പേരാമ്പ്ര (കോഴിക്കോട്): ചേനോളി ഞാണിയത്ത് തെരുവില്‍ വൃദ്ധ ദമ്പതികള്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അയല്‍ വാസി അറസ്റ്റില്‍. കുനേരിക്കുന്നുമ്മല് ചന്ദ്രന് (48) ആണ് പോലീസിന്റെ പിടിയിലായത്. പേരാമ്പ്ര ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം വട്ടക്കണ്ടി മീത്തല്‍ കെ.സി.ബാലന്, (62) ഭാര്യ ശാന്ത (50) എന്നിവരാണ് വ്യാഴാഴ്ച രാത്രി വെട്ടേറ്റു മരിച്ചത്.
ബഹളം കേട്ട് ഓടിയെത്തിയ അയല്‍ വാസിയായ പ്ലസ് ടു വിദ്യാര്‍ത്ഥി അഖിലിനും വെട്ടേറ്റിരുന്നു.
പേരാമ്പ്ര സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യംചെയ്തതില്‍ പ്രതി കുറ്റസമ്മതം നടത്തിയതായാണ് വിവരം.കൊലയ്ക്ക് ശേഷം വീട്ടില്‍ നിന്നും കവര്‍ച്ചചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ സമീപത്തെ മതിലിന്റെ ദ്വാരത്തില്‍ പ്രതി പോലീസിന് കാണിച്ചു കൊടുത്തു. കൊല്ലപ്പെട്ട ബാലനുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു.
വിദേശത്തുള്ള മക്കള്‍ വെള്ളിയാഴ്ച എത്തുമ്പോഴേക്കും സാമ്പത്തിക ബാദ്ധ്യതകള്‍ തന്ന് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിനും കൊലപാതകത്തിലും കലാശിച്ചതെന്നാണ് നിഗമനം. വ്യാഴാഴ്ച രാത്രി 9 മണിക്ക് ശേഷം ബാലന്റെ വീട്ടിലെത്തിയ ചന്ദ്രന് ഒന്നാം നിലയില്‍ കിടപ്പുമുറിയില്‍ ഇരിയ്ക്കുകയായിരുന്ന ബാലനെ കഴുത്തിന് വെട്ടുകയും കരച്ചില് കേട്ട് ഓടിയെത്തിയ ഭാര്യ ശാന്തയെ വരാന്തയില്‍ വെട്ടി വീഴ്ത്തുകയുമാണുണ്ടായത്.
ബഹളം കേട്ട് അടുത്ത വീട്ടിലെ താമസക്കാരനായ അഖില്‍ (16) ഓടിയെത്തിയതും ദൃക്സാക്ഷിയായതുമാണ് പ്രതിയെ കുടുക്കാന്‍ പോലീസിന് സഹായമായത്. അഖിലിന് നേരെ പ്രതി കത്തിവീശി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ആരോടും പറയില്ലെന്ന് പറഞ്ഞതാണ് അഖിലിന് രക്ഷയായത്. വെട്ട് തടുക്കുന്നതിനിടയില്‍ അഖിലിന്റെ കൈയ്ക്കും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: