ആലപ്പുഴ: കള്ളുഷാപ്പിലെ പാചകത്തൊഴിലാളിയുടെ മൃതദേഹം ഷാപ്പിലെ ഫ്രീസറിനുള്ളില്‍ നിന്നും കണ്ടെത്തി. തകഴി കേളമംഗലത്തെ ഷാപ്പിലെ ഉപയോഗശൂന്യമായ ഫ്രീസറിലാണു മൃതദേഹം കണ്ടെത്തിയത്. കുട്ടനാട് മിത്രക്കരി വലിയപറമ്പില്‍ വീട്ടില്‍ രാമചന്ദ്രനാണ്(അമ്പി-64)ണ് മരിച്ചത്. രാമചന്ദ്രനൊപ്പം ഷാപ്പില് താമസിച്ചിരുന്ന ആസാം സ്വദേശിയായ തൊഴിലാളി ആകാശ്ദീപ് തായി (26)യെ സംഭവത്തെ തുടര്‍ന്ന് കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കൊല്ലപ്പെട്ട രാമചന്ദ്രനും ആസാം സ്വദേശിയായ തൊഴിലാളിയും വ്യാഴാഴ്ച രാത്രി ഷാപ്പിലാണ് ഉറങ്ങിയത്. ഉടമ ഇന്നലെ രാവിലെയെത്തിയപ്പോള്‍ ഷാപ്പ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് അടുക്കള വാതിലിന്റെ താഴ് തുറന്ന് ഇതിലൂടെ അകത്ത് കടന്ന ഉടമ തൊഴിലാളികളെ രണ്ടുപേരെയും ഉച്ചത്തില്‍ വിളിച്ചെങ്കിലും കണ്ടില്ല. പിന്നീട് ഷാപ്പിന്റെ വാതിലുകളെല്ലാം തുറന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഫ്രീസറില്‍ രാമചന്ദ്രന്റെ മൃതദേഹം കണ്ടത്.
ഉടന്‍ തന്നെ വിവരം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. മാന്നാര്‍ സിഐ ഇന്‍ചാര്‍ജ് ആര്. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഷാപ്പിനുള്ളില്‍ ഫ്രീസറില്‍ നിന്നും രാമചന്ദ്രന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. രാമചന്ദ്രന്റെ പോക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷാപ്പുടമ കൂലിയിനത്തില്‍ നല്കിയ 2,000 രൂപയും മേശ വലിപ്പില്‍ നിന്ന് 400 രൂപയും കാണാതായിട്ടുണ്ട്. അഞ്ച് വര്‍ഷമായി ഈ ഷാപ്പിലെ പാചകക്കാരനായി ജോലി നോക്കുകയാണ് രാമചന്ദ്രന്. ആഴ്ചയിലൊരിക്കലേ വീട്ടില്‍ പോകാറുള്ളൂ.
ചങ്ങനാശേരിയിലെ ഒരു ഷാപ്പില് ജോലി ചെയ്തിരുന്ന ആസാം സ്വദേശി 15 ദിവസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. ആസാം സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പുലര്‍ച്ചെ 2.10 വരെ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് പരിധിയില്‍ ഉണ്ടായിരുന്നതായും പിന്നീട് ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇയാള്‍ എത്തിയിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു.
എഎസ്പി: ഡോ. അരുള്‍ ബി.ആര്. കൃഷ്ണ, എടത്വ എസ്ഐ: ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. രാത്രി വൈകിയാണു കൊലപാതകം നടന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ചെങ്ങന്നൂര്‍ സിഐ: ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. രാമചന്ദ്രന്റെ ഭാര്യ അമ്മിണി. മക്കള്‍: ഉണ്ണികൃഷ്ണന്, മായ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: