തിരുവനന്തപുരം: വിദ്യാലയ മുത്തശ്ശിക്ക് മരണവാറന്റുമായി എത്തി സ്കൂള്പൊളിക്കാനുള്ള ട്രിഡയുടെ ശ്രമം പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. 135 വര്‍ഷം പഴക്കമുള്ള കിഴക്കേകോട്ടയിലെ അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിന് മുന്‍വശത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇന്നലെ ട്രിഡ നിയോഗിച്ച കരാറുകാരന് ഭാഗികമായി പൊളിച്ചത്.
ഇന്നലെ രാവിലെ എട്ടുമണിയോടെ പഴയ കെട്ടിടങ്ങളും മറ്റും പൊളിച്ചു വില്‍ക്കുന്ന വള്ളക്കടവിലുള്ള ഫെയ്സ് എന്ന കരാറുകാരനാണ് 23 അന്യസംസ്ഥാന തൊഴിലാളികളെയും കൂട്ടി സ്കൂളിന്റെ ആദ്യകാലത്ത് സ്ഥാപിതമായ കെട്ടിടം പൊളിക്കാനാരംഭിച്ചത്. ട്രിഡ സെക്രട്ടറി നേരിട്ടെത്തി കെട്ടിടം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്ന് നാട്ടുകാരും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു.
സ്കൂള്‍ കോമ്പൗണ്ടില്‍ ഉള്‍പ്പെടുന്ന മുന്‍വശത്തുള്ള രണ്ടേക്കര്‍ സ്ഥലം ഷോപ്പിംഗ് കോംപ്ലക്സും ബസ് ടെര്‍മിനലും നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 2013ല്‍ തങ്ങള്‍ക്ക് കൈമാറിയെന്ന അവകാശവാദവുമായാണ് ട്രിഡ കെട്ടിടം പൊളിക്കലിന് ഒരുങ്ങിയത്.
എന്നാല്‍ പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂള്‍ സംരക്ഷണസമിതിയും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ തുടക്കത്തില്‍ തന്നെ പൊളിക്കല്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. സ്കൂള്‍ അധികൃതരെയോ തിരുവനന്തപുരം നഗരസഭയെയോ അറിയിക്കാതെ അതീവരഹസ്യമായാണ് ഇന്നലെ രാവിലെ ട്രിഡ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിക്കാനാരംഭിച്ചത്. സ്കൂളിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് ഗേറ്റു തുറന്നാണ് ട്രിഡ സെക്രട്ടറിയും കരാറുകാരനും തൊഴിലാളികളെയും കൂട്ടി അകത്തു കടന്നത്. 1880 ലെ നേറ്റീവ് സ്കൂള്‍ എന്ന് ആലേഖനം ചെയ്തിരിക്കുന്ന സംരക്ഷിത സ്മാരകം കൂടിയായ കെട്ടിടം പൊളിക്കാന്‍ നിര്‍ദ്ദേശം നല്കിയ ശേഷം സെക്രട്ടറി ഉടന്‍ തന്നെ സ്ഥലം കാലിയാക്കി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്കൂള്‍ സംരക്ഷണ സമിതി പ്രസിഡന്റ് ഇ.എം. രാധ, ജനറല്‍ സെക്രട്ടറി വി. സജികുമാര്‍, കണ്‍വീനര്‍ അനീഷ്, ട്രഷറര്‍ രാജീവ്, രാജേഷ്, അന്‍വര്‍, ഷെറീഫ്, ട്രീവാക്ക് കോ-ഓര്‍ഡിനേറ്റര്‍ അനിതാശര്മ, ചരിത്രപണ്ഡിതന്‍ ചെറിയാന്, മുന്‍ ഹെഡ്മാസ്റ്ററും സമിതി വൈസ് പ്രസിഡന്റുമായ അഡ്വ വിമലാനന്ദന് എന്നിവര്‍ ചേര്‍ന്ന് കരാറുകാരനെയും തൊഴിലാളികളെയും തടഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെ കരാറുകാരനും തൊഴിലാളികളും തങ്ങളുടെ ജോലി നിര്‍ത്തിവച്ച് സ്ഥലംവിട്ടു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ തെക്കേ അറ്റം മുതല്ക്കാണ് ഇവര്‍ പൊളിക്കാനാരംഭിച്ചത്. സാധാരണ ഓടിട്ട കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ പഴയ ഓടുകള്‍ നശിപ്പിക്കാതെ പൊളിച്ചെടുക്കുകയാണ് പതിവ്. എന്നാലിവിടെ ഓടുകള്‍ അടിച്ചു പൊട്ടിച്ച് നശിപ്പിച്ചിരിക്കുകയാണ്.
ഇടയ്ക്ക് പണി നിര്‍ത്തിവയ്ക്കേണ്ടി വന്നാലും ഓടുകള്‍ പുനസ്ഥാപിക്കരുതെന്ന ഉദ്ദേശ്യം ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്.നഗരസഭാ മേയറും കക്ഷിരാഷ്ട്രീയ ഭേദമെന്യേ കൗണ്‍സിലര്‍മാരും രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ ട്രിഡയുടെ നടപടി ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് രംഗത്തെത്തിയ ട്രിഡ ഉദ്യോഗസ്ഥരോട് സെക്രട്ടറിയോ ചെയര്‍മാനോ സ്ഥലത്തെത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അവസാനം 11 മണിയോടെ സെക്രട്ടറി രവികുമാര്‍ സ്ഥലത്തെത്തി. മേയര്‍ കെ. ചന്ദ്രിക, വി. ശിവന്‍കുട്ടി എംഎല്‍എ, ബിജെപി സംസ്ഥാന വക്താവ് അഡ്വ വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം നിശാന്ത്, സിപിഎം ജില്ലസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, ബിജെപി ചാല ഏര്യാ പ്രസിഡന്റ് എസ്.കെ.പി. രമേശ്, കൗണ്‍സിലര്‍മാരായ കുര്യാത്തി മോഹനന്‍നായര്‍, ശ്രീവരാഹം വിജയകുമാര്‍, ആര്‍എസ്എസ് നഗര്‍കാര്യവാഹ് സുരേഷ്കുമാര്‍ എന്നിവര്‍ ഒരു കാരണവശാലും സ്കൂള്‍ പൊളിക്കാന്‍ ട്രിഡയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
2014 സപ്തംബര്‍ 29ന് അട്ടക്കുളങ്ങര സ്കൂള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടിരിക്കുന്നത് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതോടെ ട്രിഡ സെക്രട്ടറിയും കൂട്ടരും ഉത്തരമില്ലാതെ പിന്‍വാങ്ങി. പൊളിച്ച മേല്‍ക്കൂരയുടെ സ്ഥാനത്ത് ഷീറ്റടിച്ച് സംരക്ഷിക്കാന്‍ വേണ്ട നടപടി ട്രിഡ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഓടു പൊളിച്ച ഭാഗത്ത് തകരഷീറ്റിട്ട് മേയാനുള്ള നടപടി സ്വീകരിച്ചു. ജനങ്ങളുമായി ചര്‍ച്ച ചെയ്ത് മാത്രമേ സ്കൂള്‍ ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകൂ എന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: