ന്യൂദല്‍ഹി: സൗദിഅറേബ്യയിലെ 29 ലക്ഷം പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഏറ്റവുമധികം പ്രശ്നങ്ങള്‍ നേരിടുന്ന സൗദി പ്രവാസികളുടെ കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. സൗദി അറേബ്യയിലെ ബിജെപി അനുകൂല കൂട്ടായ്മയായ സമന്വയയുടെ ഭാരവാഹികളും ബിജെപി കേരള ഘടകം അധ്യക്ഷന്‍ വി. മുരളീധരനും സന്ദര്‍ശിച്ചപ്പോഴാണ് സുഷമാ സ്വരാജ് ഉറപ്പ് നല്‍കിയത്.
സൗദിഅറേബ്യയിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തിരമായി സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആവശ്യം ഉടന്‍ പരിഗണിക്കുമെന്നും ഡിസംബര്‍ മാസത്തില്‍ സൗദി സന്ദര്‍ശിക്കുമെന്നും സുഷമാ സ്വരാജ് അറിയിച്ചു.
സമയ ബന്ധിതമായി ഓപ്പണ്‍ ഫോറങ്ങള്‍ കാര്യക്ഷമമായി നടത്തി ഭാരതീയരുടെ പ്രശ്നങ്ങള പരിഹരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ സംവിധാനം ഉടന്‍ നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ ഭാരത എംബസിക്ക് നല്‍കുമെന്ന് സുഷമ സ്വരാജ് അറിയിച്ചു.
സൗദിയിലുള്ള ബഹുഭൂരിപക്ഷം പേരും പാവങ്ങളും സാധാരണകാരുമാണെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യമുണ്ടെന്നും അവരുടെ വികസനത്തിനും ഉന്നമനത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഉറപ്പു നല്കി. സമന്വയ സൗദി ഘടകം സംയോജക് ദീപക് വി.മുരളിധരനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: