തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ നിര്‍ദേശം നല്‍കിയത്. കേസ് ഡയറി, ദ്രുതപരിശോധന റിപ്പോര്‍ട്ട്, കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ ഉത്തരവ് എന്നിവയടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മാണിക്കെതിരെ തെളിവില്ലെന്നും കുറ്റപത്രം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമുള്ള വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കാതെ റിപ്പോര്‍ട്ട് തേടിയത് കെ.എം. മാണിയും കേരളാ കോണ്‍ഗ്രസ് എമ്മും ആശങ്കയിലായിരിക്കുകയാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല. രേഖകള്‍ പരിശോധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയാല്‍ കെ.എം മാണിയുടെ നില പരുങ്ങലിലാകും.
മാണി മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകും. കേസിലെ പരാതിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കേസിലെ പ്രധാനസാക്ഷിയായ ബിജു രമേശിനും കോടതി നോട്ടീസ് അയച്ചു. വിജിലന്‍സിന്റെ അന്തിമ റിപ്പോര്ട്ടിന്മേല് ആക്ഷേപമുണ്ടെങ്കില്‍ അടുത്തമാസം കേസ് പരിഗണിക്കുമ്പോള്‍ ഇരുവര്‍ക്കും ഉന്നയിക്കാം. അടുത്തമാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും അതേദിവസം പരിഗണിക്കും. ബാര്‍കോഴ കേസില്‍ കെ.എം. മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: