ഗംഗാനദിക്കരയില്‍ സീതാരാമലക്ഷ്മണന്മാരെ ഗംഗാനദി കടത്തിവിട്ട ശേഷം അയോദ്ധ്യയിലേക്ക് തിരിച്ച സുമന്ത്രര്‍ അയോദ്ധ്യാനഗരിയില്‍ തിരിച്ചെത്തി. അയോദ്ധ്യയിലെ നില വളരെ ശോചനീയവും ഗുരുതരവുമായിരുന്നു. സുമന്ത്രര്‍ രാമാദികള്‍ ഇല്ലാത്ത രഥവുമായി മടങ്ങിയെത്തിയപ്പോള്‍ അയോദ്ധ്യാവാസികള്‍ ചോദ്യങ്ങളുമായി സുമന്ത്രരെ സമീപിച്ചു. അതിനെല്ലാം തന്നാലാവുംവിധം സുമന്ത്രര്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു. എന്തിനാണ് രാമന് വനത്തിന്നുപോയതെന്ന് പലര്‍ക്കും ശരിയായി അറിയില്ലായിരുന്നു. ജനങ്ങള്‍ ആകസ്മികമായി വന്നുപെട്ട ദുരിതത്തെ ഒഴിവാക്കാനോ പഴിചാരാനോ കഴിയാതെ വിഷമത്തിലായി.
സുമന്ത്രര്‍ കൊട്ടാരത്തില്‍ ചെന്ന് രാജാവിനെ രാമസന്ദേശം ഉണര്‍ത്തിച്ചു. ഇതുകേട്ട് കൗസല്യ തന്നേയും കാട്ടിലേക്കെത്തിക്കാന് സുമന്ത്രരോടാവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ ഉടന്‍തന്നെ യമപുരിക്ക് യാത്രയാകുമെന്നും പറഞ്ഞു. ദശരഥനോട് കൗസല്യ പരാതികള്‍ പലതും പറഞ്ഞു. ദശരഥന് തൊഴുത് മാപ്പിരന്നു. പണ്ട് വേട്ടക്കുപോയപ്പോള് അബദ്ധവശാല്‍ ഒരു മുനികുമാരനെ വധിക്കാന്‍ ഇടയായതും അതുമൂലം തനിക്കേര്‍പ്പെട്ട ശാപവും രാമന് പോയതിനുശേഷം 6-ാം ദിവസം അര്‍ദ്ധരാത്രിയില്‍ ദശരഥന് കൗസല്യയെ ധരിപ്പിച്ചു. അവനവന്റെ കര്‍മ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നതെന്ന് പറഞ്ഞ് ഹാ രാമ ഹാ സൗമിത്രേ ഹാ കൗസല്യേ ഹാ സുമിത്രേ എന്നിങ്ങനെ വിലപിച്ചുകൊണ്ട് കൗസല്യയുടേയും സുമിത്രയുടേയും സന്നിധിയില്‍ ദശരഥന് മരണമടഞ്ഞു. രാജ്ഞിമാര്‍ മുറവിളിയായി.
ഒന്നിനുപുറകെ മറ്റൊന്ന് എന്ന വിധത്തില്‍ അയോദ്ധ്യയെ ദൗര്‍ഭാഗ്യം ബാധിക്കുകയായിരുന്നു. രാമന്റെ വന യാത്രയെ തുടര്‍ന്ന് ഇപ്പോഴിതാ ദശരഥന്റെ ദേഹവിയോഗവും. കുടിലുതൊട്ട് കൊട്ടാരം വരെയുള്ള സര്‍വജനങ്ങളും ശോകസന്തപ്തര്. ഏതു ദുരവസ്ഥയേയും നേരിടാന്‍ കഴിയുന്ന രീതിയിലാണ്. സൂര്യവംശ-ചന്ദ്രവംശ രാജാക്കന്മാരുടെ ഉപദേഷ്ടാക്കളായിരുന്നു ഋഷിമാര്‍. രാജ-രാജ്യ വ്യവസ്ഥകള്‍ രൂപവത്കരിച്ചിരിക്കുന്നത് അന്തിമ സംസ്കാരത്തിന്ന് ഒരുക്കങ്ങള്‍ ആരംഭിക്കും മുമ്പുതന്നെ ഉപദേഷ്ടാക്കള്‍ വസിഷ്ഠമഹര്‍ഷിയുടെ നേതൃത്വത്തില്‍യോഗം ചേര്‍ന്നു. യോഗത്തില്‍ രാജവ്യവസ്ഥ കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞു.
ഇക്ഷ്വാകൂണമിഹാദൈ്യവ രാജാകശ്ചിദ്വിതിയതാം
അരാജകം ഹി നോ രാഷ്ട്രം ന വിനാശ മവാപ്നുയാത്.
ഇക്ഷ്വാകുവംശത്തിലെ ആരെയെങ്കിലും ഇന്നുതന്നെ രാജാവായി വാഴിക്കണം. രാജാവില്ലാതെ നമ്മുടെ രാഷ്ട്രം നാശമടയരുത്. മാര്ക്കണ്ഡേയന്, മൗദ്ഗല്യന്‍ മുതലായ മുനിമാരും അമാത്യന്മാരില് പലരും വസിഷ്ഠനോട് ഇതുതന്നെ അപേക്ഷിച്ചു.
രാജാവില്ലെങ്കില്‍ രാജ്യം നിലനില്‍ക്കില്ലെന്നും ശാന്തിയും സുഖവും കുടുംബ ബന്ധങ്ങളും തകരുമെന്നും കള്ളന്മാരും കൊള്ളക്കാരും വിഹരിക്കാന്‍ തുടങ്ങുമെന്നും സ്ത്രീകളുടെ മാനം സുരക്ഷിതമായിരിക്കയില്ലെന്നും പരസ്പര ബന്ധങ്ങള്‍ ശിഥിലമാകുമെന്നും കയ്യൂക്കുള്ളവന് കാര്യക്കാരനാകുമെന്നും മറ്റും പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു.
രാജാ സത്യംഞ്ച ധര്‍മ്മശ്ച രാജാ കുലവതാം കുലം
രാജാ മാതാ പിതാശ്ചൈവ രാജാ ഹിതകരോ നൃണാം
സത്യധര്‍മ്മങ്ങള്‍ നിലനിര്‍ത്തുന്നതും കുലധര്‍മ്മം പ്രവര്‍ത്തനക്ഷമമാക്കുന്നതും ജനങ്ങളുടെ മാതാവും പിതാവും പ്രജാഹിതകര്ത്താവും എല്ലാം രാജാവാണ്. ഇങ്ങനെ വാക്യങ്ങള്‍ ഭിന്നമെങ്കിലും ആശയവും അഭിപ്രായവും ഒരുപോലെയാണ് എല്ലാവരും പ്രകടിപ്പിച്ചത്. ഇതെല്ലാം കേട്ട് വസിഷ്ഠ മഹര്‍ഷി ഭരതശത്രുഘ്നന്മാരെ കൊണ്ടുവരുന്നതിന് വിശ്വസ്ഥരും ശീഘ്രഗാമികളുമായ ദൂതന്മാരെ കോസലത്തിലേക്ക് പറഞ്ഞുവിട്ടു. ശ്രീരാമന്റെ വനയാത്രയെപ്പറ്റിയോ ദശരഥന്റെ മരണത്തെപ്പറ്റിയോ യാതൊരു സൂചനയും നല്‍കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കാര്യഗൗരവമറിയാവുന്ന ദൂതന്മാര് അതിവേഗമാര്‍ന്ന കുതിരകളില്‍ കയറി രാത്രിയോടെ കേകയരാജധാനിയിലെത്തി. സചിവന്മാര്‍ രാജശരീരം തൈലത്തോണിയില്‍ കിടത്തി. രാത്രിമുഴുവന്‍ രാജ്ഞിമാരുടേയും പുരവാസികളുടേയും വിലാപംകൊണ്ട് മുഖരിതമായി.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: