മറയൂര്‍(ഇടുക്കി): കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നു, കേരളത്തിലെ പല വനമേഖലകളിലും ജനം ഭീതിയോടെയാണ് കഴിയുന്നത്. ഇന്നലെ വയനാട്ടില്‍ കടുവ നാട്ടിലിറങ്ങി രണ്ട് ആടുകളെ കൊന്നു. കഴിഞ്ഞാഴ്ചയാണ് കടുവ ഇവിടെ ഒരാളെ കൊന്നത്. കോതമംഗലത്ത് തുമ്പിക്കൈ മുറിഞ്ഞു തൂങ്ങിയ ആന രണ്ടു ദിവസം നാശം വിതച്ചു. ഇടുക്കി ജില്ലയിലെ പലയിടങ്ങളിലും വന്യമൃഗങ്ങള്‍ ഇറങ്ങി നാശം വിതയ്ക്കുന്നു.
മറയൂര്‍ പഞ്ചായത്തിലെ ബാബുനഗര്‍, ഇന്ദിരനഗര്‍ എന്നീ പ്രദേശങ്ങളിലെ നാട്ടുകാര്‍ സൈ്വര്യമായി ഉറങ്ങിയിട്ട് നാളുകള്‍. കാട്ടാന, കാട്ടുപോത്ത്, പൂച്ചപ്പുലി എന്നിവയുടെ നിരന്തര ഭീഷണിയാണ് ഇവിടെ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചിന്നാര്‍ മലനിരകളില്‍ നിന്നാണ് കാട്ടാനയും കാട്ടുപോത്തും മറയൂരിലെത്തുന്നത്. രാത്രിയില്‍ കാട്ടാനകളെത്തി കൃഷിയിടങ്ങളും വീടും തകര്‍ക്കുന്നു. വീടിന് മുകളില്‍ കൂടാരമുണ്ടാക്കിയാണ് ഇവിടത്തുകാര്‍ ജീവന് രക്ഷിച്ചെടുക്കുന്നത്. അധികൃതര്‍ക്ക് മുന്നില്‍ പരാതികളുടെ കെട്ടഴിച്ചിട്ടും നടപടികളില്ല.
കാട്ടുമൃഗങ്ങളെത്താതിരിക്കാന് വൈദ്യുത വേലി സ്ഥാപിക്കാന്‍ പോലും വനംവകുപ്പ് തയാറാകുന്നില്ല. ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ കാട്ടാനക്കൂട്ടം മറയൂരിലെത്തി കൃഷിയിടങ്ങളും വീടും നശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പൂച്ചപ്പുലി ബാബുനഗറിലെത്തി ആടിനെ കൊന്നു തിന്നു. നാട്ടില്‍ പുലിയിറങ്ങിയെന്ന് പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ബാബുനഗറില്‍ കാമറ സ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചെ മറയൂര്‍ – ഉദുമല്‍പേട്ട റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ചിന്നാര്‍ ഹോട്ടലിലെ കുതിരക്കുട്ടിയെ പൂച്ചപ്പുലി കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
പ്രസവിച്ചയുടനെയായിരുന്നു സംഭവം. കുതിരക്കുഞ്ഞിനെ പുലി അരക്കിലോമീറ്ററോളം എടുത്തുകൊണ്ടുപോയി. ബഹളം കേട്ട് പുറത്തിറങ്ങിയ ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ഏറെ തിരച്ചില്‍ നടത്തിയ ശേഷമാണ് കുതിരക്കുഞ്ഞിനെ കണ്ടെത്തിയത്. ഇതിന് വയറിനും കാലിനും ആഴത്തില്‍ മുറിവേറ്റു. പൂച്ചപ്പുലിയെ പിടികൂടാനായില്ല. പൂച്ചപ്പുലിയല്ല പുലി തന്നെയാണ് നാട്ടിലിറങ്ങിയതെന്നാണ് മറയൂര്‍ നിവാസികള്‍ പറയുന്നത്. വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും നാട്ടുകാരുടെ ഭീതി ഒഴിവാക്കാന്‍ ഇടപെടുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: