ചെന്നൈ: 55-ാമത് ദേശീയ സീനിയര്‍ അന്തര്‍ സംസ്ഥാന അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കേരളം പൊന്നില്‍ക്കുളിച്ചു. നാല് സ്വര്‍ണ്ണമാണ് ഇന്നലെ കേരള താരങ്ങള്‍ വാരിക്കൂട്ടിയത്. ഒപ്പം ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി. ടിന്റു ലൂക്ക, രഞ്ജിത് മഹേശ്വരി, ജിതിന് പോള്‍, ജിന്സണ് ജോണ്സണ് എന്നിവര്‍ സ്വര്‍ണ്ണജേതാക്കള്‍. വെള്ളിമെഡല്‍ സയന പി.ഒ.യും വെങ്കലം ഫെമി ജോര്‍ജിനും സജീഷ് ജോസഫിനും വി.വി. റനീഷിനും. മീറ്റിന്റെ രണ്ടാം ദിവസവും പുതിയ റെക്കോര്‍ഡുകളൊന്നും പിറന്നില്ല.
ഇന്നലത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ നിലവിലെ ചാമ്പ്യന്മാരായ കേരളം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കേരളത്തിന് 80.5 പോയിന്റ് സ്വന്തമായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ തമിഴ്നാടിന് 56.5 പോയിന്റാണുള്ളത്. 47 പോയിന്റുമായി ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്.
വനിതകളുടെ 800 മീറ്ററില്‍ പി.ടി. ഉഷയുടെ അരുമശിഷ്യ ടിന്റു ലൂക്കയ്ക്ക് എതിരാൡകളുണ്ടായില്ല. അനായാസമായാണ് ഇക്കഴിഞ്ഞ ഏഷ്യന്‍ അത്ലറ്റിക് മീറ്റിലെ സ്വര്ണ്ണജേത്രികൂടിയായ ടിന്റു പൊന്നണിഞ്ഞത്. എതിരാളികളെ ഏറെയകലെയാക്കി 2 മിനിറ്റ് 03.23 സെക്കന്റിലാണ് ടിന്റു ഫിനിഷ് ലൈന്‍ കടന്നത്. ഹരിയാനയുടെ സുഷമാദേവി വെള്ളിയും തമിഴ്നാടിന്റെ ഗോമതി വെങ്കലവും നേടി. മറ്റൊരു മലയാളി താരം അബിത മേരി മാനുവല്‍ അഞ്ചാമതേക്കു പിന്തള്ളപ്പെട്ടു.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ ദേശീയ ചാമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരി 16.39 മീറ്റര്‍ ചാടി പൊന്നണിഞ്ഞു. പഞ്ചാബിന്റെ അര്‍പീന്ദര്‍ സിംഗ് 16.30 മീറ്റര്‍ ചാടി വെള്ളിയും തമിഴ്നാടിന്റെ മുഹമ്മദ് സുബൈര്‍ 15.65 മീറ്റര്‍ ചാടി വെങ്കലവും നേടി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മൂന്ന് മെഡലുകളും മലയാളികള്‍ക്കാണ്. 50.55 സെക്കന്റില്‍ ജിതിന് പോള്‍ കേരളത്തിന് വേണ്ടി സ്വര്ണ്ണമണിഞ്ഞപ്പോള് അസമിന് വേണ്ടി ഇറങ്ങിയ ബാസ്റ്റിന് ജോസഫ് 52.35 സെക്കന്റില്‍ വെള്ളിയും മണിപ്പൂരിന് വേണ്ടി ട്രാക്കിലെത്തിയ വികാസ് ചന്ദ്രന് (52.39 സെ) വെങ്കലവും കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണ്ണവും വെങ്കലവും കേരളത്തിന് സ്വന്തം. 1 മിനിറ്റ് 51.02 സെക്കന്റില്‍ ജിന്സണ് ജോണ്സണ് ഒന്നാമനായപ്പോള് 1 മിനിറ്റ് 52.43 സെക്കന്റില്‍ സജീഷ് ജോസഫ് വെങ്കലം നേടി. ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജ് വെള്ളി നേടി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സയന പി.ഒ. അപ്രതീക്ഷിത മെഡലാണ് കേരളത്തിന് നേടിക്കൊടുത്തത്. തന്റെ ആദ്യ നാഷണല്‍ മീറ്റിനിറങ്ങിയ സയന ഒരു മിനിറ്റ് 02.88 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിമെഡല്‍ നേടി. ഹരിയാനയുടെ സന്തോഷ്കുമാരി 1 മിനിറ്റ് 01.06 സെക്കന്റില്‍ സ്വര്‍ണ്ണം ഉറപ്പിച്ചു. തമിഴ്നാടിന്റെ ലോകനായകി 1 മിനിറ്റ് 03.15 സെക്കന്റില്‍ വെങ്കലം നെഞ്ചോടുചേര്‍ത്തു.
വനിതകളുടെ 20 കി.മീ. നടത്തത്തിലാണ് കേരളം ഇന്നലെ തികച്ചും അപ്രതീക്ഷിതമായി വെങ്കലം നേടിയത്. ഫെമി ജോര്‍ജ് 2 മണിക്കൂര്‍ 06 മിനിറ്റ് 38.40 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം സ്വന്തമാക്കിയത്. യുപിയുടെ റാണി യാദവ് സ്വര്‍ണ്ണവും പ്രിയങ്ക വെള്ളിയും കരസ്ഥമാക്കി. മേരി മാര്‍ഗരറ്റ്, അല്‍ഫോണ്‍സ പി.എസ്. എന്നിവര്‍ ഈയിനത്തില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
പുരുഷന്മാരുടെ ഡക്കാത്ത്ലണില്‍ 6336 പോയിന്റ് നേടിയാണ് റനീഷ് വി.വി. വെങ്കലം നേടിയത്. ഗുജറാത്തിന്റെ അമോലക് സിങ് 6370 പോയിന്റ് നേടി സ്വര്‍ണ്ണവും തമിഴ്നാടിന്റെ തങ്കരശ് (6349 പോയിന്റ്). വെള്ളിയും നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ നീരജ് ചോപ്ര സ്വര്‍ണ്ണവും (77.33 മീറ്റര്‍), യുപിയുടെ കൃഷ്ണാനന്ദ് ത്രിപാഠി (71.09 മീ.) വെള്ളിയും രാജസ്ഥാന്റെ അജയ്കുമാര്‍ (70.43മീ) വെങ്കലവും നേടി.
പുരുഷ-വനിതാ 200 മീറ്ററില്‍ ഹരിയാനയുടെ ധരംബീര്‍ സിങും ഒറീസയുടെ ശ്രബാനി നന്ദയും സ്വര്‍ണ്ണമണിഞ്ഞു. 21.34 സെക്കന്റിലാണ് ധരംബീര്‍ ഫിനിഷ് ലൈന്‍ കടന്നത്. 21.55 സെക്കന്റില്‍ ദല്‍ഹിയുടെ വികാസ് ഗുലിയ വെള്ളിയും 21.94 സെക്കന്റില്‍ യുപിയുടെ രാഹുല്‍ കുമാര്‍ വെങ്കലവും നേടി. വനിതകളില്‍ 23.92 സെക്കന്റില്‍ പറന്നെത്തിയാണ് ശ്രബാനി നന്ദ സ്വര്‍ണ്ണമണിഞ്ഞത്. പശ്ചിമ ബംഗാളിന്റെ ഹിമശ്രീ റോയി (24.93 സെ) വെള്ളിയും യുപിയുടെ പ്രിയങ്ക പന്‍വാര്‍ (25.01 സെ) വെങ്കലവും നേടി.മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് 10 ഫൈനലുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: