തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു.കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റു ചെയ്തു. സംസ്ഥാനത്ത് വന്‍തോതില്‍ ആനവേട്ട നടക്കുന്നുണ്ടെന്നും ഇതോടെ വെളിവായി. 25 കിലോവീതം വരുന്ന നാലുകൊമ്പുകളും എട്ട് ശില്‍പ്പങ്ങളുമാണ് പിടിച്ചത്.കൊമ്പുകള്‍ക്ക് ആറുലക്ഷം രൂപയും ശില്‍പ്പങ്ങള്‍ക്ക് പന്ത്രണ്ടു ലക്ഷം രൂപയും ഇവിടെ ലഭിക്കും. വിദേശത്തേക്ക് കടത്തിയാല്‍ ഇവയ്ക്ക് കോടികളാകും ലഭിക്കുക.
ബാലരാമപുരം നരുവാമൂട്ടില്നിന്ന് ഏഴുപേരെയും ജില്ലയിലെ മറ്റുസ്ഥലങ്ങളില്‍നിന്ന് രണ്ടുപേരെയും വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്.ഒരുവാതില്‍ക്കോട്ട സ്വദേശിയും ഗുണ്ടാനേതാവുമായ ബ്രൈറ്റ് അജിത്,ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗവും പേട്ട വാര്‍ഡ് സെക്രട്ടറിയുമായ അജിത് ശങ്കര്‍ എന്നിവര്‍ പിടിയിലായവരില്‍പ്പെടുന്നു.വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യൂത്ത്കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുമുണ്ട്.
പ്രതികള്‍ക്ക് കേരളത്തില്‍ മാത്രമല്ല കര്‍ണാടകത്തിലും ആനവേട്ടയുമായി ബന്ധമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇവര്‍ അഞ്ചുവര്‍ഷത്തിലധികമായി ബെംഗളൂരു കേന്ദ്രമാക്കി ആനക്കൊമ്പ് കടത്തും കച്ചവടവും നടത്തിവരികയാണ്.രണ്ട് സ്ത്രീകള്‍ കൂടി പിടിയിലായിട്ടുണ്ടെന്നാണ് വിവരം.ആനക്കൊമ്പ് കച്ചവടത്തില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിക്കാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രാത്രി വൈകിയും വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്.
പ്രമുഖ ഗുണ്ടാനേതാവ് ബ്രൈറ്റ് അജിതിനെ കൂടാതെ സുനില്‍ പേട്ട, സുരേഷ് കുമാര്‍, വി.വി. മണി, റോമിന് ആല്‍വ, ആന്റണി ആല്‍വ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇതില്‍ ബ്രൈറ്റ് അജി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇവരില്‍നിന്ന് ആനക്കൊമ്പും ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചൈന, നേപ്പാള്‍, ദുബായ് എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കാനായി കൊണ്ടുവന്നവയാണ് ഈ ആനക്കൊമ്പുകളെന്ന് സംശയിക്കുന്നു.
ഡിവൈഎഫ്ഐ നേതാവ് അജിത് ശങ്കര്‍ വഞ്ചിയൂര്‍, പേട്ട, മെഡിക്കല്‍കോളേജ്,കന്റോണ്‍മെന്റ്, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി പതിനെട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ഹര്‍ത്താലിനിടെ മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയിലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസിലും ജനം ടിവി വീഡിയോഗ്രാഫറെ മര്‍ദ്ദിച്ച കേസിലും മുഖ്യമന്ത്രിയെ തടഞ്ഞ കേസിലും വീടാക്രമണ, അടിപിടി കേസുകളിലും പ്രതിയാണ്. ചില കേസുകളില്‍ ഇയാള്‍ ഇപ്പോഴും ജാമ്യം എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
രതികളെ വനംവകുപ്പ് ആസ്ഥാനത്ത് ചോദ്യംചെയ്തു വരികയാണ്.ചോദ്യംചെയ്യലില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നന്തന്‍കോട്, ചാക്ക, അമ്പലത്തറ, മുട്ടത്തുറ,പേട്ട എന്നിവിടങ്ങളില്‍ വനംവകുപ്പ് പരിശോധന നടത്തി.നന്തന്കോട്ടുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. പേട്ടയിലെ വീട്ടില്‍നിന്നും രണ്ട് ആനക്കൊമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമ രാജനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.പേട്ട സ്വദേശിയായ സിപിഎമ്മിന്റെ പ്രാദേശികനേതാവും അജിത് ശങ്കറിന്റെ ഉറ്റസുഹൃത്തുമായ മറ്റൊരാളും ആനക്കൊമ്പ് കടത്തില്‍ പ്രതിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് നാട്ടുകാര്‍ തന്നെ വനംവകുപ്പിന് വിവരം കൈമാറിയിട്ടുണ്ട്.ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട് ബ്രൈറ്റ് അജിത് 20 ഓളം കേസുകളില്‍ പ്രതിയാണ്.
പിടിയിലായവരെ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കുമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: