ന്യൂദല്‍ഹി: റഷ്യയിലെ ഉഫയില്‍ പുറപ്പെടുവിച്ച ഭാരത-പാക്കിസ്ഥാന് സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ അനുകൂലമായ നീക്കമാണെന്നും വിവിധ തലങ്ങളിലുള്ള ഇടപെടല്‍ പുതിയ സാധ്യതകള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍. എല്ലാത്തരം ഭീകരതയ്ക്കുമെതിരെ ഒരുമിച്ചു പോരാടുമെന്ന സംയുക്ത പ്രസ്താവനയിലെ വാക്കുകള്‍ വലിയ നേട്ടമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
പാക്കിസ്ഥാന് ഇതാദ്യമായാണ് ‘എല്ലാത്തരം’ ഭീകരവാദത്തിനും എതിരെ നിലപാട് സ്വീകരിക്കുന്നത്. മുംബൈ ഭീകരാക്രമണകേസിന്റെ വിചാരണ ത്വരിതപ്പെടുത്തുമെന്നും ഇതാദ്യമായാണ് പാക്കിസ്ഥാന് പ്രഖ്യാപിക്കുന്നത്. വലിയ നേട്ടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രനീക്കം കൊണ്ട് സാധ്യമായതെന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയവും വിദേശകാര്യ വിദഗ്ധരും പറയുന്നത്.
മോദി-ഷെരീഫ് കൂടിക്കാഴ്ച ഫലപ്രദമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ വിദഗ്ധന്‍ മേജര്‍ ജനറല്‍ പി.കെ സെഗാള്‍, ഭാരതവുമായി നല്ല ബന്ധം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഇസ്ലാമാബാദിനു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും പറഞ്ഞു.
ശബ്ദ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള അധിക വിവരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 2008 ലെ മുംബെ ഭീകരാക്രമണ കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ഭാരതവും പാക്കിസ്ഥാനും കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിന് മുന്നോട്ടുള്ള ഒരു ചുവടാണ് ഭാരത-പാക്കിസ്ഥാന് സംയുക്ത പ്രസ്താവനയെന്നും ഭാവി നടപടികള്‍ സശ്രദ്ധം നിരീക്ഷിക്കപ്പെടുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബിഎസ്എഫിന്റെയും പാക്കിസ്ഥാന് റേഞ്ചേഴ്സിന്റെയും ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: