തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതെന്തെന്ന എംപിമാരുടെ ചോദ്യത്തിന് മറുപടി നല്കാന് മുഖ്യമന്ത്രിക്കായില്ല. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ എംപിമാരുടെ യോഗം കൂടിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ.കുര്യനും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ എംപിമാര്‍ പങ്കുവച്ചത്.
വാര്‍ത്തകള്‍ മാധ്യമ സൃഷ്ടികളാണെന്നും വിഴിഞ്ഞം പദ്ധതിക്ക് യാതൊരു ഭീഷണിയുമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നല്കുമെന്നു പറഞ്ഞ ഉത്തരവ് വൈകുന്നതെന്തെന്ന ചോദ്യത്തിന് സാങ്കേതിക പ്രശ്നമെന്ന മറുപടി നല്കി മുഖ്യമന്ത്രിയും മന്ത്രിമാരും ഉരുണ്ടുകളിച്ചു.
ബുധനാഴ്ച സുപ്രീംകോടതി വിഴിഞ്ഞം വിഷയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി സംബന്ധിച്ച് വിമര്ശനമുണ്ടാവില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി കെ.സി.ജോസഫും ഇനിയും ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മറുപടി നല്കി ഒഴിഞ്ഞുമാറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്ന സാങ്കേതിക പ്രശ്നം കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ അതൃപ്തിയാണെന്ന് സൂചനയുണ്ട്.
സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സമ്മതമറിയിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഉത്തരവു നല്കാന് വരുത്തുന്ന കാലതാമസം പദ്ധതി അട്ടിമറിക്കുമെന്ന് ആക്ഷേപമുണ്ട്.
കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ എംപിമാര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംപിമാരുടെ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കിയ റബര്‍ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.
നഴ്സുമാരുടെ വിദേശ ജോലിക്കായുള്ള റിക്രൂട്ട്മെന്റ് കഴിഞ്ഞിട്ടും പുതിയ നിയമം മൂലം യാത്ര തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അനുഭാവപൂര്‍വ്വം വിഷയം പരിഗണിച്ചു. തന്മൂലം മാര്‍ച്ച് 12വരെ റിക്രൂട്ടിംഗ് നടപടി പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്ക് വിദേശജോലിക്ക് പോകുവാന്‍ തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി ഉപ്പുനല്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംപിമാരുടെ യോഗത്തില്‍ അറിയിച്ചു.
കടലാക്രമണം രൂക്ഷമായിരിക്കുന്ന തീരങ്ങളില്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് എംപിമാര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ശബരിറെയില്‍പ്പാത, എയിംസ്, കരിപ്പൂര്‍ വിമാനത്താവള വികസനം തുടങ്ങി ഒട്ടനവധി പദ്ധതികള്‍ക്ക് കേന്ദ്രസഹായം നേടിയെടുക്കാന്‍ എംപിമാരുടെ യോജിച്ച പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ചുമതല സംസ്ഥാന പോലീസും വനപാലകരുമാണ് നിര്‍വ്വഹിക്കുന്നത്. കേന്ദ്രസേനയായ സിഐഎസ്എഫിന് മുല്ലപ്പെരിയാറിന്റെ സുരക്ഷാ ചുമതല കൈമാറാന്‍ നീക്കമുള്ളതായി അറിയുന്നു. ഇത് കേരളത്തിന് ഗുണകരമാവില്ല. കേരളത്തിലെ എംപിമാര്‍ കേന്ദ്രതീരുമാനത്തിലെ ആശങ്ക അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അവനേടിയെടുക്കാന് പിന്നീട് ഉദ്യോഗസ്ഥതലത്തില്‍ യാതൊരു നടപടിയും ഉണ്ടാകാറില്ലെന്ന പൊതുവികാരമാണ് എംപിമാര്‍ക്കിടയില്‍ ഉണ്ടായത്. യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങളായ 13 എംപിമാര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: