ന്യൂദല്‍ഹി: ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ 28ലേക്ക് മാറ്റി. മൂന്നംഗ ബെഞ്ചിന് പകരം ജസ്റ്റിസ് അനില്‍ ആര് ദവെ, ജസ്റ്റിസ് ആര്.കെ അഗര്‍വാള്‍ എന്നിവരടങ്ങുന്ന പുതിയ രണ്ടംഗബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ട് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയിന്മേല് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. എന്നാല്‍ ഇടക്കാല ഉത്തരവ് നല്കാന് സാധിക്കുന്ന തരത്തിലുള്ള കേസല്ല ഇതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
ബാറുകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കിവന്ന ലൈസന്‍സ് 2015 മാര്‍ച്ച് 31ന് കാലാവധി അവസാനിച്ചതാണെന്നും പുതിയ മദ്യനയ പ്രകാരം ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമാണ് മദ്യലൈസന്‍സ് അനുവദിക്കുന്നതെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. മദ്യനയം രൂപീകരിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അവകാശമാണെന്നും കേരളത്തിന്റെ സത്യവാങ്മൂലത്തിലുണ്ട്.
അതിനിടെ ഫോര്‍സ്റ്റാര്‍ ബാറുടമകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തി കേസില്‍ ഹാജരായത് വിവാദത്തിനിടയാക്കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയ ശേഷമാണ് ബാറുടമകള്‍ക്ക് വേണ്ടി കേസില്‍ ഹാജരായതെന്ന് മുകുള്‍ രോഹത്തി അറിയിച്ചു. നേരത്തെ മുതല്‍ കേസില്‍ മുകുള്‍ രോഹത്തിയാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: