നിയമം അനുശാസിക്കുന്ന തടസ്സങ്ങളില്ലെങ്കില്‍ ഏത് അഭിഭാഷകനും ഏത് കേസിലും ഹാജരാകാന്‍ അവകാശമുണ്ട്. അറ്റോര്‍ണി ജനറല്പോലെയുള്ള ഉയര്‍ന്ന പോസ്റ്റുകള്‍ അലങ്കരിക്കുന്നവര്‍ക്കും ഈ പൊതുതത്വം ബാധകമാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടാണ് കേരളത്തിന്റെ മദ്യനയം സംബന്ധിച്ച സുപ്രീം കോടതിയിലെ കേസില്‍ സ്വകാര്യവ്യക്തിക്കുവേണ്ടി ഹാജരാകുന്നതെന്നാണ് മുകുള്‍ റോഹ്തഹി പ്രസ്താവിച്ചിട്ടുള്ളത്. ഭരണഘടനാ പദവി അലങ്കരിക്കുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിയമജ്ഞനായ ഓഫീസറാണ് അറ്റോര്‍ണി ജനറല്‍. നിയമപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി അന്തിമ നിയമോപദേശവും വിദഗ്ധാഭിപ്രായവും നല്‍കേണ്ട ആള് അറ്റോര്‍ണി ജനറല്‍ തന്നെയാണ്.
സ്വകാര്യ കേസുകളില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാവുന്നത് ശരിയല്ലെന്ന് അഭിപ്രായമുള്ള നിയമപണ്ഡിതന്മാര് നിരവധിയുണ്ട്. ഇത്തരമൊരു പ്രശ്നത്തില്‍ അതിന്റെ ധാര്‍മ്മികവശവും ഔചിത്യവും ചൂണ്ടിക്കാട്ടി അഭിപ്രായപ്രകടനം നടത്താനുള്ള പൗരന്റെ അവകാശം ആര്‍ക്കും നിഷേധിക്കാവുന്നതല്ല. പക്ഷേ കേരളത്തില്‍ ഇതൊരു വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും കേന്ദ്ര സര്‍ക്കാരിനെതിരെ ചളിവാരിയെറിയാനുമുള്ള കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികളുടെ ശ്രമം രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശപരവുമാണ്.
അറ്റോര്‍ണി ജനറലിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.സോളിസിറ്റര്‍ ജനറലിനെയും അഡീഷണല്‍ സോളിസിറ്റര്മാരേയും നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ സര്‍ക്കാരിന്റെ നയത്തിനനുസൃതമായി നിയമപരമായ രീതിയില്‍ നീതിപീഠങ്ങള്‍ മുമ്പാകെ കേസ് അവതരിപ്പിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. ഇത്തരം ഉയര്‍ന്ന ലോ ഓഫീസര്‍മാര്‍ സ്വകാര്യകേസുകളില് ഉന്നത നീതിപീഠങ്ങള്‍ മുമ്പാകെ ഹാജരായ അനുഭവങ്ങള്‍ ഒട്ടനവധിയുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരായി വാദിക്കുകയോ സര്‍ക്കാര്‍ നിലപാടിനുവിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് അതിനെ അധാര്‍മ്മികമെന്ന് വിശേഷിപ്പിക്കാനാവുകയുള്ളൂ. ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ബാര്‍ ഉടമയുടെ അഭിഭാഷകനായി സുപ്രീം കോടതിയില്‍ ഹാജരായതിന്റെ ഔചിത്യവും അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നങ്ങളും ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നത് നല്ലതാണ്.പക്ഷേ രാഷ്ട്രീയപ്രേരിതമായി വിവാദങ്ങള്‍ ഇതിന്റെപേരില്‍ ഉയര്‍ത്തുന്നത് ശരിയല്ല.
കേരള സര്‍ക്കാരിന്റെ മദ്യനയം ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുക്കാന്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും അവകാശമുണ്ട്. സ്പെഷ്യല്‍ ലീവ് ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനും മേല്‍നടപടികള്‍ക്കുമായി ഏറ്റവും നല്ല അഭിഭാഷകനെ നിയോഗിക്കാന്‍ അവര്‍ ശ്രമിക്കുക സ്വാഭാവികമാണ്. അഡ്വക്കറ്റ് മുകുള്‍ റോഹ്തഹി ഇത്തരം കേസുകളില്‍ ഹാജരാവാന്‍ പറ്റിയ അഭിഭാഷകരുടെ കൂട്ടത്തിലെ ഒന്നാമന് തന്നെയാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്നും പ്രത്യേക അനുമതി വാങ്ങിയശേഷം തന്റെ അഭിഭാഷക പാടവം ഒരു സ്വകാര്യ കക്ഷിക്കുവേണ്ടി അദ്ദേഹം നല്‍കുകയും ചെയ്തു. ഇതിനെ അധാര്‍മ്മികമെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചിത്രീകരിച്ചിരിക്കുകയാണ്.
ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് നടത്തിയ കള്ളക്കള്ളി തെളിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യൂതനന്ദന് ഇക്കാര്യത്തില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി എന്ന ആക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നു. ചാനല്‍ചര്‍ച്ചകള്‍ വഴിയുംമറ്റും ധാര്‍മ്മികതയുടെ ഗീര്‍വാണങ്ങളുമായി ഇടതു-വലതു മുന്നണികളും അവരുടെ സഹയാത്രികരുമൊക്കെ അരങ്ങു തകര്‍ക്കുകയാണ്. വിവാദങ്ങളുടെ വിളനിലമായ കേരളം കുറച്ചുകാലം ഇതിന്റെപേരില്‍ രംഗം കൊഴുപ്പിക്കുമെന്നുറപ്പാണ്. കേരളത്തിന്റെ മദ്യനയം അവ്യക്തവും വിവേചനപരവുമെന്ന് വാദിക്കാനുള്ള മുകുള്‍ റോഹ്തഹിയുടെ അവകാശം ചോദ്യംചെയ്യുന്നതിലര്ത്ഥമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം കോടതിയിലുന്നിയിച്ചേക്കാവുന്ന വാദം അഭിഭാഷകനും തന്റെ കക്ഷിയും തമ്മിലുള്ള ബന്ധത്തിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. ഇത് കേവലം അഭിഭാഷകവൃത്തിയോട് ബന്ധപ്പെട്ട ഒന്നായി മാത്രം കാണുകയാണുവേണ്ടത്. സ്വകാര്യ ഹര്‍ജിയിലെ വാദം കേന്ദ്ര സര്‍ക്കാരിന്റെയോ ബിജെപിയുടെയോ നിലപാടായി പരിഗണിക്കാവുന്നതല്ല. അറ്റോര്‍ണി ജനറല്‍ പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഇരു മുന്നണികളുടെയും ശ്രമങ്ങളാണ് അധാര്‍മ്മികമായിട്ടുള്ളത്.
കേരളത്തില്‍ ഗ്വാളിയോര്‍ റയോണ്‍സ് സംരക്ഷിക്കാന്‍വേണ്ടി കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസ് മന്ത്രിസഭ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ട് ബിര്‍ളയ്ക്കുവേണ്ടി കേസ് വാദിച്ചത് എഐസിസിയുടെ ഏറ്റവും ഉന്നതനായ നേതാവും പശ്ചിമ ബംഗാളിലെ മുന്‍മുഖ്യമന്ത്രിയുമായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിയെ പ്രാപ്തയാക്കിക്കൊണ്ട് തന്ത്രങ്ങളാവിഷ്കരിച്ച അക്കാലത്തെ ഏറ്റവും ഉന്നതനായ കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. ഇന്ദിര ഗാന്ധിയുടെ മാനസപുത്രനായിട്ടാണ് ചരിത്രം സിദ്ധാര്‍ത്ഥ ശങ്കറിനെ രേഖപ്പെടുത്തിയിട്ടുള്ളത്. കെ.കരുണാകരന് നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് സിദ്ധാര്‍ത്ഥ ശങ്കര്‍ റേ വാദിച്ച് റദ്ദ് ചെയ്യുകവഴി കേരളത്തിനുണ്ടായ നഷ്ടം കനത്തതായിരുന്നു. അഭിഭാഷക വൃത്തിയുടെ ഭാഗമായി മുകുള്‍ റോഹ്തഹി ചെയ്ത നടപടിയെ അധാര്‍മ്മികമെന്ന് വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കും സിദ്ധാര്‍ത്ഥ ശങ്കര്‍ റേ അന്ന് കേസില്‍ ഹാജരായത് തെറ്റാണെന്ന് പറയാന്‍ ധൈര്യമുണ്ടോ?
കേരള നിയമസഭയില്‍ ബജറ്റ് അവതരണ ദിവസം സിപിഎം നടത്തിയ അഴിഞ്ഞാട്ടം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ശ്രീകോവിലിനെയും ഇന്ത്യന്‍ ഭരണഘടനയേയും ചവിട്ടിമെതിച്ച ഹീനമായ പ്രവര്‍ത്തിയെന്ന് ഉറച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തയാളാണ് ഈ ലേഖകന്‍. സഭയ്ക്കുള്ളില്‍ സ്പീക്കറാണ് പരമാധികാരിയെന്നുള്ള ഭരണഘടനാ വിവക്ഷ എല്ലാവര്ക്കും അറിവുള്ള നിയമതത്വമാണ്. നിയമസഭയിലെ അനിഷ്ട സംഭവങ്ങളുടെപേരില്‍ സ്പീക്കറുടെ അനുമതി കൂടാതെ കോടതിയില്‍ കേസ് ഫയലാക്കാനാവില്ലെന്ന് സിപിഎം കരുതിയിരുന്നു. എന്നാല്‍ സിപിഎമ്മിനും കൂട്ടര്‍ക്കും വനിതാ അംഗത്തിനുനേരെ നടന്ന സ്ത്രീപീഡന സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസ് വേണമെന്ന് ഉല്‍ക്കടമായ താല്‍പ്പര്യം ഉണ്ടായിരുന്നു. അവസാനം ഇക്കാര്യത്തില്‍ അവരുടെ ഉന്നതനായ ഒരു നേതാവ് അഭിഭാഷകനായ ഈ ലേഖകനുമായി നിയമപ്രശ്നം ചര്‍ച്ച ചെയ്ത സംഭവം വിസ്മരിക്കാനാവില്ല.
സഭയില്‍ ‘ഫണ്ടമെന്റല്‍ റൈറ്റ്സിന്റെ ലംഘനം’ ഉണ്ടായാല്‍ സ്പീക്കറുടെ അധികാരപരിധിയെ ലംഘിച്ചും കോടതിക്കിടപ്പെടാമെന്ന് ഈ ലേഖകന്‍ ചൂണ്ടിക്കാട്ടുകയും കോടതി വിധികള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ വനിതാ അംഗം അവരുടെ അഭിഭാഷകനിലൂടെ സ്വകാര്യ അന്യായം ഫയലാക്കാനിടയായതെന്ന സത്യം ഇപ്പോഴും ഈ ലേഖകന്റെ ഉത്തമവിശ്വാസത്തില്‍ മുഴച്ചുനില്ക്കുന്നു. ഇത് ബിജെപിയുടെ നയമെന്ന് ആരെങ്കിലും ചിത്രീകരിക്കുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളല്ലേ? അഭിഭാഷകവൃത്തിയിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ എതിര്ക്കുന്നവനുപോലും ബോധവര്ക്കരണാര്ത്ഥം ഉപയോഗിക്കാമെന്നുള്ള തത്വം നമ്മുടെ നിയമ കല്പ്പനയുടെ അടിസ്ഥാനശിലയാണ്. ഇക്കാര്യത്തില്‍ ലേഖകന്റെ രാഷ്ട്രീയം തടസ്സമാകാനും പാടില്ല. യുഡിഎഫിന്റെ ഒരു യുവ നേതാവിന് ഈയടുത്ത് കോടതി വഴി ദേശാഭിമാനിയുടെ മാപ്പ് എഴുതല്‍ നേടിക്കൊടുക്കാനും എന്നിലെ അഭിഭാഷകന് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ കേവലം തൊഴിലിന്റെ ഭാഗമായി കരുതുന്നതാണ് ശരി.
അഭിഭാഷകന് കക്ഷിയുടെ വക്കാലത്ത് സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമായിട്ടാണ്. അഭിഭാഷക സമൂഹം കേസ് എത്ര ഹീനമെങ്കിലും വക്കാലത്ത് എടുക്കില്ലെന്ന് കൂട്ടായ്മയില്‍ തീരുമാനിക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് സുപ്രീം കോടതി നിരവധി കേസുകളില്‍ വിധിച്ചിട്ടുണ്ട്. 2008 ലെ മുബൈ സ്ഫോടനം ഇന്ത്യയ്ക്കെതിരെ ശത്രുരാജ്യം നടത്തിയ ആസൂത്രിതമായ ഒരു ഭീകര അക്രമണമായിരുന്നു. ഒരു രാജ്യസ്നേഹിക്കും പ്രസ്തുത സംഭവത്തെ ന്യായീകരിക്കാനോ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനോ ആവുമായിരുന്നില്ല. പ്രസ്തുത കേസില്‍ കസ്റ്റഡിയിലായ പ്രതി കസബ് തുരുതുരാ വെടിവെച്ച് ഒട്ടേറെ നിരപരാധികളെ കൊല്ലുന്നത് നേരിട്ടും ചാനല്‍വഴിയും ഇന്ത്യയിലെ ജനങ്ങളും ജഡ്ജിമാരുമൊക്കെ കണ്ടതാണ്.
എന്നാല്‍ അയാളെ വെടിവെച്ചു കൊല്ലാനല്ല നിയമവ്യവസ്ഥ ശ്രമിച്ചത്. അറസ്റ്റു ചെയ്ത് വിചാരണയ്ക്ക് അവസരം നല്കി ട്രയലും അപ്പീലും രാഷ്ട്രപതി മുമ്പാകെയുള്ള മാപ്പപേക്ഷയും തള്ളപ്പെട്ട ശേഷം മാത്രം അയാളെ വധശിക്ഷയ്ക്ക് വിധേയനാക്കുകയാണുണ്ടായത്. കസബിന്റെ കേസില്‍ നിയമ സഹായം നല്‍കാനായി വക്കീലിനെ വെയ്ക്കുകയും അതിനായി ഇന്ത്യന്‍ ഖജനാവില്‍നിന്ന് പണം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥയുടെയും ഭരണഘടനയുടെയും മഹത്വമാണ് ഇത് ഉദ്ഘോഷിക്കുന്നത്. കേസില്‍ കസബിനുവേണ്ടി ഹാജരായ അഭിഭാഷകരുടെയും അതിന് സഹായിച്ച സര്‍ക്കാരിന്റെയും നിലപാടിനെ അധാര്‍മ്മികമെന്ന് ആര്‍ക്കെങ്കിലും ചിത്രീകരിക്കാനാവുമോ?
അറ്റോര്‍ണി ജനറല്‍ ബാര്‍ കേസില്‍ സ്വകാര്യ അഭിഭാഷകനായി ഹാജരാവാതിരുന്നെങ്കില് നന്നായിരുന്നുവെന്ന് കരുതുന്ന ഒരാളാണ് ലേഖകന്‍. പക്ഷേ അഭിഭാഷകവൃത്തിയുടെ ആഴക്കയങ്ങളില്‍ ഊളിയിട്ട് പ്രാഗത്ഭ്യം തെളിയിച്ച റോഹ്തഹിയെപോലെ ഒരാളിന്റെ നിയമസഹായം വേണമെന്ന് ഒരു വ്യവഹാരി ആഗ്രഹിക്കുകയും അതിന് ഈ സീനിയര്‍ അഭിഭാഷകന് സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആ പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്നു. അതുമായി ബന്ധപ്പെട്ട ധാര്‍മ്മികതയും ഔചിത്യവും കേവലം അക്കാദമിക് ചര്‍ച്ചകളില്‍ ഒതുങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഇതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇന്ധനമായി കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികള്‍ എടുത്തുപയോഗിക്കുകയാണുണ്ടായത്. ഇത്തരമൊരു സമീപനം അധാര്‍മ്മികവും ദൗര്‍ഭാഗ്യകരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: