വാഷിങ്ടണ്‍: ഭാരതവും പാക്കിസ്ഥാനും നടത്തുന്ന എല്ലാ ചര്‍ച്ചകളേയും പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉപവക്താവ് മാര്‍ക് ടോണര്‍ അറിയിച്ചു. മുബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് നിലച്ചുപോയ ഭാരത-പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും നടത്തുന്നത് സ്വാഗതാര്‍ഹമാണെന്നും ടോണര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച പാക് നടപടിയേയും ടോണര്‍ പ്രശംസിച്ചു. ഉഫയില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അടുത്തവര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിലേക്ക് പോകും.
നവാസ് ഷെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചെന്ന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യസെക്രട്ടറിമാര്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ രണ്ടു പ്രധാനമന്ത്രിമാരും മുന്‍നിശ്ചയിച്ചതിന്റെ ഇരട്ടി സമയം ഒരുമിച്ചു ചെലവഴിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.
സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഭാരത-പാക് തര്‍ക്ക വിഷയങ്ങളും ദക്ഷിണേഷ്യന്‍ മേഖലയുടെ പൊതു പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: