കോതമംഗലം: കഴിഞ്ഞ ദിവസം മാമലക്കണ്ടത്ത് തുമ്പിക്കൈക്ക് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാന വെള്ളിയാഴ്ച പുലര്‍ച്ചെ ഉള്‍വനത്തിലേക്ക് മറഞ്ഞതോടെ ആനയെ ചികിത്സിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
ബുധനാഴ്ച രാത്രിയോടെയാണ് മാമലക്കണ്ടം ചാമപ്പാറ കുനമല ഭാഗത്ത് വനത്തോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ തുമ്പിക്കൈയുടെ അടിഭാഗം അറ്റ്പോകാറായ നിലയില്‍ പിടിയാനയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആനയ്ക്ക് വിദഗ്ധചികിത്സ നല്‍കുന്നതിനായി കോന്നിയില്‍ നിന്ന് വനംവകുപ്പ് സര്ജന് ഡോ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ എത്തിയിരുന്നു.
എന്നാല്‍, കുന്നിന്ചെരുവില് നില്‍ക്കുകയായിരുന്ന ആനയെ മയക്കുവെടി വയ്ക്കാന്‍ സാധിച്ചില്ല. ആന നിരപ്പായ സ്ഥലത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉള്‍ക്കാട്ടിലേക്ക് മറയുകയായിരുന്നു. ഇതോടെ ആനയെ ചികിത്സിക്കാനുള്ള ശ്രമം വിഫലമായി. ഈ അവസ്ഥയില്‍ വെള്ളം കുടിക്കുന്നതിനും തീറ്റെയടുക്കുന്നതിനും ബുദ്ധിമുട്ടുന്നത് ആനയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍, ആനയ്ക്ക് സാധാരണയായി ഇത്തരത്തിലുണ്ടാവുന്ന മുറിവ് മൂന്ന്ദിവസങ്ങള് കഴിയുമ്പോള്‍ താനെ ഉണങ്ങുമെന്നും ആനയുടെ ജീവനുഭീഷണയുണ്ടാവില്ലെന്നുമാണ് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിഗമനം. അറ്റ്പോവാറായ തുമ്പികൈ മുറിച്ച്നീക്കി ചികിത്സ നടത്താനോ, വെച്ച്പിടിപ്പിക്കാനോ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാരുടെ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: