കോഴിക്കോട്: ആഘോഷ,അനുഷ്ഠാനകലകള്‍ കൊണ്ട് സമ്പന്നമായ ചേലിയ, കഥകളി ഗ്രാമ പ്രഖ്യാപനത്തിന് കാതോര്‍ത്ത് നാളെ ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് പിറന്നാള്‍ മധുരം നല്‍കും. കഥകളിയ്ക്കും മറ്റു കലകള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട കൊയിലാണ്ടി ചേങ്ങാട്ടുകാവിലെ ഗുരുവാണ് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. നാളെ നടക്കുന്ന അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്, മന്ത്രി എം.കെ. മുനീര്‍ എന്നിവര്‍ പങ്കെടുക്കും. ഈ ചടങ്ങില്‍ കഥകളി ഗ്രാമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സംഘാടകസമിതിയും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.
1983 ല്‍ ഗുരു ആരംഭിച്ച കലാപരിശീലന വിദ്യാലയത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് ചേലിയയെ കഥകളി ഗ്രാമമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നൂറാം പിറന്നാളാഘോഷസമതി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചത്. പഠിതാക്കള്‍ക്ക് താമസിച്ച് പഠിക്കാനും പരിശീലനം നേടാനും അനുയോജ്യമായ കെട്ടിടത്തോടുകൂടിയുള്ള ശതാബ്ദി സ്മാരകമന്ദിരം പണിയാനും ഗുരുചേമഞ്ചേരി ഫൗണ്ടേഷന് ലക്ഷ്യമിടുന്നുണ്ട്.
തുടക്കം മുതല്‍ കഥകളിയും മറ്റ് കലകളും ഇവിടെ നിന്ന് പരിശീലിപ്പിക്കുന്നുണ്ടെങ്കിലും 11 വര്‍ഷം മുമ്പാണ് കേന്ദ്രപദ്ധതിയുടെ ഭാഗമായി ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചത്. ഓരോവിഷയത്തിനും 5 പേര്‍ക്കാണ് കോഴ്സിലേക്ക് പ്രവേശനം. പഠനം തീര്‍ത്തും സൗജന്യമാണ്.
ആഴ്ചയില്‍ 4 ദിവസമാണ് ക്ലാസ്. ഞായറാഴ്ചകളില്‍ പ്രത്യേക ക്ലാസും നടക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, വയലിന്, ചിത്രരചന, കര്‍ണ്ണാടക സംഗീതം, ഓര്‍ഗന്‍, ചെണ്ട തുടങ്ങിയവയിലും പരിശീലനമുണ്ട്. ഈ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ കലോത്സവങ്ങളില്‍ മികവ് തെളിയിച്ച് കോഴിക്കോട് ജില്ലയെ ഒന്നാംസ്ഥാനത്തെത്തിയ്ക്കുന്നത്. സ്കൂള്‍ കലോത്സവത്തിലെ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയായ ആദര്‍ശ് എ.എസ് ഗുരുവിന്റെ കീഴിലാണ് കഥകളി അഭ്യസിച്ചത.്
വെള്ളിനേഴിയാണ് നേരത്തെ സര്‍ക്കാര്‍ കലാഗ്രാമമായി പ്രഖ്യാപിച്ച മറ്റൊരു ഗ്രാമം. വിനോദസഞ്ചാരവകുപ്പ് മന്ത്രി എം.പി. അനില്‍കുമാറാണ് കഴിഞ്ഞ ഏപ്രില്‍ 19 ന് ഈ പ്രഖ്യാപനം നടത്തിയത്. ആറ് കോടി ചെലവ് വരുന്ന സാംസ്കാരികസമുച്ചയമാണ് ഇവിടെ ആദ്യ ഘട്ടമായി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: