കോട്ടയം: പോലീസ് കസ്റ്റഡിയില്‍ യുവാവ് മര്ദ്ദനമേറ്റുമരിച്ചു. മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബി (40)യാണ് മരിച്ചത്. പരസ്യമായി മദ്യപിച്ചെന്നുപറഞ്ഞ് കസ്റ്റഡിയില്‍ എടുത്ത സിബിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കളും ദൃക്സാക്ഷികളും പറഞ്ഞു. സംഭവം വിവാദമായതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
കഴിഞ്ഞ 29നാണ് മരങ്ങാട്ടുപിള്ളി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അവിടെവച്ചുതന്നെ എസ്ഐ കെ.എ. ജോര്‍ജ്ജ്കുട്ടി സിബിയെ മര്‍ദ്ദിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.വിവരമറിഞ്ഞ് സിബിയുടെ അച്ഛന് വിശ്വംഭരനും അമ്മ ലീലയും പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ വിവസ്ത്രനായി അവശനിലയില്‍ കിടക്കുകയായിരുന്നു സിബി. ആശുപത്രിയിലെത്തിയ്ക്കണമെന്ന മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പോലീസ് ചെവിക്കൊണ്ടില്ല. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സിബിയുടെ നില വഷളായതോടെ 30നാണ് ഇയാളെ പോലീസ് പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സിബിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരുന്നുകളോട് പ്രതീകരിക്കുന്നുണ്ടായിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് മരണമടഞ്ഞു.
ലോക്കപ്പ് മര്‍ദ്ദനം സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് എന്‍ക്വയറി കമ്മീഷന് ചെയര്മാന് ജസ്റ്റീസ് നാരായണക്കുറുപ്പ് സ്ഥലത്തെത്തി സിബിയേയും മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെ സിബി മരണമടഞ്ഞു. മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ചെയര്മാന് ജെ.ബി. കോശി ആവശ്യപ്പെട്ടു.
മദ്യപിച്ച് അയല്‍ക്കാരുമായി സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സിബിയ്ക്ക് പരിക്കേറ്റതെന്നാണ് പോലീസ് പറയുന്നത്. പോലീസ് മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പോലീസ് മേധാവി എം.പി. ദിനേശും പറയുന്നു.എന്നാല്‍ അറസ്റ്റിനു മുന്‍പ് സ്വീകരിക്കേണ്ട പ്രാഥമിക നടപടികളൊന്നും പോലീസ് സ്വീകരിച്ചിരുന്നില്ല. മദ്യപിച്ചതിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തതെങ്കിലും വൈദ്യപരിശോധന പോലും നടത്തിയിരുന്നില്ല. ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.അതിനിടെ സിബിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് അയല്‍ക്കാരനായ പതിനേഴുകാരന്റെ പേരില്‍ പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു. ഇയാള്‍ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചെന്നാണ് ആരോപണം.
എന്നാല്‍ സംഭവം ഉണ്ടായ അന്ന് എന്തുകൊണ്ട് ഇയാള്ക്കെതെിരെ ആക്രമണത്തിന് കേസ് എടുത്തില്ലെന്നാണ് ചോദ്യം. സംഭവത്തില്‍ നിന്ന് തലയൂരാനാണ് പോലീസ് പതിനേഴുകാരനെ പ്രതിയാക്കിയതെന്നാണ് ആക്ഷേപം.
സിബിയുടെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് കുര്യനാട് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: