ലണ്ടന്‍: കന്നി ഫൈനല്‍ കളിച്ച സ്പാനിഷ് പ്രതിഭ ഗാര്‍ബൈന്‍ മുഗുറൂസ വീറോടെ പൊരുതി. എന്നാല്‍ അതൊന്നും പോരായിരുന്നു സെറീന വില്യംസ് എന്ന അമേരിക്കന്‍ അതികായയെ അതിജീവിക്കാന്‍. ശക്തിസംതുലനങ്ങള് മാറിമറിഞ്ഞ കലാശക്കളയില്‍ മുഗുറൂസയെ മറികടന്ന സെറീന ആറാം വിംബിള്‍ഡണ്‍ കിരീടം ചൂടി, സ്കോര്‍: 6-4. 6-4.
കരിയറിലെ 21-ാം ഗ്രാന്‍ഡ് സ്ലാം ട്രോഫി കൈപ്പിടിയിലൊതുക്കിയ ലോക ഒന്നാം നമ്പര്‍ ജര്‍മ്മന്‍ ഇതിഹാസം സ്റ്റെഫി ഗ്രാഫിനു (22) തൊട്ടുപിന്നിലെത്തുകയും ചെയ്തു. ഓപ്പണ്‍ യുഗത്തിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേത്രിയും സെറീന (33 വയസ്) തന്നെ. ഇതോട നാലു ഗ്രാന്‍ഡ് സ്ലാമുകള്‍ തുടരെ നേടി താരം സെറീന സ്ലാമെന്ന അനൗദ്യോഗിക പട്ടവും ഉറപ്പിച്ചു. ഇതു രണ്ടാം തവണയാണ് സെറീന തുടര്‍ച്ചയായി നാല് ഗ്രാന്‍ഡ് സ്ലാമുകള്‍ ഷെല്ഫിലെത്തിക്കുന്നത്.
സ്കോര്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല ഫൈനല്‍. തുടക്കത്തില്‍ സെറീന അല്‍പ്പം സമ്മര്‍ദ്ദത്തില്‍പ്പെട്ടു. അമേരിക്കന്‍ താരത്തിന്റെ പദചലനങ്ങളിലും ഷോട്ടുകളുടെ മൂര്ച്ചയിലും പാകപ്പിഴകളുണ്ടായി. മറുവശത്ത് മുഗുറൂസ ആക്രമണോത്സുകതയോടെ റാക്കറ്റ് വീശി.
മൂന്ന് ഡബിള്‍ ഫോള്‍ട്ടുകള്‍ വരുത്തിയ സെറീനയുടെ ആദ്യം ഗെയിം തന്നെ മുഗുറൂസ തട്ടിയെടുത്തു. പതിയെപ്പതിയെ സെറീന താളത്തിലെത്തി. ഷോട്ടുകളിലെ ശക്തിയും കൃത്യതയും തിരിച്ചുവന്നു. മുഗുറൂസയുടെ അഞ്ചും ആറും ഗെയിമുകള്‍ ബ്രേക്കു ചെയ്ത സെറീന സെറ്റ് പോക്കറ്റിലാക്കി.
രണ്ടാം സെറ്റില്‍ സെറീനയാണ് നന്നായി തുടങ്ങിയത്. മുഗുറൂസയുടെ രണ്ടാം ഗെയിം സെറീന ബ്രേക്ക് ചെയ്തു (3-1). എതിരാളിയുടെ അടുത്ത ഗെയിമും സെറീനയ്ക്ക്, സ്കോര്‍: 5-1. ചാമ്പ്യന്‍ഷിപ്പിലേക്ക് സെറീന സര്‍വ് ചെയ്തു.
പക്ഷേ, ഡബിള്‍ ബ്രേക്കിലൂടെ തിരിച്ചടിച്ച മുഗറൂസ ജീവന് വീണ്ടെടുത്തു (5-4). എന്നാല്‍ സ്വന്തം സര്‍വ് നിലനിര്‍ത്താന്‍ സ്പാനിഷ് പ്രതിയോഗി പരാജയപ്പെട്ടതോടെ സെറീന കിരീടം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: