറില്‍ ഉണ്ടായിരുന്ന മൂന്നംഗസംഘം ഓടിരക്ഷപ്പെട്ടു. ചന്ദനത്തിന് പത്ത് ലക്ഷത്തോളം രൂപ വിലവരും. ഇന്നലെ രാവിലെ ആറരയോടെ പിരപ്പന്‍കോട് മഞ്ചാടിമൂട് ഭാഗത്ത് എതിരെവന്ന ലോറിയില്‍ കാറ് ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. പോലീസ് പരിശോധനയില്‍ കാറില്‍ ചന്ദനം കണ്ടെത്തുകയായിരുന്നു.
ഏഴുചാക്കുകളിലും ഒരു ക്യാരിബാഗിലുമായാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. സീറ്റിനടിയിലും ഡിക്കിയിലും ചാക്കുകെട്ടുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ആര്യങ്കാവ്-കുളത്തൂപ്പുഴ മേഖലയില്‍ നിന്നോ കളക്കാട് – മുട്ടംതുറ മേഖലയില്‍ നിന്നോ ഉള്ള ചന്ദനമാണെന്ന് വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. ചന്ദനം കടത്തുന്നു എന്ന് വനം കവുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്ളൈയിങ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം രാത്രി രണ്ടു മണിവരെ പരിശോധന നടത്തിയെങ്കിലും കടത്തു സംഘത്തെ കണ്ടെത്താനായില്ല.
അപകടത്തില്‍പ്പെട്ട കാര്‍ വിതുര സ്വദേശി മഹേഷിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായും ഡ്രൈവര്‍ മറ്റൊരുവാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും ലോറി ഡ്രൈവര്‍ പറഞ്ഞു. സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസ് വാഹനവും ചന്ദനവും സ്റ്റേഷനിലെത്തിച്ചു. പോലീസ് നല്കിയ വിവരത്തെതുടര്‍ന്ന് പാലോട് ഫോറസ്റ്റ് റയിഞ്ച് ഓഫീസര്‍ എസ്. വിനോദും സംഘവും സ്ഥലത്തെത്തി ചന്ദനം ഏറ്റെടുത്തു.
തിരുവന്തപുരം ഡിഎഫ്ഒ റ്റി. ഉമ, വിജിലന്‍സ് ഡിഎഫ്ഒ ജെ.ആര് അനി തുടങ്ങിയവരും വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി. ചന്ദനം പാലോട് റയിഞ്ചോഫീസില് സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: