പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. തലശേരി സെഷന്‍സ് കോടതിയിലാണ് അഡ്വ:കെ.വിശ്വന് മുഖാന്തിരം ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അസുഖ ബാധിതനാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഇതോടെ പി.ജയരാജന് പരിയാരം മെഡിക്കല്‍ കോളേജില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കിടന്നത് നാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പി.ജയരാജനെ പരിയാരത്ത് പ്രവേശിപ്പിച്ചത്. മനോജ് വധത്തില്‍ നിലവില്‍ ഇയാള്‍ പ്രതിപ്പട്ടികയില്‍ ഇല്ലെന്ന് സിബിഐ അറിയിച്ചു. ആര്‍എസ്എസ് ജില്ലാ ശാരീരിക്ക് പ്രമുഖായിരുന്ന കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ അരുംകൊല ചെയ്യാന്‍ തന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന കുറ്റസമ്മതം തന്നെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.
കണ്ണൂരിലെ പല കൊലപാതകങ്ങളിലും സൂത്രധാരനായ ജയരാജനെതിരെ നിരവധി കേസുകളുണ്ട്. 1994ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹക് പി.മോഹനന് വധത്തില്‍ നാലാം പ്രതിയായിരുന്നു മുന്‍ എംഎല്‍എ കൂടിയായ പി.ജയരാജന്. 2006 ഒക്ടോബര്‍ 22ന് യൂത്ത്ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ വധത്തിലും പ്രതിയായി. ഇതിനു പുറമെ നിരവധി കേസുകള്‍ വിവിധ കോടതികളില്‍ ഇയാള്‍ക്കെതിരെയുണ്ട്. സംഭവത്തില്‍ പങ്കാളിയാണെന്ന് സ്വയംബോധ്യമുളള ഈ നേതാവ് അറസ്റ്റിനെ ഭയന്ന് ആശുപത്രിയില്‍ കിടക്കുകയാണ്.
കിഴക്കെ കതിരൂരിലെ പി.ജയരാജന്റെ തറവാട്ടു ക്ഷേത്രമായ പാറേകാവില് വെച്ചാണ് മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടന്നതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കതിരൂരിലെ റിജേഷ്,ചുണ്ടങ്ങാപൊയിലിലെ സജിലേഷ് എന്ന സജൂട്ടി, ഉക്കാസ്മെട്ടയിലെ മഹേഷ്, ഡയമണ്ട്മുക്കിലെ സുനില്‍കുമാര്‍ എന്ന സുനൂട്ടി എന്നിവരെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. കതിരൂര്‍ മനോജ് വധം സിപിഎം കണ്ണൂര്‍ ലോബിക്ക് കനത്ത ആഘാതമാണ് വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പ്രതിപ്പട്ടികയില്‍ വരുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: